2020 അവസാനത്തോടെ വാക്‌സിന്‍ വിതരണം സാധ്യമാകുമെന്ന് പ്രതീക്ഷ; സ്പുട്‌നിക്കിന്റെ അവസാന ഘട്ട വാക്‌സിന്‍ പരീക്ഷണം ആഴ്ചകള്‍ക്കകം
കോവിഡ് വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്സിൻ ഇന്ത്യയില്‍ അവസാന ഘട്ട പരീക്ഷണത്തിലേക്ക്. ആഴ്ചകള്‍ക്കകം വാക്‌സിന്‍ പരീക്ഷണം തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്ബനിയായ ഡോ റെഡ്ഡീസിലെ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.
ഇന്ത്യയിലെ വാക്‌സിന്‍ പരീക്ഷണത്തിനായി രണ്ടായിരത്തോളം ആളുകളെയാണ് തെരഞ്ഞെടുക്കുന്നത്.. സര്‍ക്കാര്‍ ആശുപത്രിയില്‍ അടക്കം ഒന്നിലധികം ആരോഗ്യസംവിധാനങ്ങളിലാണ് ഇത് നടത്തുക. ആഴ്ചകള്‍ക്കകം വാക്‌സിന്‍ പരീക്ഷണത്തിന് ആവശ്യമായ അനുമതി സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഡോ റെഡ്ഡീസിലെ സിഇഒ ദീപക് സപ്ര വ്യക്തമാക്കി.
സ്പുട്‌നിക് വാക്‌സിന്റെ വിദേശത്തുളള വില്‍പ്പനയുമായി ബന്ധപ്പെട്ട് നിയന്ത്രണം കയ്യാളുന്ന റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ഡോ റെഡ്ഡീസ് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ പരീക്ഷണം. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇന്ത്യയിലെ അനുമതികള്‍ക്ക് വിധേയമായി നടത്താന്‍ ഉദ്ദേശിക്കുന്നത്. ഡോ റെഡ്ഡീസിന് 10 കോടി ഡോസ് മരുന്ന് നല്‍കാനാണ് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ധാരണയില്‍ എത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ 30 കോടി ഡോസ് മരുന്ന് ഉല്‍പ്പാദിപ്പിക്കാനും ഇരു സ്ഥാപനങ്ങള്‍ തമ്മില്‍ കരാറുണ്ട്. 2020 അവസാനത്തോടെ വാക്‌സിന്‍ വിതരണം സാധ്യമാകുമെന്നാണ് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പ്രതീക്ഷ. നടപടിക്രമങ്ങള്‍ക്ക് മാസങ്ങള്‍ എടുക്കാമെന്ന് ദീപക് സപ്ര വ്യക്തമാക്കി.
https://www.facebook.com/Malayalivartha