ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് നേരേ ഐസിയുവില്‍ വച്ച് ലൈംഗികപീഡനം... വേദന കടിച്ചമർത്തി ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടി...

രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന പല സംഭവങ്ങളും ദിവസേന കേൾക്കുന്നതാണ്. പ്രായമോ വസ്ത്രമോ ഒന്നുമല്ല മറിച്ച് വൈകൃതമായ മാനസിക വൈകല്യമാണ് ഇതിനു പിന്നിലെ ചേതോവികാരമെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്.
ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാനിൽ നിന്ന് ഒട്ടും തപ്തികരമല്ലാത്ത വാർത്തകളാണ് പുറത്ത് വരുന്നത്. ആശുപത്രി കിടക്കയിൽ ശസ്ത്രക്രിയക്കും ശേഷം ഒന്നുരിയാടാൻ പോലും കഴിയാതെ പിടിയുന്ന മനസ്സുമായി ഒരു രാത്രി മുഴുവൻ കരച്ചിലടക്കി വേദന കടിച്ചമർത്തി കിടക്കേണ്ട അവസ്ഥയാണ് ഒരു യുവതിയ്ക്ക് സംഭവിച്ചത്.
ജയ്പുരിലെ ഷാൽബി എന്ന സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ഹൃദയ ഭേദകമായ സംഭവം നടന്നത്. ഐ.സി.യുവിൽ ശസ്ത്രക്രിയക്ക് വിധേയമായ യുവതിയെ വാർഡ് ബോയിയാണ് ലൈംഗികമായി പീഡിപ്പിച്ചത്.
ശസ്ത്രക്രിയക്ക് ശേഷം ഓക്സിജന്റെ സഹായത്തോടെ ഐ.സി.യുവിൽ കഴിയുകയായിരുന്ന സ്ത്രീയെ കൈകാലുകൾ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് ആശുപത്രിയിലെ വാർഡ് ബോയ് ആയ ഖുശിറാം ഗുജ്ജാറിനെ അറസ്റ്റ് ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ തിങ്കളാഴ്ച തന്നെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. അന്നേ ദിവസം രാത്രിയാണ് വാർഡ് ബോയ് ഐ.സി.യുവിലെത്തി ലൈംഗികമായി പീഡനത്തിന് ഇരയാക്കിയത്.
പീഡനത്തിരയായ രോഗി സംഭവം ആരോടും പറയാനാകാതെ ഒരു രാത്രി മുഴുവൻ ഐ.സി.യുവിൽ കിടന്ന് വേദനിക്കുകയായിരുന്നു. പിന്നീട് നഴ്സിനോട് വിവരം പറയാൻ ശ്രമിച്ചെങ്കിലുംഅത് ഫലം കണ്ടില്ല.
പിറ്റേ ദിവസം രാവിലെ ഭർത്താവ് കാണാൻ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഒരു കടലാസിൽ എഴുതി അറിയിച്ചത്. തുടർന്ന് യിവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ശസ്ത്രക്രിയയെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റിയതിനാൽ തന്നെ ആശുപത്രിയിൽ നിൽക്കാൻ അനുവദിച്ചിരുന്നില്ലെന്നാണ് സ്ത്രീയുടെ ഭർത്താവ് പറയുന്നത്. അതിനാൽ തിങ്കളാഴ്ച തന്നെ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം ഭാര്യയെ കാണാൻ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംസാരിക്കാൻ കഴിയാതിരുന്ന ഭാര്യ പീഡനത്തിനിരയായ വിവരം എഴുതി നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. യുവതിയുടെ ഭർത്താവ് ചിത്രകൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതനുസരിച്ച് കേസെടുത്തതായും പ്രതിയെ പിടികൂടിയതായും ഡി.സി.പി. പ്രദീപ് മോഹൻ ശർമ വ്യക്തമാക്കി.
സംഭവത്തിൽ ആശുപത്രിയിൽ നിന്നുള്ള കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പരിശോധിച്ചു വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം ജയ്പുരിൽ യുവതിയെ ഭർത്താവിന്റെ മുന്നിൽ വെച്ച് മുൻഭർത്താവിന്റെ സഹോദരൻ ബലാത്സംഗത്തിന് ഇരയാക്കി. കേസിൽ യുവതിയുടെ മുൻഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഭർത്താവിനും കുഞ്ഞിനും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. യുവതിയുടെ മുൻഭർത്താവിന്റെ സഹോദരനും ഇയാളുടെ സുഹൃത്തുക്കളും കുടുംബത്തെ വഴിയിൽ തടയുകയായിരുന്നു.
യുവതിയുടെ ഭർത്താവിനെ മർദിച്ചവശനാക്കി കൈയും കാലും കെട്ടിയിടുകയായിരുന്നു. പിന്നാലെ സമീപത്തെ വയലിലേക്ക് ഇവരെ വലിച്ചിഴച്ചു കൊണ്ടുപോയി. ഇതിനു ശേഷമാണ് ഭർത്താവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തത്.
യുവതിയുടെ മുൻഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. യുവതിയും കുഞ്ഞും സഹോദരിയും റോഡിലേക്കെത്തി യാത്രക്കാരോട് സഹായം അഭ്യർഥിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
തുടർന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തി മൂന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പിടികൂടാനുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























