ആദ്യഘട്ടത്തിൽ 375 പേരിൽ പരീക്ഷണം; കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായ 1800 പേര്‍ എയിംസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു

എയിംസ് നടത്തുന്ന കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ 375 പേരിൽ പരീക്ഷണം നടത്തുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദിപ് ഗുലേറിയ വ്യക്തമാക്കി. കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായ 1800 പേര്‍ എയിംസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1,125 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തും. ആദ്യഘട്ട പരീക്ഷണത്തിനായി 375 പേരെ തിരഞ്ഞെടുക്കും. ഇതിലൂടെ വാക്‌സിന്റെ സുരക്ഷിതത്വവും എത്ര ഡോസ് വേണമെന്നുമുള്ളതും പഠിക്കാൻ സാധിക്കും.
രണ്ടാം ഘട്ടത്തില്‍ 12 വയസുമുതല്‍ 65 വയസ് വരെയുള്ള പ്രായത്തിലുള്ള 700 പേരില്‍ പരീക്ഷണം നടത്തും. മൂന്നാം ഘട്ടതില്‍ കൂടുതൽ പേരിൽ പരീക്ഷണം നടത്തും. മൂന്നാം ഘട്ടം കഴിയുന്നതോടെ പരീക്ഷണത്തിന് വിധേയമായവരില്‍ വൈറസിനോട് എത്രത്തോളം പ്രതിരോധം ആര്‍ജിച്ചുവെന്ന് പഠിക്കുമെന്നും എയിംസ് ഡയറക്ടര്‍ വ്യക്തമാക്കി.
മൂന്ന് മൈക്രോഗ്രാം മുതല്‍ ആറ് മൈക്രോഗ്രാം വരെയുള്ള ഡോസുകളാകും പരീക്ഷിക്കുക. വാക്‌സിന്‍ കുത്തിവെച്ചതിന് ശേഷമുള്ള ആദ്യ രണ്ടുമണിക്കൂര്‍ രോഗിയെ ആശുപത്രിയില്‍ വെച്ച് തന്നെ നിരീക്ഷിക്കും. തുടര്‍ന്ന് 28 ദിവസത്തേക്ക് പ്രത്യേകമായി നിരീക്ഷണത്തിലാക്കും. മൂന്ന് മാസത്തോളം ഇവരില്‍ നിന്ന് വിവരം ശേഖരിക്കും. മറ്റ് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാകുന്നവരില്‍ മാത്രമേ വാക്‌സിന്‍ പരീക്ഷണം നടത്തുകയുള്ളു.
https://www.facebook.com/Malayalivartha






















