ആകാശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പൈലറ്റുമാര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്; 2020 ഓഗസ്റ്റില്‍ കൊച്ചിയില്‍ നടന്ന സംഭവത്തില്‍ കുറ്റാരോപിതര്‍ സ്‌പൈസ്‌ജെറ്റ് പൈലറ്റുമാര്‍

യാത്രാവിമാനങ്ങള്‍ 30 സെക്കന്‍ഡ് വ്യത്യാസത്തില്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപ്പെട്ടെങ്കിലും സ്‌പൈസ്‌ജെറ്റ് പൈലറ്റുമാര്‍ കുറ്റക്കാരെന്നു റിപ്പോര്‍ട്ട്. എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണു കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2020 ഓഗസ്റ്റ് 28നു വൈകിട്ടു നാലേകാലോടെ കൊച്ചി വിമാനത്താവളത്തിനു മുകളിലായിരുന്നു സംഭവം. 2 വിമാനങ്ങളും കൊച്ചിയില്‍ ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു.ബെംഗളൂരുവില്‍നിന്നുള്ള സ്‌പൈസ്‌ജെറ്റ്, ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളാണു സംഭവത്തില്‍ ഉള്‍പ്പെട്ടത്.
വിമാനത്താവളത്തിനു 4000 അടി മുകളിലായിരുന്നു വിമാനങ്ങള്‍. രണ്ടിലുമായി ഇരുന്നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു. സ്‌പൈസ്‌ജെറ്റ് പൈലറ്റുമാര്‍ കൊച്ചിയിലെ വ്യോമഗതാഗത നിയന്ത്രകന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ല, ലാന്‍ഡ് ചെയ്യാന്‍ വിമാനത്താവളത്തെസമീപിക്കുമ്പോള്‍ പറന്നു നില്‍ക്കേണ്ടിയിരുന്ന ഉയരം മുന്‍ കൂട്ടി സെറ്റു ചെയ്യാന്‍ മറന്നു എന്നിങ്ങനെയുള്ള കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്.
സ്‌പൈസ്‌ജെറ്റിന്റെ ബൊംബാര്‍ഡിയര്‍, ദോഹ-കൊച്ചി എയര്‍ബസ് എ-320 വിമാനങ്ങള്‍ ദുരന്തത്തിന്റെ വക്കിലെത്തിയത് 'ഗുരുതരമായ സംഭവം' എന്ന ഗണത്തില്‍പ്പെടുത്തിയാണ് അന്വേഷിച്ചത്. അപകടം ഒഴിവാകുമ്പോള്‍ 2 വിമാനങ്ങളും തമ്മിലുണ്ടായിരുന്ന ഉയരവ്യത്യാസം 498 അടി, ദൂരവ്യത്യാസം 2.39 നോട്ടിക്കല്‍ മൈല്‍ അഥവാ 4.43 കിലോമീറ്റര്‍.
കൂട്ടിയിടി സാധ്യതയ്ക്കു ബാക്കിയുണ്ടായിരുന്ന സമയം 30 സെക്കന്‍ഡില്‍ താഴെ. മുന്നറിയിപ്പനുസരിച്ച് സ്പൈസ് ജെറ്റ് 3512 അടിയിലേക്കു താഴ്ത്തി അപകടം ഒഴിവാക്കുകയായിരുന്നു.
പൈലറ്റുമാര്‍ക്ക് രണ്ടാമത്തേതും അവസാനത്തേതുമായ റസല്യൂഷന്‍ അഡൈ്വസറി (ഉടന്‍ മുകളിലേക്കു കയറുകയോ താഴേക്കിറങ്ങുകയോ ചെയ്യണമെന്ന നിര്‍ദേശം) കൊടുക്കുമ്പോള്‍ സ്പൈസ്ജെറ്റ് 4000 അടി ഉയരത്തിലും ഖത്തര്‍ എയര്‍വെയ്സ് 4498 അടി മുകളിലും ആയിരുന്നു. കരിപ്പൂരില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം തകര്‍ന്ന് കൃത്യം മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു കൊച്ചിയിലെ സംഭവം നടന്നത്.
"
https://www.facebook.com/Malayalivartha
























