ഒറ്റദിവസം വിഴുങ്ങുന്നത് 3.4 കോടി പേരുടെ ഭക്ഷണം; കോവിഡിനു പുറമെ ഭീഷണി ഉയര്‍ത്തി വെട്ടുകിളിക്കൂട്ടങ്ങളും
കോവിഡിനു പുറമെ ഭീഷണി ഉയര്‍ത്തി വെട്ടുകിളിക്കൂട്ടങ്ങളും. രാജസ്ഥാനില്‍ നിന്ന് ഡല്‍ഹി ലക്ഷ്യമിട്ടു സഞ്ചരിച്ചിരുന്ന വെട്ടുകിളികള്‍ വഴിമാറി മധ്യപ്രദേശിലേക്കു പോയെന്നാണു വെട്ടുകിളി നിയന്ത്രണ ഓഫിസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആശങ്ക മാറിയിട്ടില്ലെന്നും ഇന്ത്യ പാക്ക് അതിര്‍ത്തിയിലായി വെട്ടുകിളിക്കൂട്ടം രൂപപ്പെടുന്നുവെന്നുമാണു വിദഗ്ധരുടെ നിഗമനം. തെക്കു കിഴക്കന്‍ ദിശയില്‍ കാറ്റു വീശിയതാണു ഡല്‍ഹിയിലേക്കെത്തുകയായിരുന്ന സംഘത്തിന്റെ സഞ്ചാരപഥം മാറ്റിയത്. വെട്ടുകിളി നിയന്ത്രണ ഓഫിസ്, കേന്ദ്രസംസ്ഥാന കൃഷി മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവരുടെ സഹായത്തോടെ ഇവയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. വെട്ടുകിളിക്കൂട്ടത്തിന് ഒരു ദിവസം കൊണ്ട് 3.4 കോടി മനുഷ്യര്‍ക്കാവശ്യമായ ധാന്യവും മറ്റും തിന്നുതീര്‍ക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) വിലയിരുത്തല്‍. കെനിയ, ഇത്യോപ്യ, സൊമാലിയ, നൈജീരിയ, യുഗാണ്ട, കോംഗോ, യെമന്‍, ഇറാന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക മേഖലയ്ക്ക് ഇവ വന്‍നാശം വിതച്ചു. അടുത്ത കാലത്ത് ചില ഗള്‍ഫ് രാജ്യങ്ങളിലും ഇവയുടെ ആക്രമണമുണ്ടായിരുന്നു.
പുല്‍ചാടിക്കു സമാനമായി കൈവെള്ളയില്‍ ഒതുങ്ങുന്ന ചെറുജീവിയാണ് വെട്ടുകിളി. പെട്ടെന്ന് വംശവര്‍ധന നടത്തുന്ന ഇവ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ കൂട്ടത്തോടെ തീറ്റതേടി എത്രദൂരം വേണമെങ്കിലും പറക്കും. ആക്രമണ സ്വഭാവത്തോടെയാണ് വിളകള്‍ തിന്നുതീര്‍ക്കുക. വീടുകളിലും കടന്നുവരാം. ഒരു വെട്ടുകിളിക്ക് 300 മുട്ടകള്‍ വരെ ഇടാനാകുമെന്നും കാര്‍ഷിക ശാസ്ത്രജ്ഞര്‍ പറയുന്നു. രണ്ടാഴ്ചകൊണ്ടു ലക്ഷക്കണക്കിനു വെട്ടുകിളികളാണ് വിരിഞ്ഞിറങ്ങുന്നത്. എന്നാല്‍ ഇവ മനുഷ്യരെയോ മൃഗങ്ങളെയോ ആക്രമിക്കില്ല. രോഗങ്ങള്‍ പരത്തുന്നതായും കണ്ടെത്തിയിട്ടില്ല.
രാജസ്ഥാനിലെ പടിഞ്ഞാറന്‍ ജില്ലകളില്‍ നിന്ന് പുതിയ വെട്ടുകിളിക്കൂട്ടം സഞ്ചാരമാരംഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 22 ശതമാനം പച്ചപ്പുള്ള ഡല്‍ഹിയില്‍ ഇവ എത്തിയാല്‍ വന്‍നഷ്ടമുണ്ടാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. രാത്രികാലത്ത് വെട്ടുക്കിളികള്‍ സഞ്ചരിക്കാറില്ല. അപ്പോള്‍ ഇവയെ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമങ്ങളാണു അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വെട്ടുകിളി അക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാറ്റിന്റെ സഞ്ചാരപഥത്തിന് അനുകൂലമായി ദിവസം 150 കിലോമീറ്റര്‍ വരെ ഇവയ്ക്കു സഞ്ചരിക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. കൃഷിയിടങ്ങളില്‍ സന്ധ്യയോടെ യാത്ര അവസാനിപ്പിച്ച് വിളകള്‍ തിന്ന് വന്‍നാശനഷ്ടമുണ്ടാക്കുകയാണ് രീതി.
https://www.facebook.com/Malayalivartha