ആകെ വോട്ടർമാർ 90, വോട്ടിട്ടത് 171 പേർ... മൂക്കത്ത് വിരൽ വച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ... തൊപ്പി തെറിച്ച് ഉദ്യോഗസ്ഥര്‍...

ഇരട്ട വോട്ടിംങിനെയും ക്രമക്കേടുകളേയും പറ്റി വ്യാപക പരാതികൾ ഉയർന്നു വുന്ന സാഹചര്യത്തിൽ ഏവരേയും ഞെട്ടിക്കുന്ന തരത്തിലുളള തട്ടിപ്പാണ് ഇപ്പോൾ കേൾക്കാൻ കഴിയുന്നത്. പോളിംഗ് ബൂത്തിലെ രജിസ്റ്റര്‍ ചെയ്ത ആകെ വോട്ടര്‍മാരുടെ എണ്ണം 90 ആണ്. എന്നാൽ, വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 171 ആയി.
അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് ഈ വമ്പന്‍ ക്രമക്കേട് പിടികൂടിയത്. ഇതോടെ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉടനടി സസ്‌പെന്‍ഡ് ചെയ്തു. 107(എ) ഖോട്‌ലിര്‍ എല്‍.പി.സ്‌കൂളിലെ ബൂത്തിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
മോള്‍ഡാം എല്‍.പി. സ്‌കൂളിലെ പ്രധാന പോളിങ് സ്‌റ്റേഷന്റെ ഉപകേന്ദ്രമായാണ് ഈ ബൂത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ രണ്ടിനു തന്നെ പുറത്തിറങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ഇത് വാര്‍ത്തയായത്. കൃത്യവിലോപം ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
പോളിങ് ബൂത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് 90 വോട്ടര്‍മാരുടെ പേരുകള്‍ മാത്രമായിരുന്നെന്നും എന്നാല്‍ ഇ.വി.എമ്മില്‍ 171 വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ഗ്രാമത്തിന്റെ തലവന്‍ വോട്ടര്‍ പട്ടിക അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുകയും സ്വന്തമായി ഒരു പട്ടിക കൊണ്ടു വരികയുമായിരുന്നു. തുടര്‍ന്ന് ഗ്രാമവസികള്‍ ഗ്രാമത്തലവന്‍ കൊണ്ടുവന്ന പട്ടിക അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു' എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചത്.
അതേസമയം തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഗ്രാമത്തലവന്റെ വാദം എന്തുകൊണ്ട് അംഗീകരിച്ചു എന്ന കാര്യം ഇതുവരെ വ്യക്തമല്ല. അവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലേ ?, അവര്‍ വിഷയത്തില്‍ ഇടപെട്ടില്ലേ ? എന്ന കാര്യവും പരിശോധിച്ചിട്ടില്ല.
ഏപ്രില്‍ ഒന്നിന് വോട്ടെടുപ്പ് നടന്ന ഹാഫ്‌ലോങ് മണ്ഡലത്തിലെ ബൂത്തിലാണ് ഇപ്പോൾ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു ഇവിടെ പോളിങ്. .
2016-ല്‍ ബി.ജെ.പിയുടെ ബീര്‍ ഭദ്ര ഹാഗ്ജര്‍ ആണ് ഇവിടെ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഈ ബൂത്തില്‍ വീണ്ടും പോളിങ് നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷനെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അസമിൽ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവിന്റെ കാറില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെത്തിയ രതബാരി നിയോജക മണ്ഡലത്തിലെ 149ാം ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു.
ബി.ജെ.പി സ്ഥാനാര്‍ഥിയായ കൃഷ്‌ണേന്ദു പാലിന്റെ കാറില്‍ നിന്നാണ് കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മണ്ഡലം ഉള്‍പ്പെടുന്നു കരീംഗഞ്ച് ജില്ലയില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പാര്‍ട്ടികള്‍ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ തെളിവാണ് സംഭവമെന്നും കോണ്‍ഗ്രസ് ആരോപിച്ച രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ചയാണ് അസമില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്.
കാറില്‍ നിന്ന് വോട്ടിങ് മെഷീന്‍ കണ്ടെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കാറില്‍ വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമിലേക്ക് കൊണ്ടു പോകുന്നതിനിടെ കാറ് കേടായെന്നും തുടര്‍ന്ന് അതിലെ വന്ന സ്വകാര്യ വാഹനത്തില്‍ വോട്ടിങ് മെഷീന്‍ മാറ്റുകയുമായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇത് സ്ഥാനാര്‍ഥിയുടെ വാഹനമാണെന്ന് അറിയില്ലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഈ വാഹനം കൃഷ്‌ണേന്ദു പാലിന്റെ ഭാര്യയുടെ പേരിലുള്ളതാണെന്ന് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുളളവര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അസമില്‍ വിജയിക്കാന്‍ വോട്ടിങ് മെഷീന്‍ പിടിച്ചെടുക്കലും ബൂത്ത് പിടിച്ചെടുക്കലും പോലുള്ള വഴികളെ ബി.ജെ.പിക്ക് മുന്‍പിലുള്ളു എന്നാണ് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ ഇപ്പോൾ രാജ്യം ആശങ്കയോടെ ഉറ്റുനോക്കുന്ന ഒരു സംസ്ഥാനമായി ഇപ്പോൾ അസം മാറിയോ എന്ന സംശയത്തിലണ് രാഷ്ട്രീയ നിരീക്ഷകർ പോലും.
https://www.facebook.com/Malayalivartha



























