മാസങ്ങൾക്ക് ശേഷം ശോഭാ സുരേന്ദ്രന്‍ പൊങ്ങി! ഇനി ലക്‌ഷ്യം കേന്ദ്രത്തിലേയ്ക്കോ? ഈ നാടകം ഇരട്ടത്താപ്പ്.. സ്വന്തം മണ്ഡലം നോക്കാന്‍ രാജകുമാരന്‍ എഴുന്നള്ളേണ്ടിയിരിക്കുന്നു; രാഹുലിനെ വീഴ്ത്താൻ ഇനി കട്ടയ്ക്ക്....

ബി.ജെ.പിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്നു ശോഭാസുരേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭാസുരേന്ദ്രന്റെ പേരും പറഞ്ഞുകേട്ടിരുന്നു. കെ. സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെ ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചപ്പോള്‍ ശോഭക്ക് വൈസ് പ്രസിഡന്റ് പദവിയാണ് നല്‍കിയത്. ടെലിവിഷന്‍ ചര്‍ച്ചകളിലെയും നിത്യസാന്നിധ്യമായിരുന്ന ശോഭ ഏഴുമാസമായി അതിലും പങ്കെടുക്കുന്നില്ല. എന്താണ് കാരണമെന്ന് അന്വേഷിക്കുന്നതിനിടയിൽ ശോഭ സുരേന്ദ്രൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കൊണ്ടെത്തിയതായിരുന്നു ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ കയറിക്കിടക്കാന്‍ കൂരയില്ലാതെ ആത്മഹത്യ ചെയ്യേണ്ടിവരുന്ന മനുഷ്യരുള്ളപ്പോള്‍ കുടുംബ സ്വത്തായി വെച്ചനുഭവിച്ച ഇടങ്ങളിലെ തോല്‍വിയുടെ കയ്പിന് വര്‍ഗീയ കലാപം ഉണ്ടാക്കി പകരം വീട്ടാന്‍ ശ്രമിക്കുന്നത് തീക്കളിയാണെന്ന് ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. ഒക്ടോബര്‍ അഞ്ചിനാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
അതിങ്ങനെയായിരുന്നു... ഉത്തർപ്രദേശിൽ പൂണൂലിട്ട ബ്രാഹ്മണനാകാനും, ഗോവയിൽ കത്തോലിക്കാനാകാനും, വയനാട്ടിലെത്തുമ്പോൾ മുസ്ലിം ലീഗിന്റെ പച്ചക്കൊടിക്ക് കീഴിൽ നിൽക്കാനും, ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷനായി വൈദേശിക വേരുകൾ ഊട്ടിയുറപ്പിക്കാനും കഴിയുന്ന രാഹുൽ ഗാന്ധിക്ക്, ഈ സീസണിൽ പക്ഷെ ചേരാത്ത വേഷമായി പോയി ഈ ദളിത് സംരക്ഷകൻ എന്നത്. നാടകാന്ത്യം പൂജ്യം എന്ന ഘട്ടമെത്തുമ്പോൾ 'വയ്യമ്മേ... നിർത്തി ' എന്ന മട്ടിൽ സോണിയ ഗാന്ധിയെ ഏല്പിച്ച് തിരികെ പോകുന്ന, സ്വന്തം മണ്ഡലത്തിൽ കയറിക്കിടക്കാൻ കൂരയില്ലാതെ ആത്മഹത്യാ ചെയ്യുന്ന മനുഷ്യരുള്ളപ്പോൾ, കുടുംബ സ്വത്തായി വെച്ചനുഭവിച്ച ഇടങ്ങളിലെ തോൽവിയുടെ കയ്പിന് വർഗീയ കലാപം ഉണ്ടാക്കി പകരം വീട്ടാൻ ശ്രമിക്കുന്നത് തീക്കളിയാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല..... .
എന്നാല്‍ ഇതിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രത്തില്‍ വന്ന വാര്‍ത്ത വന്നത് ചൂണ്ടിക്കാട്ടി വിഷയത്തില്‍ വിശദീകരണവുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍ രംഗത്ത് വന്നു. വയനാട്ടില്‍ ആത്മഹത്യ ചെയ്ത വിശ്വനാഥന്‍ എന്നയാളുടെ വിവരങ്ങള്‍ പങ്കുവെച്ചാണ് ഇവര്‍ വിശദീകരണം നല്‍കിയത്. സ്വന്തമായി ഒരു വീടിന് വേണ്ടി 2012ലെ ജനസമ്പര്‍ക്ക പരിപാടി മുതല്‍ ഈ സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ വരെ അപേക്ഷിച്ചെങ്കിലും വീട് അനുവദിച്ച് കിട്ടാതെ വന്ന മനോവിഷമത്തിലാണ് വിശ്വനാഥന്‍ ആത്മഹത്യചെയ്തതെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു. സംഭവം ഉത്തര്‍പ്രദേശില്‍ നടക്കാത്തതുകൊണ്ടാകാം വാര്‍ത്തയാകാതിരുന്നതെന്നും അവര്‍ വിമര്‍ശിക്കുന്നു.
അതും ഇങ്ങനെയായിരുന്നു... എന്റെ മുൻ പോസ്റ്റിനെതിരെ ജനയുഗം വാർത്ത നൽകിയത് ശ്രദ്ധയിൽ പെട്ടു. രാഹുൽ ഗാന്ധിക്കെതിരെ ബിജെപിക്കാർ പ്രതികരിച്ചാൽ സിപിഐ പത്രത്തിനെന്താണിത്ര കൊള്ളാൻ? അല്ല, രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചത് സിപിഐ സ്ഥാനാർത്ഥിയായിരുന്നില്ലേ? അടിയന്തിരാവസ്ഥയെ പിന്തുണച്ച 'ജനാധിപത്യ' ബോധമൊക്കെ സിപിഐക്കാർക്ക് കൈമോശം വന്നിട്ടില്ലല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. ഒരു ദളിത് പെൺകുട്ടിയുടെ കൊലപാതകത്തെ രാഷ്ട്രീയവൽക്കരിച്ച് കയ്യടി നേടാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി, സ്വന്തം മണ്ഡലത്തിൽ കൂടി ഈ 'ആത്മാർത്ഥ' കാണിക്കണമെന്ന്, ഒരു ആത്മഹത്യയെ ഉദ്ധരിച്ച് മുൻപോസ്റ്റിൽ പരാമർശിച്ചത് പലരും വ്യകതിപരമായി ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തനത്തിൽ ഇറങ്ങിയ കാലം മുതൽ സത്യസന്ധമല്ലാത്ത, ബോധ്യമില്ലാത്ത ഒരു കാര്യവും ആരോപണവുമായി ഉന്നയിച്ചിട്ടില്ല. അതിനാൽ തന്നെ ഇതിന്റെയും സത്യാവസ്ഥ വെളിപ്പെടുത്താൻ ആഗ്രഹമുണ്ട്.
ഈ കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തിയതി രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിൽ അറുപത്തിരണ്ടു വയസ്സുള്ള വിശ്വനാഥൻ എന്നയാൾ ആത്മഹത്യ ചെയ്തിരുന്നു. അഞ്ച് ദിവസം കഴിഞ്ഞാണ് മരണവിവരം പുറംലോകം അറിയുന്നത്. ഒൻപതാം തിയതി മംഗളം പത്രത്തിന്റെ പ്രാദേശിക ലേഖകൻ എഴുതിയ റിപ്പോർട്ട് വായിച്ചാണ് ഞാൻ കുടുംബവുമായി ബന്ധപ്പെടുന്നത്. ഒരു വീട് ആയിരുന്നു വിശ്വനാഥന്റെ മോഹം. പിന്നെ വീട്ടിലേക്കുള്ള ഒരു വഴിയും. 2012ലെ ജനസമ്പർക്ക പരിപാടി മുതൽ ഈ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ വരെ അപേക്ഷിച്ചു. ഇതിനിടയിൽ പലതവണ കാട്ടുതീ പടർന്ന് വീട് കത്തിപോയി. ഒടുവിൽ എല്ലാ പ്രതീക്ഷയും നഷ്ടപെട്ട വിശ്വനാഥൻ ആത്മഹത്യ ചെയ്തു. സംസ്കാര ചടങ്ങുകൾക്കായി, ഒന്നര മൈൽ നടന്ന് പോയാണ് ശവശരീരം മറവ് ചെയ്തത്. ഉത്തർ പ്രദേശിൽ അല്ലാത്തതിനാൽ വാർത്തയാകാഞ്ഞതാകും.
എം പിയുടെ പേര് രാഹുൽ ഗാന്ധി എന്നാണ്. ഉത്തർപ്രദേശിൽ നിന്ന് ഒന്നിറങ്ങി ഈ വയനാട്ടിൽ സ്വന്തം മണ്ഡലം നോക്കാൻ രാജകുമാരൻ എഴുന്നള്ളേണ്ടിയിരിക്കുന്നു. ആ അസാന്നിധ്യമാണ് ഇടതുപക്ഷ മാധ്യമങ്ങൾ കൊണ്ടാടിയ 'രാഹുൽ പ്രതീക്ഷ'. നാട്ടുകാർക്ക് ആ ബോധ്യമുള്ളത് കൊണ്ടാണ് സ്ഥിരമായി ഒരു പ്രസിഡന്റ് പോലുമില്ലാതെ ആ പാർട്ടിയെ ഇങ്ങനെ വഴിയാധാരമാക്കിയത്.
ഉത്തര്‍പ്രദേശില്‍ നിന്ന് ഒന്നിറങ്ങി ഈ വയനാട്ടില്‍ സ്വന്തം മണ്ഡലം നോക്കാന്‍ രാജകുമാരന്‍ എഴുന്നള്ളേണ്ടിയിരിക്കുന്നുവെന്നും ശോഭസുരേന്ദ്രന്‍ വിമര്‍ശിക്കുന്നു. ബിജെപി സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം ഏറെനാളായി പൊതുരംഗത്ത് എത്താതെ മാറി നില്‍ക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ഈ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.
https://www.facebook.com/Malayalivartha






















