മോദിക്ക് വീണ്ടും തെറ്റി! തറക്കല്ലിടല്‍ ചടങ്ങിലെ പ്രസംഗത്തിൽ യോഗിയുടെ പേര് തെറ്റിച്ച് പറഞ്ഞ് മോദി
ചരിത്ര പ്രധാനമായ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലെ പ്രസംഗത്തിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് തെറ്റായി ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് എന്നതിന് പകരമായി 'ആദിത്യ യോഗിനാഥ്' എന്നാണ് മോദി പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്.
ഉത്തര്‍പ്രദേശിന്റെ ഊര്‍ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി 'ആദിത്യ യോഗിനാഥ് ജി' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിച്ച് വിളിച്ചത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ ഈ വീഡിയോ ക്ലിപ് വൈറലയി. ട്വിറ്ററിലൂടെയാണ് കൂടുതലാളുകളും ദൃശ്യങ്ങള്‍ പങ്കുവച്ചത്.
വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും കോടതി വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമായത്. രാമ ജന്മഭൂമിയില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നടത്തി. 12.44നും 12.45നും ഇടയിലുള്ള 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങ്.
ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പാകാനായി ഒന്‍പത് കല്ലുകളാണ് പാകിയത്. പ്രധാനശിലയും എട്ട് ഉപശിലകളുമാണ് സ്ഥാപിച്ചത്. 2000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും 1500 ഇടങ്ങളില്‍നിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, യു.പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരും ഭൂമി പൂജയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha