തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമൽ ഹാസന്റെ കാറിന് നേരെ ആക്രമണം; കാഞ്ചീപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം

നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ്റെ കാറിനു നേരെ ആക്രമണം. കാഞ്ചീപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു ഈ സംഭവം നടന്നത്. പ്രചാരണം അവസാനിപ്പിച്ച് ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ഒരാൾ കമൽ ഹാസൻ്റെ കാറിൻ്റെ ഗ്ലാസ് തകർക്കുകയായിരുന്നു. ഇയാളെ പ്രവർത്തകർ തന്നെ പൊലീസിൽ ഏല്പിച്ചു.
അക്രമി മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. കാറിൻ്റെ ഗ്ലാസ് തകർത്തതിനു പിന്നാലെ എംഎൻഎം പ്രവർത്തകരും നാട്ടുകാരും ചേർന്ന് പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മക്കൾ നീതി മയ്യം നേതാവും റിട്ട. ഐ.പി.എസ് ഓഫിസറുമായ എജി മൗര്യ വിവരം സ്ഥിരീകരിച്ചു. സംഭവത്തിൽ കമൽ ഹാസനു പരുക്കേറ്റിട്ടില്ല എന്നതാണ് വിവരം.
അതേസമയം, താൻ കമൽ ഹാസന്റെ ആരാധകനാണെന്നാണ് ഇയാൾ ഇപ്പോൾ പറയുന്നത്. കമലിന് പരുക്കുകളൊന്നും പറ്റിയിട്ടില്ലന്നും, അദ്ദേഹത്തിൻ്റെ വാഹനത്തിനും കുഴപ്പമൊന്നുമില്ലന്നാണ് വിവരം.
നടൻ കമൽഹാസനെതിരെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ലഭിച്ചിരുന്നു. ഡിഎംകെ അധ്യക്ഷനെ അധിക്ഷേപിച്ച് സംസാരിച്ചതായി മധുരയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. വനിതാ ദിനത്തിൽ ചെന്നൈയിൽ നടത്തിയ പരിപാടിക്കിടെ കരുണാനിധിയെ പുകഴ്ത്തി പറയാൻ സ്റ്റാലിൻ എന്ന് പറഞ്ഞാൽ മതിയെന്ന കമൽഹാസന്റെ പരാമർശമാണ് പരാതിക്കിടയാക്കിയത്.
അതേസമയം, തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരത്തിൽ വന്നാൽ റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകും എന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രിച്ചിയിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സ്റ്റാലിൻ്റെ പ്രഖ്യാപനം. വിവിധ മേഖലകളിൽ തമിഴ്നാടിൻ്റെ വളർച്ച ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെയുടെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂർത്തിയായി. കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകൾ തന്നെ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച കോൺഗ്രസിന് 22 സീറ്റിൽ നൽകാനായിരുന്നു ഡിഎംകെ തീരുമാനിച്ചത്. ഇതിൽ കടുത്ത എതിർപ്പ് സംസ്ഥാന കോൺഗ്രസ് ഉയർത്തിയതോടെ 25 സീറ്റ് നൽകി കോൺഗ്രസ് സമ്മർദത്തിന് ഡിഎംകെ വഴങ്ങി.
സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിൽ നടത്തിയ ടെലഫോൺ ചർച്ചയ്ക്ക് ശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. എന്തിരുന്നാലും ഇത്തരം ആക്രമണങ്ങൾ ഇനിയും ഉയർന്നു വരാനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























