പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വൻ അട്ടിമറി നടക്കുന്നു എന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് ;നൂറ്റി അമ്പത് ഇ വി എമ്മുകൾ തകരാറിൽ
പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 150 ഓളം ഇ.വി.എമ്മുകള്‍ തകരാറിലായതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉത്സാഹത്തിന്റെ പകുതിയെങ്കിലും ഇ.വി.എമ്മിന്റെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നെന്നും മഹുവ പറഞ്ഞു.30 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.സൗത്ത് 24 പര്‍ഗ നാസ്, ബങ്കുര, പഷിം മേദിനിപൂര്‍, പുര്‍ബ, മേദിനിപൂര്‍ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. തൃണമൂലില്‍ നിന്നു പുറത്തു പോയ സുവേന്തു അധികാരിയും മമത ബാനര്‍ജിയും തമ്മില്‍ മത്സരിക്കുന്ന നന്ദിഗ്രാമിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്..
സുരക്ഷാ കരണങ്ങളാല്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് 27നായിരുന്നു പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്.മമതയും സുവേന്തു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് നന്ദിഗ്രാം പിടിച്ചെടുക്കുക എന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.നന്ദിഗ്രാമിലെ ഹിന്ദു വോട്ട് ലക്ഷ്യമിട്ട് പ്രചാരണത്തിനിറങ്ങിയ ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിരുന്നു. മമത മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്ന നേതാവാണ് എന്നായിരുന്നു പ്രധാനമായും ബി.ജെ.പി തെരഞ്ഞെടുപ്പ് വിഷയമായി നന്ദി ഗ്രാമില്‍ ഉയര്‍ത്തിക്കാട്ടിയത്.അതെ സമയം ബി.ജെ.പിയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ സഹായമാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെഴുതിയ കത്ത് ഫലം കണ്ടു. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് പ്രഖ്യാപിച്ച് എന്‍.സി.പി നേതാവ് നവാബ് മാലിക് രംഗത്തെത്തി.ഏപ്രില്‍ ഒന്ന് മുതല്‍ 3 വരെയുള്ള തിയതികളില്‍ ബംഗാളില്‍ മമതയ്ക്കായി ശരദ് പവാര്‍ പ്രചാരണം നടത്താനിരിക്കുകയായിരുന്നുവെന്നും അതിനിടയിലാണ് അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നവാബ് പറഞ്ഞു.അതിന് മുമ്പ് പവാര്‍ ആശുപത്രി വിടുകയാണെങ്കില്‍ തീര്‍ച്ചയായും ബംഗാളില്‍ പ്രചാരണത്തിനായി എത്തുമെന്നും നവാബ് മാലിക് കൂട്ടിച്ചേര്‍ത്തു.‘പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തത്തിയിരുന്നു. ഞങ്ങള്‍ അവരെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. ബംഗാളില്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 1-3വരെ പ്രചാരണം സംഘടിപ്പിച്ചിരുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നം കാരണം നീട്ടിവെയ്ക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം ആശുപത്രി വിട്ടാല്‍ ബംഗാളില്‍ മമതയ്്ക്കായി പ്രചരണത്തിനെത്തും,’ നവാബ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























