രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ഡല്‍ഹിയിലേക്ക് മടക്കി അയച്ചു
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാൻ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും യു.പി പൊലീസ് അനുവദിച്ചില്ല. ഇരുവരെയും യു.പി പൊലീസ് ഡല്‍ഹിയിലേക്ക് മടക്കി അയച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതിന് പിന്നാലെ ഡല്‍ഹിയിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്ത പൊലീസ് നടപടിയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
രാഹുല്‍ ഗാന്ധിയോട് തിരികെ പോകണമെന്നും മരിച്ച പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ തനിച്ച് പോകാന്‍ തയ്യാറാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയെ യു.പി പൊലീസ് തടയുകയായിരുന്നു. ഇതോടെ സംഘര്‍ഷത്തിന് വഴിവാക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനിടയില്‍ രാഹുല്‍ ഗാന്ധി നിലത്തു വീഴുകയും ചെയ്തു.
പൊലീസ് തന്നെ മര്‍ദിച്ചുവെന്നും നിലത്തേക്ക് തള്ളിയിട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഈ രാജ്യത്ത് നടക്കാന്‍ മോദിക്കു മാത്രമേ സാധിക്കുകയുള്ളോ? സാധാരണക്കാരനായ വ്യക്തിക്ക് നടക്കാന്‍ സാധിക്കില്ലെ? എന്നും രാഹുല്‍ ചോദിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കെ.സി.വേണുഗോപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല തുടങ്ങിയ നേതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പെണ്‍കുട്ടിയുടെവീടിന് സമീപം കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണാണെന്നും, ഒപ്പം നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് നേതാക്കളെ കടത്തി വിടാഞ്ഞതെന്നുമാണ് യു.പി പൊലീസിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha