പൊളിക്കല്‍ നയത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ച് കേന്ദ്ര സര്‍ക്കാര്‍; 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് മാറ്റാന്‍ തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയാണ് കേന്ദ്രം മാതൃകയാകുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2022 ഏപ്രിലില്‍ 15 വര്‍ഷം പൂര്‍ത്തിയായ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ , പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഈ നിര്‍ദേശത്തിന് കീഴില്‍ വരുമെന്നാണ് കേന്ദ്രo പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.
സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന പൊളിക്കല്‍ നയത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് വാഹനങ്ങളുടെ ആയുസ് 15 വര്‍ഷമാക്കി ചുരുക്കുന്നത്. കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ച സ്‌ക്രാപ്പേജ് പോളിസി അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും ഉപയോഗിക്കാമെന്നാണ് അറിയിച്ചത് .
അതെ സമയം രാജ്യത്ത് മലിനീകരണം തടയുന്നതിന്റെ ഭാഗമായി സ്‌ക്രാപേജ് പോളിസി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 15 വര്‍ഷത്തില്‍ അധികമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതിലൂടെ രാജ്യത്തെ വാഹന വിപണിയില്‍ വന്‍ കുതിപ്പ് സൃഷ്ടിച്ചേക്കാമെന്നാണ് പ്രതീക്ഷ .
https://www.facebook.com/Malayalivartha
























