പിടിതരാതെ കൊറോണ വൈറസ്... പത്തോളം സംസ്ഥാനങ്ങളിൽ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ്...

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നു. പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ ഇപ്പോൾ സൂചിപ്പിക്കുന്നത്.
ദില്ലി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല.
ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കേരളത്തിലെ പല ജില്ലകളിലും കണ്ടിട്ടുണ്ടെന്ന് ഐ.ജി.ഐ.ബിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. രോഗവ്യാപനത്തില്‍ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ വിനോദ് സ്‌കറിയ പറഞ്ഞു.
നിലവിൽ തുടക്കത്തിൽ രോഗം വ്യാപനത്തിന് കാരണമായ വൈറസിനെതിരായ വാക്സീനാണ് രാജ്യത്ത് വിതരണം നടത്തുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ ഇത് എത്രത്തോളും ഫലപ്രദമാണെന്ന് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.
കൊവിഡ് രോഗവ്യാപന തീവ്രതയും വൈറസിന്റെ ജനിതക വ്യതിയാനവും തമ്മിൽ ബന്ധമുണ്ടാകാമെന്നും പരിശോധിച്ച സാമ്പികളുകളിൽ നല്ലൊരു ശതമാനത്തിലും ജനിതക വ്യതിയാനമുള്ള വൈറസിന്റെ സാന്നിധ്യമുണ്ടെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായിട്ടുള്ള ഡോ. വിജയരാഘവനും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ രോഗം അതി തീവ്രമായി വ്യാപിച്ച പല സംസ്ഥാനങ്ങളിലും വൈറസിന്റെ ജനിതക വ്യതിയാനം പ്രകടമാണെന്നായിരുന്നു അദ്ദേഹവും അഭിപ്രായപ്പെട്ടത്.
രണ്ട് തവണ വാക്‌സിനെടുത്തവര്‍ക്ക് വീണ്ടും കൊവിഡ് വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. രണ്ടാം തരംഗത്തില്‍ രോഗവ്യാപനമുണ്ടായ ഒഡീഷ, ഛത്തീസ്ഘട്ട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇന്ത്യയിലേതടക്കം രോഗവ്യാപനത്തില്‍ ആശങ്കയറിയിച്ച ലോകാരോഗ്യസംഘടന ആരോഗ്യസംവിധാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ രാജ്യത്ത് കൊവിഡ് രോഗബാധ നിയന്ത്രണാധീതമായി ഇപ്പോഴും തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 2,00,739 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,038 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ 1,40,74,564 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,24,29,564 പേർ രോഗമുക്തരായി.
പ്രതിദിന നിരക്ക് ഇന്നലെ 1.84 ലക്ഷത്തിലധികമായിരുന്നു. തുടർച്ചയായ ഒരാഴ്ച്ച ഒന്നര ലക്ഷത്തിലേറെയാണ് രോഗബാധിതരുടെ എണ്ണം. പ്രതിദിന മരണ നിരക്ക് ഇന്നലെ ആയിരം പിന്നിട്ടിരുന്നു. രോഗബാധ നിരക്ക് ഈയാഴ്ച രൂക്ഷമാകാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
ഇന്നലെ 93,528 പേർ രോഗമുക്തരായി. 14,71,877 പേരാണ് സജീവ രോഗികൾ. ആകെ 1,73,123 പേർ മരിച്ചു. 11,44,93,238 പേർക്ക് വാക്സിനേഷൻ എടുത്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ 26 കോടിയോളം സാംപിളുകൾ പരിശോധിച്ചെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 13,84,549 സാംപിളുകളാണ് പരിശോധിച്ചത്.
അതേസമയം, ഇന്നലെ കേരളത്തിലെയും രോഗവ്യാപന തോത് വളരെ കൂടുതലായിരുന്നു. സംസ്ഥാനത്ത് 8,778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. 22 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി ഉയർന്നു.
https://www.facebook.com/Malayalivartha



























