മുല്ലപ്പെരിയാറിലെ കേരളത്തിന്റെ സാധ്യത പഠനത്തിനെതിരെ തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് കേരളം നടത്തുന്ന സാധ്യത പഠനത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിന്റെ നടപടി ആശങ്കയുയര്‍ത്തുന്നു. സുപ്രീം കോടതിയുടെ മുന്‍ വിധിയുടെ ലംഘനമാണിതെന്നും തമിഴ്‌നാട് ഹര്‍ജിയില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവശ്യമില്ലെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നും കോടതി നേരത്തെ ഉത്തരവിട്ടിട്ടുള്ളതാണ്. ഈ വിധി നിലനില്‍ക്കേ കേരളത്തിന്റെ സാധ്യതാപഠനം വിധിയോടുള്ള വെല്ലുവിളിയാണ്. സാധ്യത പഠനം തടയണമെന്നും തമിഴ്‌നാട് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കേരളത്തിനു നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം കത്തയച്ചിരുന്നു. പീച്ചി ആസ്ഥാനമായ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (കെറി) മേല്‍നോട്ടത്തിലാണ് പുതിയ അണക്കെട്ട് നിര്‍മാണത്തിന്റെ സാധ്യതാ പഠനം. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന്റെ പ്രാഥമികഘട്ടമായി പരിസ്ഥിതിയാഘാത പഠനം നടത്താന്‍ സംസ്ഥാന വനംവകുപ്പാണ് കേരളത്തിന് അനുമതി നല്‍കിയത്. ഇതിനായി കണ്ടെത്തിയ സ്ഥലത്ത് ഭൂമി തുരന്ന് മണ്ണ്, പാറ എന്നിവയുടെ സാമ്പിള്‍ കേരളം ശേഖരിച്ചു തുടങ്ങി. പെരിയാര്‍ വന്യ ജീവി സങ്കേതത്തിനുള്ളിലെ സ്ഥലത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് സാമ്പിള്‍ ശേഖരണം കേരളം വീണ്ടും പുനരാരംഭിച്ചത്.
പുതിയ ഡാമിനുവേണ്ടി പരിസ്ഥിതിയാഘാത പഠനം നടത്താന്‍ മൂന്നുവര്‍ഷം മുമ്പുതന്നെ കേരളം തീരുമാനിച്ചിരുന്നു. ഹൈദരാബാദിലെ പ്രകൃതി കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനമാണ് പഠനം നടത്താന്‍ മുന്നോട്ടുവന്നത്. എന്നാല്‍, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതോടെ ഇതുമുടങ്ങി. പിന്നീട് കേരളം വീണ്ടും അപേക്ഷ നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് പഠനാനുമതി നല്‍കിയെങ്കിലും ഒരു സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇതു സ്‌റ്റേ ചെയ്തു. ഡിസംബറില്‍ സ്‌റ്റേ ഒഴിവായതോടെ പഠനത്തിന് അന്തിമാനുമതി ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























