ബംഗാളിൽ മമതയുടെ പുതിയ തന്ത്രം ;'ബി.ജെ.പിയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ സമയമായി', സോണിയ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബംഗാളില്‍ ബി.ജെ.പിയ്ക്ക് തടയിടാന്‍ പുതിയ നയവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.രാജ്യത്തെ ബി.ജെ.പി സ്വാധീനം അവസാനിപ്പിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള ബി.ജെ.പി ഇതര നേതാക്കള്‍ക്ക് മമത കത്തയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കാണ് മമത കത്തയച്ചത്.‘ബി.ജെ.പി ആക്രമണങ്ങള്‍ക്കെതിരെ പോരാടാനും ഭരണഘടനയെ സംരക്ഷിക്കാനുമായി ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു,’ എന്ന് മമത ട്വിറ്ററിലെഴുതി.അതേസമയം മാര്‍ച്ച് 27 നാണ് ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. 70 ശതമാനത്തിലേറെ പോളിംഗാണ് ഒന്നാംഘട്ടത്തില്‍ രേഖപ്പെടുത്തിയത്.ഞായറാഴ്ച മുതല്‍ മമത നന്ദിഗ്രാമില്‍ ക്യാംപ് ചെയ്യുകയാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണം അവസാനിപ്പിക്കേണ്ട അവസാന ദിവസം മാര്‍ച്ച് 30 ആയിരുന്നു. 39 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വേട്ടെടുപ്പ് നടക്കുക.അതെ സമയം ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബംഗാള്‍ ബി.ജെ.പിയില്‍ ഹിന്ദിയില്‍ നിന്നും ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒഴിവുണ്ടെന്നും അതിലേക്ക് അപേക്ഷിക്കാനുള്ള ‘യോഗ്യത’യെക്കുറിച്ചും ‘അധിക യോഗ്യത’യെക്കുറിച്ചുമാണ് മഹുവ പറയുന്നത്.പുരാണ പഠനത്തില്‍ ഡിഗ്രിയാണ് അധിക യോഗ്യത മുന്‍ഗണന, ആഢംബരത്തിന് ഒട്ടുകുറവില്ലാതെ യാത്രയും താമസവും നല്‍കും പ്രാദേശിക ബി.ജെ.പി ആസ്ഥാനവുമായി ബന്ധപ്പെടുക എന്നാണ് മഹുവ ട്വിറ്ററില്‍ എഴുതിയത്.ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറമെ നിന്നുള്ളവരെ മത്സരിപ്പിക്കുന്നതിനെ പരിഹസിച്ചാണ് മഹുവയുടെ പരിഹാസം.
https://www.facebook.com/Malayalivartha


























