തമിഴകത്തിന് ഇപ്പോള്‍ ഒരൊറ്റ ലേഡി സൂപ്പര്‍ സ്റ്റാര്‍ മാത്രമാണുള്ളത്. വിവേകാനന്ദന്‍ കൃഷ്ണവേണി മകള്‍... തേവര്‍ മണ്ണിന്റെ വീര്യം രാജ്യത്തിന്റെ തലവര മാറ്റുമോ? വിവേകാനന്ദന്‍ കൃഷ്ണവേണി ശശികലയെന്ന വി.കെ. ശശികലയിലാണ് എല്ലാ കണ്ണുകളും...

തമിഴകത്തിന് ഇപ്പോള്‍ ഒരൊറ്റ ലേഡി സൂപ്പര്‍ സ്റ്റാര്‍ മാത്രമാണുള്ളത്. വിവേകാനന്ദന്‍ കൃഷ്ണവേണി മകള്‍... തേവര്‍ മണ്ണിന്റെ വീര്യം രാജ്യത്തിന്റെ തലവര മാറ്റുമോ? വിവേകാനന്ദന്‍ കൃഷ്ണവേണി ശശികലയെന്ന വി.കെ. ശശികലയിലാണ് എല്ലാ കണ്ണുകളും...
ഒരിക്കല്‍ തമിഴ്‌നാടിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ തലവര മാറ്റാന്‍ തക്ക ശക്തിയായി നിന്നുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശശക്തിയായി നിലകൊണ്ട പ്രാദേശിക രാഷ്ട്രീയത്തിന്റെ കരുത്തു കാണിച്ച ജയലളിതയെന്ന പുരട്ചി തലൈവിയുടെ ഉറ്റതോഴിയാണ് ചിന്നമ്മയെന്ന ശശികല.
തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ട് ശശികല ചെന്നൈയില്‍ തിരിച്ചെത്തിയിരിക്കുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി നാലു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് ബംഗളൂരുവില്‍ നിന്ന് തമിഴകത്തു തിരിച്ചുവന്നത് സംസ്ഥാന രാഷ്ട്രീയം നിര്‍ണായക വഴിത്തിരിവില്‍ നില്‍ക്കുന്ന സമയത്തു തന്നെയാണ്.
അനധികൃത സ്വത്ത് സമ്പാദനത്തിനു ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞൊരു നേതാവ് ജയില്‍ മോചിതയായി നാട്ടിലേക്കു തിരിച്ചുവന്നപ്പോള്‍ അനുയായികള്‍ നല്‍കിയ സ്വീകരണം പോലും അമ്പരപ്പിക്കുന്നതാണ്. തമിഴക രാഷ്ട്രീയത്തില്‍ കാണാറുള്ള അണികളുടെ അതിരില്ലാത്ത ആരാധനാ മനോഭാവത്തിന്റെ നേര്‍പകര്‍പ്പ് ജയില്‍ മോചിതയായ നേതാവിനു മുന്നിലും പ്രകടമായി എന്നതാണു ശ്രദ്ധേയം.
1954 ഓഗസ്റ്റ് 18ന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് വിവേകാനന്ദ കൃഷ്ണവേണി ശശികല ജനിക്കുന്നത്. പിന്നീട് മന്നാര്‍ഗുഡിയിലേക്ക് താമസം മാറുകയായിരുന്നു. തമിഴ്‌നാട് പി.ആര്‍.ഡിയില്‍ ഉദ്യോഗസ്ഥനായിരുന്ന എം.നടരാജനുമായി വിവാഹം കഴിഞ്ഞതോടെ വി.കെ ശശികല എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയാണ് നടരാജന്റെയും ശശികലയുടെയും വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്.
1980 കളില്‍ തമിഴ്‌നാട്ടില്‍ വീഡിയോ കാസ്റ്റുകള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ് ശശികല നടത്തിയിരുന്നു. ഈ ബിസിനസില്‍ നഷ്ടം സംഭവിക്കുകയും സാമ്പത്തികമായി ബുദ്ധിമുട്ടിലാവുകയും ചെയ്ത സമയത്താണ് തമിഴ്‌നാട്ടിലെ ആദ്യത്തെ വനിതാ കളക്ടറായിരുന്ന വി.എസ് ചന്ദ്രലേഖ വഴി തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറും ജയലളിതയുമായി വി.കെ ശശികല സൗഹൃദത്തിലാവുന്നത്.
ജയലളിത പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളുടെ വീഡിയോ കവറേജ് ചെയ്യുകയായിരുന്നു ശശികലയുടെ ആവശ്യം. ആ സൗഹൃദം വളരുകയും ജയലളിതയുടെ ഉറ്റത്തോഴി എന്ന നിലയിലേക്ക് ശശികല ഉയരുകയും ചെയ്തു. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഭരണസംഘടനാതലങ്ങളിലും അധികാര കേന്ദ്രങ്ങളിലും പതിയെ പതിയെ ശശികല സ്വാധീനം സ്ഥാപിക്കുകയായിരുന്നു. ശശികലയുടെ ബന്ധുക്കളെയും വളര്‍ത്തുമകനെയും അണ്ണാ ഡി.എം.കെ.യുടെയും സര്‍ക്കാരിന്റെയും വിവിധ മേഖലകളിലേക്ക് കൊണ്ടുവരാന്‍ ശശികലയ്ക്ക് ആയി.
ടി.ടി.വി ദിനകരന്‍, വി.എന്‍ സുധാകരന്‍, വി. ഭാസ്‌കരന്‍ തുടങ്ങിയവരുള്‍പ്പെട്ട ശശികലയുടെ ഈ സംഘത്തെ മന്നാര്‍ഗുഡി മാഫിയ എന്ന് രഹസ്യമായും പരസ്യമായും പലരും വിളിച്ചു തുടങ്ങി. കുറഞ്ഞ കാലം കൊണ്ട് കോടി കണക്കിന് രൂപയാണ് മന്നാര്‍ഗുഡി മാഫിയയുടെ കൈകളില്‍ എത്തിയത്. ഒ.പനീര്‍സെല്‍വം അടക്കമുള്ള നേതാക്കള്‍ ശശികലയുടെ നോമിനിയായിട്ടായിരുന്നു തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് എത്തിയത്. എം.ജി.ആറിന്റെ മരണത്തിന് പിന്നാലെ 1987 1989 കാലഘട്ടത്തില്‍ ശശികല ജയലളിതയുടെ പേയ്‌സ് ഗാര്‍ഡനിലെ വീട്ടിലേക്ക് താമസം മാറ്റി. 1996ലാണ് ഡോ.സുബ്രഹ്മണ്യം സാമിയുടെ പരാതിയില്‍ ജയലളിതയ്ക്കും ശശികലയ്ക്കുമെതിരായി അനധികൃത സ്വത്ത് സമ്പാദന കേസ് ഉയരുന്നത്.
ജയലളിത മുഖ്യമന്ത്രിയായിരുന്ന 19911996 കാലഘട്ടത്തില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതെന്നുമായിരുന്നു കേസ്. 66.65 കോടി രൂപയാണ് ഈ കാലഘട്ടത്തില്‍ ജയലളിത അനധികൃതമായി സമ്പാദിച്ചത് എന്നായിരുന്നു കേസ് ഇതിന് പുറമെ ആഭരണങ്ങള്‍, ക്യാഷ് ഡെപ്പോസിറ്റുകള്‍, നിക്ഷേപങ്ങള്‍, ആഡംബര കാറുകള്‍ എന്നിവയും ജയലളിത സ്വന്തമാക്കിയിരുന്നു. 1997ല്‍ ജയലളിതയുടെ പേയ്‌സ് ഗാര്‍ഡന്‍ വസതിയില്‍ നടത്തിയ റെയ്ഡില്‍ 800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വര്‍ണം, 750 ജോഡി ഷൂസ്, 10,500 സാരികള്‍, 91 വാച്ചുകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.
നീണ്ട പതിനെട്ട് വര്‍ഷമാണ് ഈ കേസില്‍ വിചാരണ നടന്നത്. കേസില്‍ ജയലളിത ഏകദേശം ശിക്ഷിക്കപ്പെടുമെന്ന ഘട്ടം വന്നു. തമിഴ്‌നാടിന്റെ അധികാരം ജയലളിതയില്‍ നിന്ന് സ്വന്തമാക്കി ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള ചരടുവലികള്‍ പതിയെ മന്നാര്‍ഗുഡി മാഫിയ ആരംഭിച്ചു.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജയലളിത ശശികലയെയും സംഘത്തെയും നിരീക്ഷിക്കാന്‍ തുടങ്ങി. 2011 ഡിസംബറില്‍ ശശികല, നടരാജന്‍, ഇവരുടെ ബന്ധുക്കളായ രാവണന്‍, വി.കെ സുധാകരന്‍, ടി.ടി.വി ദിനകരന്‍, എം രാമചന്ദ്രന്‍, മിഡാസ് മോഹന്‍ ഉള്‍പ്പെടെ 13 പേരെ പാര്‍ട്ടിയില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍നിന്നും ജയലളിത പുറത്താക്കി. ഭരണത്തിലും സംഘടനയിലും ഇവര്‍ പിടിമുറുക്കുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നടപടി. പിന്നീട് 2012 മാര്‍ച്ചില്‍ ശശികലയെ മാത്രം പാര്‍ട്ടിയിലേക്ക് തിരികെയെടുത്തു.
കേസ് ആരംഭിച്ച് 18 വര്‍ഷങ്ങള്‍ക്ക് ശേഷം ബെംഗളൂരുവില്‍ നിന്ന് ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡി കുന്‍ഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക കോടതിയില്‍ 2014 സെപ്റ്റംബര്‍ 27 ന് വിധി പ്രസ്താവിച്ചു. ജയലളിത, ശശികല നടരാജന്‍, ഇളവരാസി, വി.എന്‍ സുധാകരന്‍ എന്നിവരെ കുറ്റക്കാരായി കണ്ടെത്തുകയും നാല് വര്‍ഷത്തെ തടവിനും പിഴ ശിക്ഷയ്ക്കും വിധിക്കുകയും ചെയ്തു. ഇതിന് തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. എന്നാല്‍ 2014 ഒക്ടോബര്‍ 17 ന് പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ജയലളിതയടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
2015 മേയ് 11 ന് കര്‍ണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി. തുടര്‍ന്ന് അങ്ങോട്ടുള്ള മാസങ്ങളില്‍ തികച്ചും നാടകീയമായ സംഭവങ്ങള്‍ക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. 2016 ഡിസംബര്‍ മാസം ജയലളിത ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പാര്‍ട്ടി ശശികലയിലേക്ക് എത്തുമെന്ന് കണക്ക് കൂട്ടലുകള്‍ ഉണ്ടായി. ജയലളിതയുടെ മൃതദേഹം കാണാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പോയി ആശ്വസിപ്പിച്ചത് ഒരു കാലത്ത് ജയലളിതയ്ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയ ശശികലയെ ആയിരുന്നു.
എന്നാല്‍ ജയലളിതയുടെ മരണം സ്ഥിരീകരിച്ച അന്ന് തന്നെ പിന്‍ഗാമിയായി ധനമന്ത്രി ഒ. പനീര്‍ശെല്‍വം അര്‍ധരാത്രിയില്‍ തന്നെ ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സ്വാഭാവികമായി അണ്ണാ ഡി.എം.കെയില്‍ അധികാര തര്‍ക്കവും വടം വലികളും നടന്നു. പനീര്‍സെല്‍വം മുഖ്യമന്ത്രിയായതില്‍ പാര്‍ട്ടിയിലെ എടപ്പടി പളനിസ്വാമി പക്ഷത്തിന് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു.
ഇതേ സമയത്ത് തന്നെയാണ് ശശികല നേതൃസ്ഥാനത്തേക്ക് എത്താനുള്ള പദ്ധതികളും ചരടുവലികളും ആരംഭിച്ചത്. 2016 ഡിസംബര്‍ 29 ന് ജയലളിതയുടെ മരണശേഷം നടന്ന ആദ്യ യോഗത്തില്‍ ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചു. ഇതോടെ ശശികല നോമിയായി കൊണ്ടുവന്ന പനീര്‍സെല്‍വവും ശശികലയും നേരിട്ടുള്ള പോരാട്ടത്തിന് തുടക്കമായി.
2017 ഫെബ്രുവരി 5 ന് പാര്‍ട്ടിയിലെ എം.എല്‍.എമാരുടെ യോഗത്തില്‍ ശശികലയെ എ.ഐ.ഡി.എം.കെ നിയമസഭാ പാര്‍ട്ടി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇതോടെ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം രാജി വെച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്നത് വരെ പനീര്‍സെല്‍വത്തിനോട് ആക്ടിംഗ് മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. വി.കെ ശശികലയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ ഗവര്‍ണര്‍ വൈകി, അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്തിമ വിധി വരുന്നതിനായിരുന്നു ഇത്.
2017 ഫെബ്രുവരി 14 ന് വി കെ ശശികല കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. 4 വര്‍ഷം തടവും 10 കോടി പിഴ ശിക്ഷയും കോടതി വിധിച്ചു. ഇതോടെ മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ അവകാശവാദം ഗവര്‍ണര്‍ നിരസിച്ചു.
ജനറല്‍ സെക്രട്ടറിയായ വി.കെ ശശികല പാര്‍ട്ടിയുടെ എം.എല്‍.എ കൗണ്‍സില്‍ വിളിക്കുകയും അവിടെ വച്ച് പുതിയ മുഖ്യമന്ത്രിയായി എടപ്പടി കെ. പളനിസാമിയെ നിയമിക്കുകയും ചെയ്തു. സ്വയം കുഴിച്ച ഒരു കുഴിയാണെന്ന് വളരെ വൈകിയാണ് ശശികല തിരിച്ചറിഞ്ഞത്. ശശികലയെന്ന പൊതു ശത്രുവിനെ ഇല്ലാതാക്കാന്‍ ശത്രുക്കളായിരുന്ന പനീര്‍സെല്‍വവും പളനിസാമിയും ഒരുമിച്ചു.
2017 ഓഗസ്റ്റ് 21 ന് ശശികലയെ എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കുകയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പേരില്‍ പുതിയപാര്‍ട്ടി പ്രഖ്യാപിക്കുകയും ടി.ടി.വി ദിനകരനെ ജനറല്‍ സെക്രട്ടറിയായും ശശികലയെ പ്രസിഡന്റായും നിയമിക്കുകയും ചെയ്തു.
പനീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായും പളനിസാമി മുഖ്യമന്ത്രിയായി തുടരാനും തീരുമാനമായി. പാര്‍ട്ടി കണ്‍വീനറായി പനീര്‍സെല്‍വവും ജോയിന്റ് കണ്‍വീനറായി പളനിസാമിയും അധികാരമേറ്റു. ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയപ്പോളുള്ള ഇമേജ് അല്ല തിരികെ വരുമ്പോള്‍ ശശികലയ്ക്ക് ഉള്ളത്. തങ്ങളുടെ അമ്മയ്ക്കായി ത്യാഗമനോഭാവത്തോടെ ജയില്‍ ശിക്ഷ അനുഭവിച്ച ചിന്നമ്മയായിട്ടാണ് അണ്ണാ ഡിം.എം.കെയിലെ ഒരു വിഭാഗം ആളുകള്‍ ശശികലയെ കാണുന്നത്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ച ശശികല രൂപത്തിലും ഭാവത്തിലും ജയലളിതയെ അനുകരിച്ചായിരുന്നു യാത്രതിരിച്ചത്. ജയലളിതയുടെ പ്രിയപ്പെട്ട പച്ച സാരിയും ചുവന്ന ചാന്ദ് കൊണ്ടുള്ള കുറിയും ധരിച്ച ശശികല. ജയലളിതയുടെ ഏറ്റവും പ്രിയപ്പെട്ട കാറുകലില്‍ ഒന്നില്‍ കാറിന്റെ മുന്‍സീറ്റില്‍ തന്നെ ആളുകള്‍ക്ക് കാണാവുന്ന തരത്തില്‍ ലൈറ്റ് അറേഞ്ച്‌മെന്റ് ചെയ്ത് കൊണ്ടായിരുന്നു യാത്ര തിരിച്ചത്.
പരസ്യ യുദ്ധത്തിന് തന്നെയാണ് മുഖ്യമന്ത്രി എടപ്പടി പളനി സാമിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ശശികലയുടെ 350 കോടി രൂപയുടെ സ്വത്തുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. തമിഴ്‌നാട്ടിലെ ജയലളിതയുടെ വീടിന് സമീപം ശശികല നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടിന്റെ പണിയും സര്‍ക്കാര്‍ നിര്‍ത്തി വെച്ച് കണ്ടുകെട്ടി.
അതേസമയം പളനിസാമിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശശികല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്നാണ് ശശികല പറയുന്നത്. ജയില്‍ മോചിതയായി തമിഴ്‌നാട്ടിലേക്ക് തിരിച്ച വി.കെ ശശികലയുടെ വാഹനവ്യൂഹത്തെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു.
ശശികലയുടെ തിരിച്ചുവരവ് അണ്ണാ ഡി.എം.കെയില്‍ തന്നെ ചേരി തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. ഒരൂകൂട്ടം നേതാക്കള്‍ ശശികലയ്ക്ക് പരസ്യ പിന്തുണ പാര്‍ട്ടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന കര്‍ശന നിലപാട് സ്വീകരിച്ച ഒ.പനീര്‍സെല്‍വം വീണ്ടും ശശികല പക്ഷത്തോട് അടുക്കുന്നതായി പളനിസാമി പക്ഷം ആരോപിക്കുന്നുണ്ട്.
ശശികലയ്ക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ മകന്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഇതാണ് പളനിസാമി പക്ഷം ചൂണ്ടികാണിക്കുന്നത്. ശശികലയ്ക്ക് ഉടന്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടേയെന്നും ശശികലയുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പനീര്‍സെല്‍വത്തിന്റെ മകന്‍ ജയപ്രദീപ് വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞിരുന്നു.
തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ശശികലയുമായി ഒ.പനീര്‍സെല്‍വം കൂട്ട്‌കെട്ട് ഉണ്ടാക്കുമെന്ന് എടപ്പടി പളനിസാമി ഭയക്കുന്നുണ്ട്. ശശികല എത്തുന്നതോടെ രാഷ്ട്രീയസമവാക്യങ്ങള്‍ തമിഴ്‌നാട്ടില്‍ മാറുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടി.ടി.വി ദിനകരന്‍ പ്രഖ്യാപിച്ചിരുന്നു. ശശികലയുടെ വരവോടെ അണ്ണാ ഡി.എം.കെ പിളരുമെന്നും, പനീര്‍സെല്‍വം, പളനിസാമി പക്ഷങ്ങളിലെ അസംതൃപ്തരായ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നുമാണ് ദിനകര പക്ഷം വാദമുയര്‍ത്തുന്നത്.
എന്നാല്‍ 2017 ല്‍ ഉള്ള രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ഏറെ വിഭിന്നമാണ് തമിഴ് രാഷ്ട്രീയം ഇന്ന്. അണ്ണാ ഡി.എം.കെയിലെ തര്‍ക്കം സാധ്യതയാക്കി ഏത് വിധേയനയും അധികാരത്തില്‍ എത്താനാണ് ഡി.എം.കെ നേതാവായ എം.കെ സ്റ്റാലിന്റെ നീക്കം. അതേസമയം കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതിമയ്യവും മത്സരത്തിന് ഉണ്ട്. ഡി.എം.കെയ്ക്ക് കിട്ടുന്ന വോട്ടുകള്‍ കമല്‍ഹാസനിലേക്ക് പോയി ചേരുമോയെന്നാണ് സ്റ്റാലിന്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. കമലുമായി സംഖ്യത്തിനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്.
ഇതിനിടെ പാര്‍ട്ടി പ്രഖ്യാപനവുമായി രജനികാന്ത് എത്തിയിരുന്നെങ്കിലും അദ്ദേഹം പിന്‍മാറിയതോടെ പകുതി തലവേദന മുന്നണികള്‍ക്ക് മാറി. ഇതേ സമയം തന്നെ ഈ തര്‍ക്കങ്ങളിലൂടെ നേട്ടമുണ്ടാക്കാനായി ബി.ജെ.പിയുടെ കുറുക്കന്‍ കണ്ണുകളും കാത്തിരിക്കുകയാണ്. നിലവില്‍ അണ്ണാ ഡി.എം.കെയുമായി സംഖ്യത്തിലുള്ള ബി.ജെ.പി ശശികല കൂടി എത്തുമ്പോള്‍ ആര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് കാത്തിരിക്കുകയാണ് തമിഴ്‌നാട് രാഷ്ട്രീയം. ഫെബ്രുവരി 20 ന് കേന്ദ്ര സര്‍ക്കാരുമായി എടപ്പടി പളനിസാമി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടെ ശശികലയുടെ മോചനത്തിനായി ബി.ജെ.പി ഇടപെടല്‍ നടത്തിയെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ശശികല വഴി എ.ഐ.എ.ഡി.എം.കെയുടെ സഹായത്തോടെ തമിഴ്‌നാട്ടില്‍ ശക്തമായ നേതൃത്വം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജയില്‍ ശിക്ഷയേറ്റു വാങ്ങിയ ശശികലയ്ക്ക് ആറു വര്‍ഷം കൂടി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ല. സര്‍ക്കാര്‍ സ്ഥാനങ്ങളും വഹിക്കാനാവില്ല. എന്നാല്‍, പാര്‍ട്ടിയെ നയിക്കുന്നതില്‍ വിലക്കുകള്‍ ബാധകമല്ല. അധികാരമുള്ള പാര്‍ട്ടി കൈപ്പിടിയിലായാല്‍ 'ചിന്നമ്മ'യ്ക്ക് ഇഷ്ടപ്രകാരം സര്‍ക്കാരിനെ പിന്നില്‍ നിന്നു നയിക്കാം. വേണ്ടപ്പെട്ടവരെ മുഖ്യമന്ത്രിയും മന്ത്രിമാരുമാക്കാം. ഈ അവസരത്തിനാണു ശശികല സാധ്യത തേടുന്നത്.
കര്‍ണാടക അതിര്‍ത്തി കടന്നുവന്ന ശശികലയുടെ വാഹനവ്യൂഹത്തെ സ്വീകരിക്കാന്‍ ആയിരക്കണക്കിനാളുകളാണ് തമിഴകത്തെരുവുകളില്‍ കാത്തുനിന്നത്. ആഹ്ലാദാരവങ്ങള്‍ മുഴക്കുകയും നൃത്തം വയ്ക്കുകയും ചെയ്ത ഇവരില്‍ അണ്ണാ ഡിഎംകെയുടെ അനുയായികളുമുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുള്ള ഭരണകക്ഷിയെ ശരിക്കും അസ്വസ്ഥമാക്കാന്‍ പോന്നതാണ്.
വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അനുയായികളുടെ ചിന്നമ്മ ചെന്നൈയിലെത്തിയത് 23 മണിക്കൂര്‍ കൊണ്ട്, അതും കാറിനു മുന്നില്‍ അണ്ണാ ഡിഎംകെയുടെ പതാകയും പാറിച്ച്. ആരാണ് ചിന്നമ്മ എന്താണ് ചിന്നമ്മ. മുഖ്യമന്ത്രി പളനി സാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും ഒന്നിച്ചുചേര്‍ന്ന് ജയലളിതയൊഴിഞ്ഞ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതൊന്നും ചിന്നമ്മ ഗൗനിച്ചിട്ടില്ലെങ്കില്‍ ഉറപ്പ് അവരായിരിക്കും വരും കാല തലൈവി.
വീണ്ടും പാര്‍ട്ടി പിടിച്ച് ജയലളിതയുടെ സ്വപ്നങ്ങള്‍ സഫലീകരിക്കുമെന്നാണു നിലപാട്. എംജിആറിന്റെ നിര്യാണത്തിനു ശേഷം ജയലളിതയും ഇങ്ങനെ ചവിട്ടിപ്പുറത്താക്കപ്പെട്ടതാണ്. 1984ല്‍ എംജിആര്‍ അമെരിക്കയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ അണ്ണാ ഡിഎംകെയെ വിജയത്തിലേക്കു നയിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചതു ജയലളിതയാണ്.
അന്നു പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായിരുന്നു ജയ. എന്നാല്‍, 1987ല്‍ എംജിആര്‍ അന്തരിച്ചപ്പോള്‍ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ ആ വാഹനത്തില്‍ നിന്നു ജയയെ ചവിട്ടിപ്പുറത്താക്കിയതാണ്, എതിര്‍വിഭാഗക്കാര്‍.
അണ്ണാ ഡിഎംകെ പിളരുകയും എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. 24 ദിവസത്തെ മാത്രം സര്‍ക്കാര്‍. ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തി കേന്ദ്രം ജാനകിയുടെ മന്ത്രിസഭയും നിയമസഭയും പിരിച്ചുവിട്ടു. പിന്നീട് അധികാരത്തില്‍ വന്നതു കരുണാനിധി. ജാനകിപക്ഷം തകര്‍ന്നടിഞ്ഞു. ജയലളിത പ്രതിപക്ഷ നേതാവായി. ജാനകിയുടെ വിഭാഗത്തിന് ജയലളിതയുടെ പാര്‍ട്ടിയില്‍ ലയിക്കേണ്ടിവന്നു. അങ്ങനെയാണ് പുരട്ചി തലൈവിയുടെ രാഷ്ട്രീയ വളര്‍ച്ചയുടെ ഗ്രാഫ് പോകുന്നത്.
പളനി സാമിയുടെ സര്‍ക്കാരിനെതിരേ ശശികലയ്ക്കു പോരാടാന്‍ നാലുവര്‍ഷത്തെ സമയം വേണ്ടിവന്നു, ജയില്‍ ശിക്ഷയ്ക്കു വിധേയയായപ്പോള്‍. സമയവും കാലവും വ്യത്യാസമുണ്ടെങ്കിലും പളനി സാമി, പനീര്‍ശെല്‍വം കൂട്ടുകെട്ടിനോടു കണക്കുതീര്‍ത്ത് ചരിത്രം ആവര്‍ത്തിക്കാനുള്ള കരുത്തുണ്ടാവുമോ ശശികല പക്ഷത്തിനെന്നാണു കാത്തിരുന്നു കാണേണ്ടത്.
ജയലളിതയെ എങ്ങനെ കണ്ടിരുന്നോ അതേ രീതിയില്‍ ശശികലയെയും അണികള്‍ കാണാന്‍ തുടങ്ങിയാല്‍ പളനി സാമിയും പനീര്‍ശെല്‍വവും പരുങ്ങലിലാകും. ഇത് ഒഴിവാക്കാനുള്ള സ്ട്രാറ്റജികളിലാണ് ഇപ്പോഴത്തെ ഔദ്യോഗിക അണ്ണാ ഡിഎംകെ. അവരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ എം.കെ. സ്റ്റാലിന്റെ ഡിഎംകെയെ മാത്രമല്ല, ശശികലയെയും നേരിടേണ്ടിവരുന്നു.
ശശികല യാതൊരു പ്രതിഫലനവും തെരഞ്ഞെടുപ്പില്‍ സൃഷ്ടിക്കില്ല എന്ന് ആണയിടുമ്പോഴും അങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്തുവേണമെന്നു തലപുകഞ്ഞ് ആലോചിക്കുന്നുണ്ടാവും ഇപ്പോഴത്തെ ഭരണക്കാര്‍. തമിഴ്മൂല്യങ്ങളും ആശയങ്ങളും കാത്തുസൂക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും സജീവ രാഷ്ട്രീയത്തിലുണ്ടാവുമെന്നുമുള്ള ശശികലയുടെ പ്രഖ്യാപനം അവരുടെ ഉറക്കം കെടുത്താതെങ്ങനെ. പോരെങ്കില്‍ എന്തൊക്കെയോ പദ്ധതികളുമായി ബിജെപിയും എടുത്തുചാടിയിട്ടുണ്ട് എന്നാണു സൂചനകള്‍. മുന്‍ കേന്ദ്ര മന്ത്രിയും സംസ്ഥാനത്തെ സമുന്നത ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയാണ് ഇതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ത്തുന്നത്. ശശികല തിരിച്ചെത്തിയപ്പോഴുള്ള ജനങ്ങളുടെ ആവേശം അവരുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
എംജിആറിന്റെ ആദ്യകാല യോഗങ്ങളെയും അനുസ്മരിക്കുന്നുണ്ട് ബിജെപി നേതാവ്. പളനി സാമി പനീര്‍ശെല്‍വം കൂട്ടുകെട്ടും ശശികലയും ചേര്‍ന്നു നില്‍ക്കണമെന്നതാണ് ബിജെപിയുടെ നിലപാട്. സ്റ്റാലിനെ തോല്‍പ്പിക്കാന്‍ അതാണു നല്ല മാര്‍ഗം എന്നു പാര്‍ട്ടി !കരുതുന്നുണ്ടത്രേ. എന്നാല്‍, അതിനു വഴങ്ങില്ല എന്ന നിലപാടിലാണ് പളനി സാമിയും കൂട്ടരും.
ശശികല അംഗമായ തേവര്‍ സമുദായത്തിന്റെ വോട്ടുകളിലാണ് ബിജെപിയുടെ കണ്ണ്. തെക്കന്‍ തമിഴ്‌നാട്ടില്‍ ഇവര്‍ക്കു ഗണ്യമായ സ്വാധീനമുണ്ട്. ശശികലയെ പുറത്തുനിര്‍ത്തിയാല്‍ ഈ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ബിജെപി ആശങ്കപ്പെടുന്നു. ഇതേ ആശങ്ക അണ്ണാ ഡിഎംകെയില്‍ തന്നെ ഒരു വിഭാഗത്തിനുമുണ്ട്. ശശികലക്കെതിരേ സ്വീകരിക്കുന്ന ഓരോ അടിച്ചമര്‍ത്തല്‍ നടപടിയും പാര്‍ട്ടിയെ ബാധിക്കുമെന്ന് അവരും കരുതുന്നു. ഇതിനെല്ലാം മുകളില്‍ സ്വാധീനം ഉറപ്പിക്കണം ഇപ്പോള്‍ പളനി സാമിക്കും പനീര്‍ശെല്‍വത്തിനും.
ശശികല തിരിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പളനി സാമിയും പനീര്‍ശെല്‍വവും അവര്‍ തമ്മിലുള്ള വടംവലി അവസാനിപ്പിച്ചത്. ഇക്കുറി തനിക്കു മുഖ്യമന്ത്രിസ്ഥാനം വേണം എന്നതായിരുന്നു നേരത്തേ പനീര്‍ശെല്‍വം സ്വീകരിച്ച നിലപാട്. തന്റെ കസേര വിട്ടുനല്‍കില്ലെന്ന് പളനി സാമിയും തറപ്പിച്ചുപറഞ്ഞു. ഈ തര്‍ക്കം പിന്നീടു പരിഹരിക്കപ്പെട്ടത് വൈകാതെ ശശികലയും രംഗത്തെത്തുമെന്നതുകൊണ്ടു കൂടിയാണ്.
ഇക്കുറി തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ തൂത്തെറിയപ്പെട്ടാല്‍ ശശികല പാര്‍ട്ടി പിടിക്കുമെന്നതില്‍ ഉറപ്പുള്ള നിരീക്ഷകര്‍ ഏറെയുണ്ട്. ശശികലയുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം ശശികലയെ മുന്‍നിര്‍ത്തി ശക്തമായ മത്സരത്തിന് ഇറങ്ങിയാല്‍ വിഭജിക്കപ്പെടുന്നത് അണ്ണാ ഡിഎംകെ വോട്ടുകളാകും. ഇതു സ്റ്റാലിനെ സഹായിക്കുകയും പളനി സാമിയുടെ ഭരണം അവസാനിക്കുകയും ചെയ്യും.
ശശികലയെയും ദിനകരനെയും ജനകീയ ഓളത്തിന് അപ്പുറം നിര്‍ത്തുക എന്നതാണു പളനി സാമി നേരിടുന്ന വെല്ലുവിളി. ആരാണ് ശശികല, തിരിച്ചുവരവില്‍ കുറുക്കന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന ബി.ജെ.പിക്ക് എന്ത് പറ്റും. തമിഴ്‌നാട്ടില്‍ ഇനി എന്ത് സംഭവിക്കും. അധികം വൈകാതെ ചിന്നമ്മയെന്ന സുന്ദരി കൂര്‍മബുദ്ധിക്കാരി മറുപടി തരും.
https://www.facebook.com/Malayalivartha
























