നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം; തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത, നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുന്നത് ബുധനാഴ്ച വൈകിട്ടോടെ
നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത. രണ്ടിടങ്ങളിലും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു. ചെന്നൈ തുറമുഖം വൈകീട്ട് ആറിന് അടയ്ക്കും. കപ്പലുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിച്ചുവരുന്നു. തുടർന്ന് ചെന്നൈയില്‍ നിന്ന് മധുര ഭാഗത്തേക്കുള്ള 21 ട്രെയിനുകള്‍ റദ്ദാക്കി.
നിരവധി ജാഗ്രതാ നിർദ്ദേശങ്ങളാണ് സർക്കാർ നൽകിയിട്ടുള്ളത്. പുതുച്ചേരിയില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്ബത് മണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് മണി വരെ പൊതുഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രി, ഫാര്‍മസി, മില്‍ക്ക് ബൂത്തുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നതാണ്.
അതേസമയം തമിഴ്‌നാടിനും പുതുച്ചേരിക്കും കേന്ദ്രസര്‍ക്കാര്‍ എല്ലാ വിധ സഹായവും നൽകുമെന്ന് ഉറപ്പുവരുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായും പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിക്കുകയുണ്ടായി. മാത്രമല്ല രണ്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തില്‍നിന്ന് എല്ലാവിധ സഹായവും ഉറപ്പുനല്‍കിയതായും ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ബുധനാഴ്ച വൈകിട്ടോടെ നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകുന്നത്. കാരയ്ക്കലിനും മാമ്മല്ലപുരത്തിനും ഇടയില്‍ വൈകിട്ട് അഞ്ച് മണിയോടെയാകും ചുഴലിക്കാറ്റ് തീരം തൊടുന്നത്. ഇതിന് മുന്നോടിയായി തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ കഴിഞ്ഞദിവസം മുതല്‍ കനത്ത മഴ തുടരുകയാണ്.
https://www.facebook.com/Malayalivartha