തീരദേശ ചട്ടലംഘനത്തിനെതിരെ കൈക്കൊണ്ട നടപടികള്‍ 4 ആഴ്ചയ്ക്കകം അറിയിക്കണം, ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി
തീരദേശ നിയന്ത്രണ മേഖലാ അതോറിറ്റിയുടെ വിജ്ഞാപനത്തിനു വിരുദ്ധമായി കേരളത്തില്‍ നടന്നിട്ടുള്ള നിര്‍മാണങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ 4 ആഴ്ചയ്ക്കകം അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ചട്ടം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ക്കെതിരെ നടപടി നിര്‍ദേശിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നല്‍കിയ ഉത്തരവ് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23-ന്് മരട് ഫ്‌ലാറ്റ് കേസ് പരിഗണിച്ചപ്പോള്‍, ചട്ടം ലംഘിച്ചുള്ള നിര്‍മാണങ്ങളുടെ എണ്ണവും ഉദ്ദേശിക്കുന്ന നടപടിയും വ്യക്തമാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കണക്കെടുപ്പിനും മറ്റും 4 മാസം വേണമെന്നാണ് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് മറുപടിയില്‍ വ്യക്തമാക്കിയത്.
മരടിലെ 291 നിര്‍മാണങ്ങളില്‍ ചട്ട ലംഘനമുണ്ട്. മുന്‍ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിച്ച്, മറ്റു സ്ഥലങ്ങളിലെ ലംഘനങ്ങള്‍ പരിശോധിച്ച് ആര്‍ക്കൊക്കെ എതിരെ നടപടിയെന്നു നിര്‍ദേശിക്കാന്‍ നടപടി എടുക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. തുടര്‍നടപടി ഉണ്ടാകാത്തതില്‍ കോടതിയലക്ഷ്യമാരോപിച്ചാണ് മേജര്‍ രവി ഹര്‍ജി നല്‍കിയത്.
എന്നാല്‍ സര്‍ക്കാരിനുവേണ്ടി ആര്‍. വെങ്കട്ടരമണിയും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി. പ്രകാശും, ടോം ജോസ് വിരമിച്ചെന്നും കോവിഡ് മൂലം തുടര്‍നടപടികള്‍ സാധ്യമായില്ലെന്നും കോടതിയില്‍ വ്യക്തമാക്കി. പുതിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ കക്ഷിയാക്കാന്‍ കോടതി അനുവാദം നല്‍കി. ചീഫ് സെക്രട്ടറി നല്‍കുന്ന സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ മേജര്‍ രവിക്ക് 2 ആഴ്ച നല്‍കി.
ഇതിനിടെ, ജയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ആസ്തികളും ബാങ്ക് അക്കൗണ്ടും മരവിപ്പിച്ച ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയും കോടതി പരിഗണിച്ചു. മരവിപ്പിച്ച 3 ആസ്തികളില്‍ ഒരെണ്ണത്തിന്റെ തുക നഷ്ടപരിഹാരത്തിനു മതിയാവുമെന്നും മറ്റുള്ളവ വിട്ടുനല്‍കണമെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി മുകുള്‍ റോഹത്ഗിയും എ.കാര്‍ത്തിക്കും വാദിച്ചു. ഹര്‍ജിക്കാരുടെ ആസ്തികളുടെ മൂല്യനിര്‍ണയം നടത്താന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ സമിതിയോട് കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha