മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷം; കാര്‍ഷിക ബില്‍ നിയമമാക്കുന്നതിനെതിരെ ലോക്‌സഭയിലും ശക്തമായ പ്രതിഷേധം
കാര്‍ഷിക ബില്‍ നിയമമാക്കുന്നതിനെതിരെ ലോക്‌സഭയിലും ശക്തമായ പ്രതിഷേധം. രാജ്യസഭയില്‍ നടപടി നേരിട്ട എം.പിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിന് ഒടുവില്‍ പ്രതിപക്ഷം ലോക്‌സഭയും ബഹിഷ്‌കരിച്ചു. പ്രതിഷേധം അവസാനിപ്പിക്കാന്‍ മൂന്ന് വ്യവസ്ഥകൾ പ്രതിപക്ഷം മുന്നോട്ട് വച്ചു. വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ സഭ തുടര്‍ന്നും ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. എന്നാൽ നിബന്ധനകളോടെ മാത്രമേ വ്യവസ്ഥകള്‍ അംഗീകരിക്കുകയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സ്വകാര്യമേഖലയെ നിയന്ത്രിക്കാന്‍ മറ്റൊരു കാര്‍ഷികബില്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം മിനിമം താങ്ങുവില , സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കുക എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. എന്നാൽ സസ്‌പെന്‍ഡ് ചെയ്ത എം.പിമാരെ തിരിച്ചെടുക്കണമെങ്കിൽ സഭയിലെ പെരുമാറ്റത്തില്‍ അവര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇത് അംഗീകരിച്ചാല്‍ കാര്‍ഷിക ബില്ലില്‍ ചര്‍ച്ച വയ്ക്കാമെന്നും വോട്ടിനിടാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന് വേണ്ടി താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും അദ്ദേഹം കേന്ദ്രത്തെ അറിയിച്ചു.
കാര്‍ഷിക ബില്‍ നിയമമാക്കുന്നതിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച കാരണത്താലാണ് പ്രതിപക്ഷത്തെ എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഇവര്‍ പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ ഉപവാസം ഇരിക്കുകയായിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സഭയില്‍ സംസാരിച്ചു. കാര്‍ഷിക ബില്‍ നിയമമാക്കുന്നതിനെതിരേ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കുന്നത് വരെ രാജ്യസഭാ നടപടികള്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha