അരവിന്ദ് കെജ്‌രിവാളിനെ ഒതുക്കാൻ കേന്ദ്രം ;ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ദല്‍ഹി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ദല്‍ഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു.ആം ആദ്മി പാര്‍ട്ടിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. ഇതോടെ രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ സര്‍ക്കാരിനേക്കാള്‍ അധികാരം ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് ലഭിക്കും. ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനുള്ള അധികാരങ്ങളും അവകാശങ്ങളും തട്ടിയെടുക്കുന്നതാണ് പുതിയ നിയമഭേദഗതി.ബില്ല് നിയമമായതോടുകൂടി ഇനിമുതല്‍ സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്റ്റ്‌നന്റ് ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ നടപ്പിലാക്കാന്‍ സാധിക്കില്ല. ദല്‍ഹി സര്‍ക്കാര്‍ എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുപകരം ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ എന്ന നിര്‍വചനം നല്‍കിക്കൊണ്ടുള്ളതാണ് ഭേദഗതി.ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെജ്‌രിവാളിന്റെ ജനപിന്തുണ ഭയന്നാണ് കേന്ദ്രം ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് സര്‍വ്വാധികാരവും നല്‍കുന്ന നിയമം കൊണ്ടുവന്നതെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. ബില്ലിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, 44 വകുപ്പുകളില്‍ ഭേദഗതിക്കായാണ് ബില്ലവതരിപ്പിച്ചത്. ദല്‍ഹി നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളാണ് 21-ാം വകുപ്പില്‍. അതില്‍ സര്‍ക്കാര്‍ എന്നു പറയുന്നിടത്തെല്ലാം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്ന് അര്‍ത്ഥമാക്കണമെന്നും ബില്ലില്‍ പറയുന്നു.നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നല്‍കുകയോ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്കു വിടുകയോ ചെയ്യാനുള്ള അധികാരം 24-ാം വകുപ്പു പ്രകാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ലഭിക്കുന്നു.ബില്ലിലെ 33ാം വകുപ്പ് ചില ചട്ടങ്ങളുണ്ടാക്കുന്നതിന് നിയമസഭയെ വിലക്കുകയും ചെയ്യുന്നുണ്ട്. ഭരണപരമായ നടപടികള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം തേടണമെന്ന് 44-ാം ഭേദഗതി നിര്‍ദേശിക്കുന്നു.
അതെ സമയം ബില്ലിനെതിരെ പലരും രംഗത്തു വന്നിരുന്നു .കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്ലിനെതിരെ രൂക്ഷ വിമര്‍ശവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ കശാപ്പുചെയ്‌തെന്ന് ആരോപിച്ച ഗെഹ്‌ലോത് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും വ്യക്തമാക്കി.തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഡല്‍ഹിയിലെ ഭരണത്തലവന്മാര്‍ എന്നകാര്യം സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയതാണ്. ഫാസിസ്റ്റ് രീതിയില്‍ രാജ്യത്തെ നയിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചിലപ്പോള്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കുന്നു, അല്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുന്നു. രണ്ടിലും പരാജയപ്പെടുമ്പോള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഇത്തരത്തിലുള്ള ഏകാധിപത്യ ബില്ലുകള്‍ പാസാക്കുന്നു. ഇങ്ങനെയൊക്കെയാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത്- ഗെഹ്‌ലോത് ആരോപിച്ചു.ഭാവിയില്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ ബി.ജെ.പി ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവന്ന് അധികാരത്തില്‍ വരുന്ന സര്‍ക്കാറുകളെ ഇല്ലാതാക്കുമെന്നും ഗെഹ്‌ലോത് ആരോപിച്ചു.ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഭരണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍. ഇത് സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അധികാരങ്ങളെ പരിമിതപ്പെടുത്തും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെയാണ് ബില്‍ രാജ്യസഭയില്‍ പാസായത്. ബില്ലിനെതിരെ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങള്‍ തുടരുമെന്ന് എ.എ.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























