ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ 'കൊവാക്സി'ന്റെ പരീക്ഷണം തുടങ്ങി

ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ 'കൊവാക്സി'ന്റെ പരീക്ഷണം ഇന്നുമുതല്‍ ആരംഭിക്കുന്നു. ഡല്‍ഹി എയിംസ് ആശുപത്രി ഉള്‍പ്പടെയുള്ള പതിനൊന്ന് ആശുപത്രികളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുക. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് വൈറോളജിയും ഒത്തുചേര്‍ന്നാണ് കൊവാക്സിന്‍ വികസിപ്പിച്ചെടുത്തത്.
ഡല്‍ഹി എയിംസിലെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇതോടൊപ്പം പാറ്റ്നയിലെ എയിംസും റോത്തക്കിലെ പി.ജി.എയും മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. പരീക്ഷണത്തിന് തയ്യാറായി വന്നവരില്‍ ചിലര്‍ക്ക് യഥാര്‍ത്ഥ വാക്‌സിനും മറ്റ് ചിലര്‍ക്ക് പ്ലാസിബോയുമാണ്(മരുന്നെന്ന പേരില്‍ നല്‍കുന്ന പദാര്‍ത്ഥം)നല്‍കിയത്. 375 പേരെ ഉള്‍പ്പെടുത്തി നടത്തുന്ന പരീക്ഷണത്തില്‍ ഏകദേശം നൂറു പേരുടെ പരീക്ഷണം ഡല്‍ഹി എയിംസിലാകും നടക്കുക.
മനുഷ്യരിലെ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ കൂടുതല്‍ ഡോസുകള്‍ നിര്‍മിച്ച് അതിവേഗം വിതരണം വാക്സിന്‍ ജനങ്ങള്‍ക്കായി വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസിന്റെ എത്തിക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു..
ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഒഫ് ഇന്ത്യയും ഇതിനായുള്ള അനുമതി നല്‍കിയിരുന്നു. കൊവിഡ് രോഗം വരുത്തുന്ന സാര്‍സ് കോവ്-2 വൈറസില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഉപയോഗിച്ചാണ് കൊവാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. വാക്സിന്‍ നല്‍കിയാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി ശക്തമാക്കുമെന്നും അതുവഴി രോഗത്തെ പ്രതിരോധിക്കാന്‍ ആകുമെന്നുമാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
അതേസമയം ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റീസേർച്ചിന്റെ(ഐ.സി.എം.ആർ) കൊവിഡ് വാക്സിനായ 'കൊവാക്സിൻ' ആഗസ്റ്റ് 15 മുതൽ ജനങ്ങൾക്ക് നൽകിതുടങ്ങരുതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ പോലും ആരംഭിച്ചിട്ടില്ല എന്നാണ് താൻ മനസിലാക്കുന്നതെന്നും സൗമ്യ വ്യക്തമാക്കുന്നു.
ഇക്കാര്യത്തെക്കുറിച്ച് വാക്സിൻ നിർമാണത്തിലെ പങ്കാളിയായ ഭാരത് ബയോടെക്കുമായി താൻ ബന്ധപ്പെട്ടിരുന്നു എന്നും അവർ പറഞ്ഞു. മാദ്ധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് ഡോ സ്വാമിനാഥൻ ഇക്കാര്യം പറഞ്ഞത്. വാക്സിന്റെ കാര്യത്തിൽ വേഗമെന്നത് പ്രാധാന്യമുള്ള കാര്യം തന്നെയാണെന്നും എന്നാൽ അതിനായി ശാസ്ത്രീയതയും നൈതികതയും അടിയറ വയ്ക്കാൻ പാടില്ലെന്നും സൗമ്യ സ്വാമിനാഥൻ പറയുന്നു.ആഗസ്റ്റ് 15ന് തന്നെ കൊവിഡ് വാക്സിൻ പൊതുജനങ്ങളുടെ ആവശ്യത്തിനായി പുറത്തിറക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയുടെ വാക്കുകളിലും തനിക്ക് ആശങ്കയുള്ളതായി ഡോ. സ്വാമിനാഥൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തുമെന്നാണ് താൻ കരുതുന്നതെന്നും അവർ പറഞ്ഞു.
കൊവിഡ് വാക്സിന്റെ ഏറ്റവും പ്രധാനമായ മൂന്നാം ഘട്ട പരീക്ഷണം വർഷങ്ങൾ എടുത്തുകൊണ്ടും 20,000-30,000 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുമാണ് പൂർത്തിയാക്കുന്നതെന്നും ഡോ. സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്താകമായി നിർമാണഘട്ടത്തിലിരിക്കുന്ന വാക്സിനുകളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് മൂന്നാം ഘട്ട പരീക്ഷണത്തിൽ എത്തിനിൽക്കുന്നതെന്നും മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ പെഡ്രോ ഫോലെഗെറ്റിയും സംഘവും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.
വാക്സിന്‍ നല്‍കിയവരില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. കുരങ്ങുവര്‍ഗമായ ചിമ്ബാന്‍സികളില്‍ ജലദോഷമുണ്ടാകുന്ന രോഗാണുവായ അഡീനോ വൈറസിന്റെ നിര്‍വീര്യമാക്കപ്പെട്ട പതിപ്പാണ് ശാസ്ത്രജ്ഞര്‍ വാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്.നിര്‍വീര്യമാക്കപ്പെട്ടതിനാല്‍ ഇത് മനുഷ്യരില്‍ രോഗമുണ്ടാക്കില്ല.
https://www.facebook.com/Malayalivartha






















