രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തില്‍ ആശങ്ക; 24 മണിക്കൂറിലെ കണക്കുപ്രകാരം രാജ്യത്ത് ആയിരത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ടുചെയ്ത ഏക സംസ്ഥാനമായി കേരളം, രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 652 പേര്‍ മാത്രം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തില്‍ ആശങ്ക നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം രാജ്യത്ത് ആയിരത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ടുചെയ്ത ഏക സംസ്ഥാനമായി കേരളം (5281) മുന്നിൽ തന്നെ നിൽക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 652 പേര്‍ക്ക് മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1,35,926 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് മൊത്തം രോഗബാധയുടെ 1.25 ശതമാനം മാത്രമാണ് എന്നതാണ്.
അതേസമയം രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 45 ശതമാനവും കേരളത്തിലാണ് ഉള്ളത്. കേരളത്തില്‍ ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,04,40,267 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
https://www.facebook.com/Malayalivartha
























