രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം: മനുഷ്യരിലെ ‘കൊവാക്സിൻ’ പരീക്ഷണം കൂടുതല് ആശുപത്രികളിലേയ്ക്ക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ ‘കൊവാക്സിൻ’ ഇന്ന് മുതൽ മനുഷ്യരിൽ പരീക്ഷണം തുടങ്ങും. ദില്ലി എയിംസ് ഉൾപ്പടെയുള്ള പതിനൊന്ന് ആശുപത്രികളിൽ കൂടിയാകും പരീക്ഷണം ആരംഭിക്കുക. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോ. സഞ്ജയ് റായ് ആണ് ഇക്കാര്യം അറിയിച്ചത്.
ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന കമ്പനിയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ കൊവാക്സിൻ വികസിപ്പിച്ചത്.
വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായ ആരോഗ്യമുള്ളവരെ ക്ഷണിച്ച് എയിംസ് അഭ്യർഥന പുറപ്പെടുവിച്ചു. മറ്റ് രോഗങ്ങളില്ലാത്തവരും ഇതുവരെ കോവിഡ് വരാത്തവരുമായ 18-55 പ്രായക്കാരെയാണ് ക്ഷണിച്ചിരിക്കുന്നത്. 375 പേരെ തിരഞ്ഞെടുക്കും. അവരിൽ 100 പേരെ എയിംസിലും മറ്റുള്ളവരെ തിരഞ്ഞെടുത്ത മറ്റ് 12 സ്ഥലങ്ങളിലും പരീക്ഷണത്തിന് നിയോഗിക്കും. നിലവിൽ കുറച്ചുപേരെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഭാരത് ബയോടെക് കൂടാതെ സൈഡസ് കാഡില കമ്പനിക്കും വാക്സിൻ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. രണ്ട് കമ്പനികളുടെയും വാക്സിനുകൾ എലി, ചുണ്ടെലി, മുയൽ എന്നിവയിൽ പരീക്ഷണം പൂർത്തിയാക്കി, പാർശ്വഫലങ്ങളില്ലെന്ന റിപ്പോർട്ട് ഡ്രഗ് കൺട്രോളർക്ക് സമർപ്പിച്ചിരുന്നു. രാജ്യത്തിെൻറ രക്ഷ കണക്കിലെടുത്ത് ഒരു നിമിഷം പോലും പാഴാക്കാതെ വാക്സിൻ ഫലപ്രദമാക്കാൻ യത്നിക്കണമെന്ന് കഴിഞ്ഞയാഴ്ച െഎ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ ശാസ്ത്ര സമൂഹത്തോട് അഭ്യർഥിച്ചിരുന്നു.
https://www.facebook.com/Malayalivartha






















