മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; നിലവിൽ ഭൂമിയിലെ കരുത്തേറിയ റോക്കറ്റ് എസ്എൽഎസ്, 8 മിനിറ്റ് നീണ്ട ഹോട്ട് എയർ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി, ഇത് ചരിത്ര നിമിഷം,

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങൾ ഒരുപടി കൂടി മുന്നോട്ട്. 'സ്പേസ് ലോഞ്ച് വെഹിക്കിൾ' എന്ന കൂറ്റൻ റോക്കറ്റ് എൻജിന്റെ 8 മിനിറ്റ് നീണ്ട ഹോട്ട് എയർ ടെസ്റ്റ് വിജയകരമായി പൂർത്തിയായി. നവംബറിൽ മനുഷ്യരില്ലാത്ത എസ്എൽഎസ് വിക്ഷേപണത്തിന് മുൻപുള്ള പ്രധാന കടമ്പയാണ് ഇതോടെ പൂർത്തിയായത്.
റോക്കറ്റ് എൻജിൻ ഭൂമിയിൽ ഉറപ്പിച്ചുകൊണ്ട് തന്നെ ഇന്ധനം കത്തിച്ചുകൊണ്ടുള്ള വിവിധ ഘട്ടങ്ങളുടെ പരീക്ഷണമാണ് പൂർത്തിയായത്. മിനിസിപ്പിയിലെ സ്റ്റെന്നിസ് സ്പേസ് സെന്ററിലായിരുന്നു എസ്എൽഎസ് എൻജിന്റെ പരീക്ഷണം നടന്നത്.
വ്യത്യസ്ത ഘട്ടങ്ങളിൽ റോക്കറ്റിലെ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ കൃത്യമായ വിവരങ്ങൾ ആർട്ടിമിസ് 1 കോർ സ്റ്റേജ് ഹോട്ട് ഫയർ ടെസ്റ്റ് എന്ന് പേരിട്ട പരീക്ഷണത്തിന്റെ ഭാഗമായി ശേഖരിക്കാനായി ഫ്ലൈറ്റ് കംപ്യൂട്ടറുകൾ , റോക്കറ്റിന്റെ ഭാഗമായുള്ള 50 ഏവിയോണിക് യൂണിറ്റുകൾ നാവിഗേഷനും നിയന്ത്രണ സംവിധാനങ്ങളും ,ഫ്ലൈറ്റ് സോഫ്റ്റ് വെയർ എന്നിവയും പരീക്ഷിച്ചു.
നവംബറിൽ നടക്കുന്ന ആദ്യ എസ്എൽഎസ് വിക്ഷേപണത്തിൽ യാത്രികർ ഉണ്ടാകില്ല. ഓറിയോൺ ക്യാപ്സ്യൂൾ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനു ചുറ്റും വലം വെക്കും. 2023 ലായിരിക്കും ആദ്യമനുഷ്യ ദൗത്യം ആർട്ടിമിസ് 2 നടക്കുക. 2024 ലാണ് ആർട്ടിമിസ് 3 അഥവാ ചന്ദ്രനിൽ വീണ്ടും മനുഷ്യൻ ഇറങ്ങുന്ന ദൗത്യം നടക്കുമെന്ന് നാസ കണക്കുകൂട്ടുന്നത്.
എസ്എൽഎസ് എൻജിന്റെ എട്ട് മിനിറ്റ് നീണ്ട പരീക്ഷണത്തിനിടെ ഏഴ് ലക്ഷം ഗാലൻ ലിക്യുഡ് ഓക്‌സിജനും ലിക്യുഡ് ഹൈഡ്രജനുമാണ് കത്തിച്ചത്. ഈ പരീക്ഷണം വിജയിച്ചതോടെ യാത്രികരില്ലാത്ത ദൗത്യത്തിന് എസ്എൽഎസ് തയ്യാറായി. ഭൂമിയിൽ നിലവിലുള്ളതിൽ വെച്ച് ഏറ്റവും കരുത്തേറിയ റോക്കറ്റാണ് എസ്എൽഎസ്.
അപ്പോളോ 11 ദൗത്യത്തിൽ ഒരു ദിവസത്തിൽ താഴെ സമയമാണ് ചന്ദ്രനിൽ മനുഷ്യൻ കഴിഞ്ഞതെങ്കിൽ ആർട്ടിമിസ് 3 ദൗത്യത്തിൽ ഒരാഴ്‌ചയോളം തങ്ങും. ആദ്യവനിതയും ഈ ദൗത്യത്തിന്റെ ഭാഗമായിയാണ് ചന്ദ്രനിലെത്തുക.1972 ന് ശേഷം ആദ്യമായാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha


























