ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അനുമതിയില്ലാതെ സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചു ;പരാതിയുമായി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ
ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അനുമതിയില്ലാതെ തന്റെ പേര് പ്രഖ്യാപിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ.
ചൗരിംഗീ നിയമസഭാ സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് സോമന്‍ മിത്രയുടെ ഭാര്യ സിഖ മിത്രയെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ തന്റെ പേര് സമ്മതമില്ലാതെയാണ് പ്രഖ്യാപിച്ചതെന്നും താന്‍ മത്സരിക്കുന്നില്ലെന്നും അറിയിച്ച് ഇവര്‍ രംഗത്തെത്തി.ബി.ജെ.പി നേതാവും കുടുംബസുഹൃത്തുമായ സുവേന്തുു അധികാരിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതെന്നും സിഖ മിത്ര പറഞ്ഞു. ”ഇല്ല, ഞാന്‍ എവിടെ നിന്നും മത്സരിക്കുന്നില്ല. എന്റെ സമ്മതമില്ലാതെയാണ് എന്റെ പേര് പ്രഖ്യാപിച്ചത്. കൂടാതെ, ഞാന്‍ ബി.ജെ.പിയില്‍ ചേരുന്നുമില്ല,” അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സിഖ മിത്ര, പാര്‍ട്ടി വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, മുന്‍ സംസ്ഥാന യൂണിറ്റ് തലവന്‍ രാഹുല്‍ സിന്‍ഹ എന്നിവരുള്‍പ്പെടെ 148 പേരുടെ പേരുകളാണ് ബി.ജെ.പി വ്യാഴാഴ്ച പ്രഖ്യാപിച്ചത്.അതേസമയം, കേരളത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും സി. മണിക്കുട്ടന്‍ പിന്മാറിയിരുന്നു.
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി. മണിക്കുട്ടന്‍ രംഗത്തെത്തിയിരുന്നു.‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്ക്കറിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്‍ ബി.ജെ.പിക്ക് മറുപടി നല്‍കിയത്.അതെ സമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തുവിട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പ്രകടന പത്രിക പുറത്തുവിട്ടത്. വീല്‍ചെയറില്‍ ഇരുന്നായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.തൃണമൂലിന്റെ പ്രകടനപത്രിക ഒരു രാഷ്ട്രീയ പ്രകടനപത്രികയല്ലെന്നും മറിച്ച് വികസന പ്രകടന പത്രികയാണെന്നും മമത അവകാശപ്പെട്ടു. ഇത് ജനങ്ങളള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തയ്യാറാക്കിയ ജനങ്ങളുടെ പ്രകടന പത്രികയാണെന്നും അവര്‍ പറഞ്ഞു.പശ്ചിമ ബംഗാളിലെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനം ഉറപ്പുനല്‍കുന്നതാണ് പ്രകടനപത്രികയെന്നും കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമെന്നും റേഷന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രകടനപത്രികയില്‍ തൃണമൂല്‍ പറയുന്നു.തുടര്‍ച്ചയായ മൂന്നാം തവണയും പാര്‍ട്ടി തിരിച്ചുവരാന്‍ വികസനം കേന്ദ്രീകരിച്ചുള്ള തൃണമൂലിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും ബാനര്‍ജി പറഞ്ഞു.മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്.ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ മമത നന്ദിഗ്രാമില്‍ എത്തിയിരുന്നു.തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും സജീവമായിത്തന്നെ ഉണ്ടാകുമെന്നും മമത പറഞ്ഞിരുന്നു.പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് എട്ട് ഘട്ടമായാണ് നടക്കുക. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തീയ്യതികളിലായിരിക്കും വോട്ടെടുപ്പ്.
https://www.facebook.com/Malayalivartha
























