സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ വിന്യസിച്ച അധിക പൊലീസുകാരെ ഉടൻ പിൻവലിക്കും; നാളെ മുതൽ നടപടി സ്വീകരിച്ച് തുടങ്ങും

സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ വിന്യസിച്ച അധിക പൊലീസുകാരെ ഉടൻ പിൻവലിക്കാൻ ഒരുങ്ങുകയാണ്. നാളെ മുതൽ ഈ നടപടി സ്വീകരിച്ച് തുടങ്ങും. മറ്റു ജില്ലകളിൽ നിന്നടക്കം വിന്യസിച്ചവരെയാണ് തിരികെ വിളിക്കുന്നത്. കർഷകരുടെ ദേശീയപാത ഉപരോധത്തിന് മുന്നോടിയായാണ് വലിയ സന്നാഹം ഒരുക്കിയത്.
ജനുവരി 26 ആവർത്തിക്കാതിരിക്കാൻ വൻ സന്നാഹങ്ങളായിരുന്നു എല്ലായിടത്തും ഒരുക്കിയിരുന്നത് . പ്രതിഷേധക്കാർ ദില്ലി അതിർത്തി കടക്കാതിരിക്കാൻ ബാരിക്കേഡുകൾക്കും മുളളുവേലികൾക്കും പുറമെ കോൺഗ്രീറ്റ് കട്ടകൾ ഉപയോഗിച്ച് മതിലുകളും പൊലീസ് നിർമ്മിച്ചിരുന്നു. 50,000 അർധ സൈനികരെ ദില്ലിയിൽ വിന്യസിച്ചിരുന്നു. നേരത്തെ റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷം നടന്ന ചെങ്കോട്ട, മിൻറ്റോ റോഡ് എന്നിവിടങ്ങൾ കനത്ത സുരക്ഷാവലയത്തിലായിരുന്നു. യുപി അതിർത്തിയായ ഗാസിപ്പൂരിലും രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലും സിംഘുവിലും തിക്രിയിലും സമരക്കാരെ നേരിടാൻ കനത്ത സുരക്ഷാ സന്നാഹത്തെ വിന്യസിച്ചിരുന്നു.
https://www.facebook.com/Malayalivartha
























