കേരളത്തിൽ നടന്നത് അതീവ ഗൗരവം ;എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര തന്നെ തുടരും

യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉള്‍പ്പെടെ കേരളത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ ഒട്ടേറെ കേസുകളില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ സേവന കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. കേരള, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ അസം നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ ഡയറക്ടര്‍ സ്ഥാനത്ത് സഞ്ജയ് കുമാര്‍ മിശ്ര തുടരും. 2021 നവംബര്‍ വരെ എസ് കെ മിശ്രയുടെ കാലാവധി നീട്ടി കൊണ്ടാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവ് ഇറക്കിയത്.
ഈ മാസം 18നു 60 വയസ്സ് പൂര്‍ത്തിയാക്കുന്ന മിശ്ര വിരമിക്കാനിരിക്കുകയായിരുന്നു. മിശ്രയെ തന്നെ വീണ്ടും ഡയറക്ടറായി നിയമിക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടിയിരുന്നു. മിശ്ര ഏതാനും വര്‍ഷം കൂടി ഇഡി മേധാവിയായി തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹം. കേന്ദ്ര സര്‍ക്കാരില്‍ അഡീഷനല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് സാധാരണ ഇഡി മേധാവിയായി നിയമിക്കുന്നത്. അതെ സമയം സ്വർണ്ണകള്ളക്കടത്ത് അന്വേഷണം നിർണായക ഘട്ടത്തിലാണ് എന്നാണ് ഇ ഡി കോടതിയിൽ അറിയിച്ചിരുന്നത് . സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ എല്ലാ വഴിവിട്ട സാമ്പത്തിക ഇടപാടുകളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘവും നേരിട്ട് അറിഞ്ഞിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സർക്കാർ പദ്ധതികളുടെ ഇടനിലക്കാരിയായി നടത്തിയ വൻകോഴ ഇടപാടുകളിലെ ഗുണഭോക്താക്കളിൽ ഒരാൾ മാത്രമാണു ശിവശങ്കറെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.മറ്റു ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ സ്വപ്ന കൈമാറിയിട്ടുണ്ടെങ്കിലും ഈ ഘട്ടത്തിൽ പുറത്തുവിടാൻ കഴിയില്ലെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി അസി. ഡയറക്ടർ പി.രാധാകൃഷ്ണനും സ്പെഷൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണനും അറിയിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ നിന്നു സ്വപ്നയ്ക്കു ലഭിച്ച 1.05 കോടി രൂപ കമ്മിഷനിൽ 64 ലക്ഷം രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന നിഗമനവും അന്വേഷണ സംഘം അറിയിച്ചു. ഈ തുക കൈമാറിയ യുഎഇ കോൺസുലേറ്റിലെ ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രിയെ ശിവശങ്കറിന് അടുത്തറിയാമെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.36 ലൈഫ് പദ്ധതികളിൽ 26 എണ്ണവും 2 കമ്പനികൾക്കു ലഭിച്ചതു വിശദമായി അന്വേഷിക്കേണ്ടതാണ്. ഈ പദ്ധതികളുടെ നിർണായക വിവരങ്ങൾ ടെൻഡർ ഘട്ടത്തിൽ ശിവശങ്കർ രഹസ്യമായി സ്വപ്നയ്ക്കു കൈമാറി. ഇതു ലേലനടപടികളെ സംശയത്തിലാക്കുന്നു.കോഴയുടെ പങ്ക് മറ്റാർക്കെങ്കിലും ലഭിച്ചോയെന്നറിയാൻ വിശദ അന്വേഷണം വേണം. മുഴുവൻ അന്വേഷണ നിഗമനങ്ങളും സത്യവാങ്മൂലത്തിലൂടെ വെളിപ്പെടുത്തിയാൽ അതു തെളിവു നശിപ്പിക്കാൻ വഴിയൊരുക്കും. വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ ലഭിച്ച യൂണിടാക് കമ്പനിയെ കെഫോൺ പദ്ധതിയുടെ കരാറുകാരാക്കാനും ശിവശങ്കറിനു പദ്ധതിയുണ്ടായിരുന്നു. വൻതുക കോഴ ലഭിക്കുമെന്ന ബോധ്യമാണ് ഇവരോടുള്ള അമിത താൽപര്യത്തിനു കാരണമെന്നും ഇഡി അറിയിച്ചു. യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെ ശിവശങ്കറിന് അടുത്തറിയാം.ഇതുപോലെ അടുപ്പമുള്ള മറ്റു ചിലരുടെ പേരുകൾകൂടി സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാൾ ടെക്നോപാർക്കിലെ ടോറസ് ഡൗൺടൗൺ പദ്ധതിയിൽ ഇടപെട്ടിട്ടുണ്ട്. ഇരു പദ്ധതികളിലും ശിവശങ്കർ കോഴയ്ക്കു വഴിയൊരുക്കിയതിന്റെ വിശദ അന്വേഷണ റിപ്പോർട്ട് അടുത്ത ഘട്ടത്തിൽ സമർപ്പിക്കും.സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം ശിവശങ്കറാണ്. അദ്ദേഹം കള്ളപ്പണം സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന സവിശേഷ അധികാരമുള്ള ഐഎഎസ് ഉദ്യോഗസ്ഥന്റെ സജീവ പങ്കാളിത്തമില്ലാതെ നയതന്ത്ര പാഴ്സലിൽ 20 തവണ സ്വർണം കടത്താനാവില്ല. ഇത്തരമൊരാൾ ദേശദ്രോഹപരമായ കുറ്റകൃത്യങ്ങൾക്കു കൂട്ടുനിൽക്കില്ലെന്ന വിശ്വാസത്തിലാണു കസ്റ്റംസ് പരിശോധന ഒഴിവാക്കിയത്.
https://www.facebook.com/Malayalivartha
























