കേന്ദ്ര സര്‍ക്കാരിനെതിരേ സി.എ.ജി.-യുടെ രൂക്ഷവിമര്‍ശനം, ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രം നിയമം ലംഘിച്ചെന്ന് സി.എ.ജി.
സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമലംഘിച്ചെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ജി.എസ്.ടി. നഷ്ടപരിഹാര ഫണ്ടിലേക്ക് നികുതി എത്തുന്നത് തടഞ്ഞ്, ആ തുക വകമാറ്റി ഉപയോഗിച്ചെന്നാണ് ആരോപണം. ഇപ്രകാരം 2017-18, 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍ തിരിമറി നടത്തി 47,272 കോടി രൂപയ്ക്കടുത്ത് കേന്ദ്രം സ്വന്തമാക്കി.
ഫണ്ടില്‍ തുകയില്ലാത്തതു കാരണമാണ്, അല്ലാതെ കേന്ദ്രത്തിന്റെ വീഴ്ചകൊണ്ടല്ല സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നതെന്നായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നത്.
ജി.എസ്.ടി. വരുമാനം നഷ്ടപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ)യില്‍നിന്ന്, നഷ്ടപരിഹാരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും അറ്റോണി ജനറലിനെ ഉദ്ധരിച്ചു ധനമന്ത്രി പറഞ്ഞിരുന്നു. ഇതിനെ ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന സി.എ.ജി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
സി.എഫ്.ഐയിലേക്കാണ് ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കാന്‍ പിരിക്കുന്ന നികുതി ആദ്യം എത്തുന്നത് . നികുതി വകുപ്പ് സി.എഫ്.ഐയില്‍നിന്ന് തുക കോമ്പന്‍സേഷന്‍ അകൗണ്ടിലേക്ക് മാറ്റണം. ഇങ്ങനെ മാറ്റുന്ന തുക സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. നഷ്ടപരിഹാരമായി ലഭിക്കും. എന്നാല്‍ ഇതിനു മുതിരാതെ തുക സി.എഫ്.ഐയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വകമാറ്റിയെന്നാണ് സി.എ.ജി. ആരോപിക്കുന്നത്.
'2018-19-ല്‍, ഫണ്ടിലേക്ക് മാറ്റാന്‍ 90,000 കോടി രൂപ ബജറ്റ് വകയിരുത്തിയിരുന്നു. അത്രതന്നെ തുക നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനമായിരുന്നു. എന്നാല്‍, ജി.എസ്.ടി. നഷ്ടപരിഹാര സെസായി 95,081 കോടി രൂപ ഈ വര്‍ഷം സ്വരൂപിച്ചെങ്കിലും റവന്യൂ വകുപ്പ് 54,275 കോടി രൂപ മാത്രമാണു ഫണ്ടിലേക്കു മാറ്റിയത്'- റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍, ജി.എസ്.ടി. നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ കേന്ദ്രം വീഴ്ച വരുത്തുന്നതായി ആരോപിച്ചു നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഈ വിഷയത്തില്‍ പരസ്യമായി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha