ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ പ്രതി ആരിസ് ഖാന് വധശിക്ഷ വിധിച്ചു.... നിർണ്ണായകമായ തീരുമാനം എടുത്ത് ഡല്‍ഹി ഹൈക്കോടതി...

ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ആരിസ് ഖാന് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് ബട്‌ല ഹൗസ് ഏറ്റമുട്ടല്‍ കേസിനെ ഹൈകോടതി വിശേഷിപ്പിച്ചത്.
ആരിസ് ഖാന് വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി പോലീസും കോടതിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി, ജയ്പുര്‍, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലടക്കമുണ്ടായ നിരവധി സ്‌ഫോടനക്കേസുകളില്‍ ആരിസ് ഖാന് നിർണ്ണായകമായ പങ്കുണ്ട്.
ഇതിനു പുറമേയാണ് ബട്‌ല ഏറ്റുമുട്ടല്‍ കേസിലും ആരിസ് ഖാനെ പ്രതി ചേർത്തിരിക്കുന്നത്. കുറ്റവാളിയുടെ ഭാഗത്ത് നിന്ന് കുറ്റബോധത്തിന്റെ നേരിയ കണിക പോലും പ്രത്യക്ഷമല്ലെന്നും ഇത് അദ്ദേഹത്തെ തിരുത്താന്‍ സാധിക്കുമെന്ന ചെറിയ സാധ്യത പോലും ഇല്ലാതാക്കുന്നുവെന്നും പ്രോസിക്യൂട്ടര്‍ എ. ടി അന്‍സാരി കോടതിയെ ബോധ്യപ്പെടുത്തി.
2008 സെപ്തംബര്‍ 19-നുണ്ടായ ബട്ട്ല ഹൗസ് ഏറ്റുമുട്ടലിലിലാണ് ഡല്‍ഹി പോലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ തലസ്ഥാനത്ത് നാലിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു ബട്‌ല ഹൗസിലെ ഏറ്റുമുട്ടല്‍ നടന്നത്.
സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാനെ 2018ല്‍ ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ കോടതിയിൽ ഹാജരാക്കിയ തെളിവുകള്‍ സംശയാതീതമായി തെളിയിക്കപ്പെടുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മയെ കൊലപ്പെടുത്തിയത് ആരിസ് ഖാനും കൂട്ടാളികളും ചേര്‍ന്നാണെന്ന് കോടതിക്ക് അതോടെ ബോധ്യപ്പെടുകയായിരുന്നു. 2008ല്‍ ജാമിയ നഗറില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ നാല് ഭീകരര്‍ക്കൊപ്പം ആരിസ് ഖാനും ബട്‌ല ഹൗസിലുണ്ടായിരുന്നുവെന്നാണ് ഡല്‍ഹി പോലീസ് വാദിക്കുന്നത്.
ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെന്ന് ആരോപിക്കപ്പെടുന്ന അതിഫ് അമീനും മുഹമ്മദ് സാജിതും സംഭവസ്ഥലത്ത് കൊല്ലപ്പെട്ടിരുന്നു. കേസില്‍ നേരത്തെ പിടിയിലായ ഷഹ്സാദ് അഹമ്മദിനെ 2013 ജൂലായില്‍ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഡൽഹിയിലെ അഞ്ചിടങ്ങളിലായിട്ടുണ്ടായ സ്‌ഫോടന പരമ്പരയിൽ പങ്കുള്ളവർ ബട്‌ല ഹൗസിലെ ഫ്ലാറ്റിൽ താമസിക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പരിശോധനയ്‌ക്ക് എത്തിയ പൊലീസ് സംഘത്തിനു നേരെ സംഘം നിറയൊഴിക്കുകയായിരുന്നു.
തിരികെ പൊലീസ് നടത്തിയ വെടിവയ്‌പിൽ 2 പേർ കൊല്ലപ്പെടുകയും ചെയ്തു. പൊലീസിനു നേരെ നിറയൊഴിച്ച ശേഷം ഷെഹ്സാദും ആരിസും രക്ഷപെട്ടതായാണ് കേസ്.
പരുക്കേറ്റ ഇൻസ്പെക്ടർ ശർമ ശേഷം മരണപ്പെടുകയായിരുന്നു. ഏറ്റുമുട്ടൽ വ്യാജമെന്ന് ആരോപണം ഉയർന്നെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് പൊലീസിന് അനുകൂലമായ ഘടകമായിരുന്നു.
https://www.facebook.com/Malayalivartha
























