ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യക്ക് ഇത് അഭിമാന നിമിഷം.... ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം....

ഇന്ത്യാ മഹാരാജ്യത്തിന് ഇത് അഭിമാന നിമിഷമാണ്. ഇന്ത്യയുടെ വികസന ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട് കശ്മീരിലെ ചെനാബ് ആര്‍ച്ച് ബ്രിഡ്ജിന്‍റെ നിര്‍മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥകളില്‍പ്പോലും കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തും.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമെന്ന ബഹുമതിയാണ് ചെനാബ് റെയില്‍പ്പാലത്തിനുള്ളത്. പാരീസിലെ ലോകപ്രശസ്തമായ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയര കൂടുതലുണ്ട് ഈ പാലത്തിന്. കശ്മീര്‍ താഴ് വരകളെ മറ്റു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ചെനാബ് പാലത്തിന്റെ ആര്‍ച്ച് നിര്‍മാണം ഇന്ത്യന്‍ റെയില്‍വേ ഇന്ന് പൂര്‍ത്തിയാക്കി.
ഉദാപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പ്രോജക്ടിന്റെ ഭാഗമായ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലമായ ചെനാബ് ബ്രിഡ്ജ് നിര്‍മാണം സംബന്ധിച്ച് ഇന്ന് കമാനം പൂര്‍ത്തിയാക്കിയതോടെ അത് ചരിത്രത്തിൽ നാഴികക്കല്ലായി മാറുകയാണ്. ഈ പാലത്തിന് 1,315 മീറ്റര്‍ നീളമുണ്ട്. നദിയുടെ നിരപ്പില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലമാണിത്.
ചെനാബിന് മുകളിലുള്ള പാലത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവൃത്തിയായിരുന്നു ഉരുക്കു കമാനങ്ങളുടെ നിര്‍മണം. കത്ര മുതല്‍ ബനിഹാല്‍ വരെ നീളമുള്ള വിന്‍ഡിംഗ്. സമീപകാല ചരിത്രത്തില്‍ ഇന്ത്യയിലെ ഏതൊരു റെയില്‍വേ പദ്ധതിയും നേരിടുന്ന ഏറ്റവും വലിയ സിവില്‍ എഞ്ചിനീയറിംഗ് വെല്ലുവിളിയാണിത്. 5.6 മീറ്റര്‍ നീളമുള്ള അവസാനത്തെ ലോഹഭാഗം ഇന്ന് ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് ഘടിപ്പിക്കുകയും കമാനത്തിന്റെ രണ്ട് കൈകളുമായി ചേര്‍ക്കുകയും ചെയ്തു.
കമാനം പണി പൂര്‍ത്തിയാക്കിയ ശേഷം, സ്റ്റേ കേബിളുകള്‍ നീക്കംചെയ്യല്‍, കമാനത്തില്‍ കോണ്‍ക്രീറ്റ് നിറയ്ക്കല്‍, ഉരുക്ക് ട്രെസല്‍ സ്ഥാപിക്കല്‍,ട്രാക്കിന്റെ പ്രാരംഭ ജോലികള്‍ എന്നിവ നടക്കും. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, റെയില്‍വേ ബോര്‍ഡ് സിഇഒ കം ചെയര്‍മാന്‍ സുനീത് ശര്‍മ, നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അശുതോഷ് ഗംഗല്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറസിലൂടെ പദ്ധതിയുടെ പുരോഗതിയില്‍ അഭിമാനം രേഖപ്പെടുത്തി.
2002 ല്‍ കശ്മീരിന്റെ വടക്കേ നഗരമായ ബാരാമുള്ളയെ ന്യൂ ഡല്‍ഹിയുമായി ബന്ധിപ്പിക്കുക എന്ന സ്വപ്‌നപദ്ധതി ആവിഷ്‌കരിച്ചത് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരാണ്. പദ്ധതിക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കിയെങ്കിലും കാലാവസ്ഥയും കരാര്‍ പ്രശ്‌നങ്ങളും കാരണം പദ്ധതിക്ക് നിരവധി കാലതാമസമുണ്ടായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2019 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2017 ജൂലൈയില്‍ പാലത്തിന്റെ പണി വീണ്ടും ആരംഭിച്ചുവെങ്കിലും 2018 ലെ കരാര്‍ പ്രശ്നങ്ങള്‍ കാരണം ഇത് വീണ്ടും വൈകി. കോവിഡ് കൂടി എത്തിയതോടെ പദ്ധതിയുടെ നിര്‍മ്മാണം വീണ്ടും മന്ദഗതിയിലായി. എന്നാല്‍, അതിനു ശേഷം ദ്രുതഗതിയിലാണ് നിര്‍മാണം മുന്നോട്ടു പോകുന്നത്.
ചെനാബ് പാലത്തിന്റെ പ്രധാന സവിശേഷതകള്‍:
കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള യുഎസ്ബിആര്‍എല്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയാണ് ചെനാബ് നദിയില്‍ പാലം നിര്‍മിക്കുന്നത്.
ഈ പാലത്തിന് 1315 മീറ്റര്‍ നീളമുണ്ട്.
നദീ നിരപ്പില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലമാണിത്.
പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലായിരിക്കും ഇത്.
മണിക്കൂറില്‍ 266 കിലോമീറ്റര്‍ വരെ ഉയര്‍ന്ന കാറ്റിന്റെ വേഗതയെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത പാലം.
പാലം നോര്‍ത്തേണ്‍ റെയില്‍വേ 28,000 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്
എട്ട് വരെ തീവ്രതയോടുള്ള ഭൂചലനങ്ങളെ നേരിടാന്‍ പാലത്തിന് കഴിയും.
പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉരുക്ക് പ്രത്യേകമായി തിരഞ്ഞെടുത്തു, കാരണം ഇത് പദ്ധതി കൂടുതല്‍ ലാഭകരമാക്കും. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയെയും മണിക്കൂറില്‍ 200 കിലോമീറ്ററില്‍ കൂടുതല്‍ കാറ്റിന്റെ വേഗതയെയും ചെറുക്കാന്‍ ലോഹത്തിന് കഴിയും.
https://www.facebook.com/Malayalivartha



























