ബംഗാളിൽ തുടക്കത്തിൽ കനത്ത പോളിംഗ്.... പുതിയ തന്ത്രവുമായി മോദി ബംഗാളിൽ... പരക്കെ സംഘർഷം...
പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ബംഗാളിൽ വോട്ടെടുപ്പിൽ ഉച്ചവരെ 48 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ചില സ്ഥലങ്ങളിലെ നേരിയ സംഘർഷം ഒഴിച്ചാൽ വോട്ടെടുപ്പ് സമാധാനപരമായാണ് തുടരുന്നത്. പശ്ചിമ ബംഗാളിൽ ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഇതിനിടെ കമാർഹാട്ടിയിൽ ബിജെപി പോളിംഗ് ഏജന്‍റ് കുഴഞ്ഞു വീണു മരണപ്പെടുകയുണ്ടായി. കുഴഞ്ഞ് വീണ സമയത്ത് ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ബംഗാളിലെ നാദിയ, 24 നോർത്ത് പർഗാനാസ് എന്നീ ജില്ലകളിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. നദിയയിലും ജയ്പായി ഗുഡിയിലും ബിജെപി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി സ്ത്രീകൾക്കു പരുക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്രസേന പാർട്ടി അനുഭാവികളെ വോട്ടു ചെയ്യാൻ അനുവദിക്കാതെ തിരിച്ചയയ്ക്കുന്നു എന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പൂർവ ബർധമാനിലെ ഒരു ബൂത്തിൽ ബിജെപി ഏജന്റ് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
സംഘർഷ സാധ്യത കണക്കിലെടുത്ത് 74 കമ്പനി കേന്ദ്രസേനയെയും 11 പൊലീസ് നിരീക്ഷകരെയും അധികമായി നിയോഗിച്ചിരുന്നു. ജൽപായ്ഗുഡി, കലിംപോങ്, ഡാർജിലിങ്, നാദിയ, നോർത്ത് 24 പർഗാനാസ്, പൂർവ ബർധമാൻ ജില്ലകളിലാണ് 45 മണ്ഡലങ്ങൾ. 319 സ്ഥാനാർഥികളുണ്ട്.
നാലാം ഘട്ട വോട്ടെടുപ്പിൽ കേന്ദ്ര സേനയുടെ വെടിവെപ്പിൽ മരിച്ചവരുടെ മൃതദ്ദേഹവുമായി പ്രതിഷേധ ജാഥ നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെടുന്നതിന്‍റെ ഓഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ പരാതി നൽകിയ ബിജെപി മമത ബാനർജിക്കെതിരെ നടപടി ആവശ്യപ്പെട്ടു കഴിഞ്ഞു. സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി ഓഡിയോ സന്ദേശം മമതയ്ക്കെതിരെ ആയുധമാക്കി പ്രയോഗിക്കുകയാണ്. നാലു ഘട്ടം കഴിഞ്ഞപ്പോഴേക്കും തൃണമൂൽ കോൺഗ്രസ് ചിന്നഭിന്നമായെന്നും മോദി ചോദിക്കുകയുണ്ടായി.
കഴിഞ്ഞ വോട്ടെടുപ്പിൽ വെടിപ്പിൽ മരിച്ചവരുടെ മൃതദ്ദേഹവുമായി രാഷ്ട്രീയം കളിക്കാൻ മമത ബാനർജി ശ്രമിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കൊവിഡ് വലിയ ഭീഷണിയായി മാറുമ്പോഴും പ്രധാനമന്ത്രിയുടെ റാലികളും അമിത് ഷായുടെ റോഡ് ഷോകളും സംസ്ഥാനത്ത് തുടരാനാണ് ബിജെപിയുടെ തീരുമാനം. പ്രചാരണം രാവിലെ പത്തു മുതൽ വൈകിട്ട് ഏഴു വരെ മതിയെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇനി മൂന്നുഘട്ട വോട്ടെടുപ്പും 9 ദിവസത്തെ പ്രചാരണവുമാണ് സംസ്ഥാനത്ത് ബാക്കിയായി ഉള്ളത്.
ഗൂർഖാ രാജ്യം വേണമെന്ന് ആവശ്യമുയർന്ന മേഖലകളിലുൾപ്പെടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗൂർഖ ജനമുക്തി മോർച്ചയുടെ പിന്തുണയിൽ 2019ൽ ബിജെപി ഈ മേഖലകളിൽ വലിയ നേട്ടമുണ്ടാക്കിയിരുന്നു. സംഘടനയുടെ പിളർപ്പിനെത്തുടർന്ന് ബിമൽ ഗുരുങ്ങിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത്തവണ മമത ബാനർജിയെയാണ് പിന്തുണയ്ക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടു വിഹിതത്തില്‍ വന്‍മുന്നേറ്റം നടത്തിയിരുന്നു. കോവിഡ് കേസുകള്‍ ഉയരുന്നത് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
രാത്രി ഏഴു മുതല്‍ രാവിലെ 10 വരെ റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ല. നിശബ്ദ പ്രചാരണത്തിന്‍റെ സമയപരിധി 48 മണിക്കൂറില്‍നിന്ന് 72 മണിക്കൂറായി ഉയര്‍ത്തി. വോട്ടെടുപ്പിന്‍റെ അവശേഷിക്കുന്ന ഘട്ടങ്ങള്‍ ഒന്നിച്ച് നടത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ സമയക്രമം തുടരണമെന്ന് സിപിഎം നിലപാട് എടുത്തു.
https://www.facebook.com/Malayalivartha