കുംഭമേള കൊവിഡ് മഹാമേളയായി മാറി.... കേസുകൾ കൂടിയപ്പോ 'ഞാനൊന്നും കണ്ടില്ലേ രാമനാരായണാ...'

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടു പോകുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ യാതൊരുവിധ നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നില്ല എന്ന നേതാക്കൾ തന്നെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.
ഇക്കൂട്ടത്തിൽ ഹരിദ്വാറിലെ മഹാ കുംഭമേള വലിയ ചർച്ചയാവുകയാണ്. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡില്‍ കുംഭമേള നടത്തിയതിനെ ചൊല്ലി വിവാദങ്ങൾക്ക് ചൂട് പിടിക്കുകയാണ്.
ഇന്നലെ വരെയുള്ള രാജ്യത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് രണ്ട് ലക്ഷത്തിനു മുകളിലാണ് കൊറോണ കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്രയേറെ ആശങ്കയിൽ രാജ്യം നിൽക്കുമ്പോഴാണ് കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് ഹരിദ്വാറില്‍ കോവിഡ് സ്ഥിരീകരിച്ചതായുള്ള വാർത്തകൾ പുറത്ത് വരുന്നത്.
ലക്ഷക്കണക്കിനാളുകൾ കുംഭമേളയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പങ്കെടുത്തു എന്നാണ് അറിയാൻ കഴിയുന്നത്. പങ്കെടുത്തതിൽ ആയിരക്കണക്കിന് ആളുകൾക്കൾക്കാണ് ഇപ്പോൾ കൊവിഡ് രോഗബാധ വ്യപിച്ചേക്കാമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.
ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്നാനം ചെയ്യാൻ ഇത്തവണ എത്തിയത്. ഇത്രയും ആളുകൾ ഒരുമിച്ചു ചേരുന്നത് കോവിഡ് വ്യാപനം വർധിപ്പിക്കുമെന്ന ആശങ്ക നേരത്തേ തന്നെ പ്രകടിപ്പിച്ചിരുന്നു. 10 ലക്ഷത്തോളം പേർ പേർ സ്നാനം ചെയ്യുവാനായി എത്തിയെന്നാണ് സർക്കാർ വെളിപ്പെടുത്തുന്ന കണക്ക്.
സന്യാസിമാർക്കിടയിൽ ആർടി-പിസിആർ പരിശോധന തുടർച്ചയായി നടക്കുന്നുവെന്നും ഏപ്രിൽ 17 മുതൽ പരിശോധന കൂടുതൽ വേഗത്തിലാക്കുമെന്നും ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫിസർ വ്യക്തമാക്കിയിട്ടുണ്ട്. മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ നേരത്തെ നിലപാട് കടുപ്പിച്ചിരുന്നു.
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നതിനാൽ കുംഭമേള നടത്തുന്നത് അഭികാമ്യം അല്ലെന്നാണ് വിലയിരുത്തിയിരുന്നത്. ഉത്തരാഖണ്ഡ് സർക്കാരും മതനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കുംഭമേള അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്. എന്നാൽ അത് പിന്നീട് വേണ്ടന്ന് വയ്ക്കുകയായിരുന്നു.
അതേസമയം, കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡില്‍ ഒരു സൂപ്പര്‍ സ്‌പ്രെഡിനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മറ്റൊരു സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് സർക്കാർ.
കുംഭമേള ചടങ്ങുകള്‍ വെട്ടിക്കുറയ്ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. 13 പ്രധാന അഖാഢകളിലൊന്നായ നിരഞ്ജനി അഖാഢയാണ് ഏപ്രില്‍ 17 ന് മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമനം എടുക്കുക അഖാഡ പരിഷത്താണ്.
ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും തീര്‍ത്ഥാടകരില്‍ പലര്‍ക്കും രോഗം സ്ഥീരീകരിക്കുകയും ചെയ്ത സാഹചര്യവും കണക്കിലെടുത്ത് കുംഭമേള അവസാനിപ്പിക്കുകയാണെന്ന് നിരഞ്ജനി അഖാഢ സെക്രട്ടറി രവീന്ദ്ര പുരി മഹാരാജ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അഖാഢ പരിഷത്താണ് എടുക്കേണ്ടതെന്നും അതിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഈ മാസം 30 വരെയാണ് കുംഭമേള നടത്താന്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം മാത്രം 1,700ല്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആർടി-പിസിആർ, റാപ്പിഡ് ആന്റിജൻ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്നാണ് കുംഭമേളയുടെ ചടങ്ങുകള്‍ നാളത്തോടുകൂടി അവസാനിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ചടങ്ങുകള്‍ അവസാനിപ്പിക്കുന്നതോടെ തീര്‍ത്ഥാടകര്‍ മടങ്ങിപ്പോകും എന്ന കണക്കുകൂട്ടലിലാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്.
സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ പിഴ ചുമത്താൻ തീരുമാനമുണ്ടെങ്കിലും വൻ ജനക്കൂട്ടമായതിനാൽ സാധിക്കാത്ത സ്ഥിതിയാണെന്ന് പൊലീസും വിഷമം അറിയിച്ചു.
ചൊവ്വാഴ്ച ഉത്തരാഖണ്ഡിൽ 1,925 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന സംഖ്യയാണിത്. ഹരിദ്വാറിൽ മാത്രം രണ്ട് ദിവസത്തിനിടെ 1,000 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ, തെഹ്രി ഗർവാൾ, ഡെറാഡൂൺ ജില്ലകളിലായി 670 ഹെക്ടർ പ്രദേശത്താണ് കുംഭമേള നടക്കുന്നത്. ദിവസവും ലക്ഷക്കണക്കിന് ആളുകൾ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ട്.
ഏപ്രിൽ 12, ഏപ്രിൽ 14 തീയതികളിൽ നടന്ന ‘ഷാഹി സ്‌നാനിൽ’ പങ്കെടുത്ത 48.51 ലക്ഷം ആളുകളിൽ ഭൂരിഭാഗം പേരും മാസ്ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചിരുന്നു.
https://www.facebook.com/Malayalivartha



























