ചൈനക്ക് നല്ല ഒന്നാന്തരം കരണത്തടി! ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്കിൽ അടിപതറുന്നു; നഷ്ടം ശതകോടികൾ
ചൈനക്ക് ഇത് നഷ്ടങ്ങളുടെ കാലം. ഇന്ത്യയെ തൊട്ടുകളിച്ചാൽ ആ കളി അധികകാലം മുന്നോട്ട് പോകില്ലെന്ന് ചൈനക്ക് മനസിലായി തുടങ്ങി. പുൽവാമ ഭീകരാക്രമണത്തിനു പാക്കിസ്ഥാനു മറുപടി നൽകിയത് ബാലാക്കോട്ടിൽ ‘സർജിക്കൽ സ്ട്രൈക്ക്’ നടത്തികൊണ്ടാണെങ്കിൽ ഇപ്പോൾ ഇന്ത്യയെ തൊട്ട ചൈനക്കുള്ള മറുപടി ഡിജിറ്റൽ സ്‌ട്രൈക്കിലൂടെയാണ്. 59 ചൈനീസ് ആപ്പുകളുടെ നിരോധനത്തിലൂടെ നല്ല ഒന്നാന്തരം കരണത്തടിയാണ് ചൈനക്ക് ലഭിച്ചിരിക്കുന്നത്. ഒരേസമയം, സൈനികേതരവും ദീർഘകാല ആഘാതമുണ്ടാക്കുന്നതുമായ സാമ്പത്തിക, ഡിജിറ്റൽ ആക്രമണം. വിലക്കിനെ തുടർന്ന് ഓരോ ചൈനീസ് ആപ് കമ്പനിയും ദിവസവും കോടികളുടെ നഷ്ടമാണ് നേരിടുന്നത് . രാജ്യത്തെ ജനങ്ങളുടെ ഡേറ്റ സംരക്ഷിക്കാനാണു ചൈനീസ് ആപ്പുകൾ നിരോധിച്ചത്. അതൊരു ഡിജിറ്റൽ സ്ട്രൈക്കായിരുന്നു.
കിഴക്കൻ ലഡാക്കിൽ ആക്രമണങ്ങളും കയ്യേറ്റവും നടത്തി ചൈന അതിരു വിടുന്നതിൽ ഇന്ത്യ കടുത്ത അമർഷത്തിലും അസംതൃപ്തിയിലുമാണ്. സൈനിക, നയതന്ത്ര തലങ്ങളിൽ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കുകയെന്ന സംയമന മാർഗമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ, സൈനിക ആവശ്യങ്ങൾക്കായി ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) ഇന്ത്യയിൽനിന്നു ഡേറ്റാ ഖനനം (Data Mining) ചെയ്യുന്നതു തടയുകയെന്ന വലിയ ഉദ്ദേശ്യവുമുണ്ട്.
ചൈനയും അവിടുത്തെ കമ്പനികളും ഇന്ത്യൻ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പലരൂപത്തിൽ ചോർത്തിയെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതു സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച്, ആളുകൾക്കു തിരിച്ചറിയാനാകാത്ത രീതിയിലാണു ഡേറ്റ സമാഹരിക്കുന്നത്. ‘മിലിറ്ററി സിവിലിയൻ ഫ്യൂഷൻ’ എന്നറിയപ്പെടുന്ന സിസിപിയുടെ ചോർത്തൽ തന്ത്രവും ഇന്ത്യ പൊളിച്ചടുക്കി. വളരെപ്പെട്ടെന്നു ഹിറ്റായ ടിക്ടോക്കും യുസി ബ്രൗസറും ഉൾപ്പെടെയുള്ളവ ചാരപ്പണിക്കുള്ള ചൈനയുടെ ടൂളുകളാണെന്നു സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ ആപ്പുകളിൽ ഉപയോക്താക്കൾ അറിഞ്ഞുംഅറിയാതെയും നൽകുന്ന വിവരങ്ങൾ ചൈന അവരുടെ രാഷ്ട്രീയ, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയിലെ ടിക്ടോക് ഇടപെടലും ഇന്ത്യ മുന്നറിയിപ്പായി കണ്ടു. ഒക്‌ലഹോമിൽ ട്രംപിന്റെ റാലിയിൽ പതിനായിരക്കണക്കിനു പേർ വരുമെന്നായിരുന്നു പ്രചാരണ സംഘത്തിന്റെ പ്രതീക്ഷയും കണക്കുകൂട്ടലും. അതിനനുസരിച്ചുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. റാലി തുടങ്ങുമ്പോൾ ഏതാനും ആയിരം പേർ മാത്രമാണെത്തിയത്. പരിപാടി പൊളിഞ്ഞെന്നു സാരം. യുഎസിലെ ടിക്‌ടോക്കേഴ്സും കെ-പോപ്പ് ഫാൻസുമാണു പിന്നിലെന്നു വെളിപ്പെടുത്തലുണ്ടായി.
റാലിയിൽ പങ്കെടുക്കാൻ വരുന്നവർ മുൻകൂറായി റജിസ്റ്റർ ചെയ്യണമെന്നു ട്രംപിന്റെ പ്രചാരണസംഘം ആവശ്യപ്പെട്ടിരുന്നു. ഈ സന്ദേശം ഗ്രൂപ്പുകളിൽ പങ്കിട്ട ടിക്‌ടോക്, കെ-പോപ് താരങ്ങൾ എല്ലാവരോടും റജിസ്റ്റർ ചെയ്യണമെന്നും അങ്ങോട്ടേക്കു പോകരുതെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് പിന്നീട് വെളിപ്പെടുത്തിയത്. എന്നാൽ ടിക്ടോക് ബോട്ടുകൾ സന്ദേശം ഹൈജാക്ക് ചെയ്തു ക്യാംപെയ്ൻ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ വരെ എളുപ്പത്തിൽ ഇടപെടാൻ ചൈനയ്ക്കാവുമെന്നതിന്റെ തെളിവായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. ഇതിനെ സൂചനയായി കണ്ടാൽ ഇപ്പോഴത്തെ സംഘർഷ സാഹചര്യത്തിലെ ഇന്ത്യൻ നീക്കങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നു വിലയിരുത്തലുണ്ടായി. ചൈനീസ് ആപ്പുകളെ നിരോധിക്കുന്നതാണ് ഇപ്പോഴത്തെ മികച്ച വഴിയെന്നു സർക്കാർ മനസ്സിലാക്കിയത് ഇതോടെയാണ്.
ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള ബിസിനസ് താൽപര്യങ്ങള്‍ക്കേറ്റ ഏറ്റവും വലിയ അടിയാണ് ആപ്പ് നിരോധനം. കൊറോണ വൈറസ് ബാധയുടെ മറവില്‍ ചില ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ ചൈനീസ് കമ്പനികള്‍ അവസരവാദപരമായ നീക്കങ്ങളും നടത്തി. ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി കയ്യടക്കാനുള്ള ചൈനീസ് നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിെഎ വ്യവസ്ഥകളിൽ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു.
ആപ്പ് ഉടമസ്ഥരായ കമ്പനികൾ ഏതാനും നാളിനുള്ളിൽതന്നെ കോടികളുടെ വരുമാനനഷ്ടമാണു നേരിടുന്നത്.
https://www.facebook.com/Malayalivartha