വീണ്ടും അടിയന്തരാവസ്ഥാ കാലത്തേയ്ക്ക്... മുന്‍കൈയ്യെടുത്തത് സഞ്ജയും മനേകയും; രാജീവും സോണിയയും ഒന്നും മിണ്ടിയില്ല; മനസ് തുറന്ന് ഇന്ദിരയുടെ സെക്രട്ടറി

രാജ്യം എന്നും മറക്കാന്‍ ശ്രമിക്കുന്ന അടിയന്തരാവസ്ഥ കാലത്തെ കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുകയാണല്ലോ. ബിജെപി നേതാവ് എല്‍കെ അധ്വാനി തുടങ്ങിവച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ പലരും ഏറ്റെടുത്തു കഴിഞ്ഞു. അടിയാന്തരാവസ്ഥയ്ക്ക് നേതൃത്വം നല്‍കിയ ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ.ധവാനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
അടിയന്തിരാവസ്ഥക്കാലത്തെ സര്‍ക്കാര്‍ പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഞ്ജയ് ഗാന്ധിയുടെ നടപടികളെല്ലാം മനേക ഗാന്ധി അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അടിയന്തിരാവസ്ഥയെക്കുറിച്ച് രാജീവ് ഗാന്ധിക്കും സോണിയയ്ക്കും യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ദിരാ ഗാന്ധി കുടുംബത്തിലെ രണ്ട് മരുമക്കള്‍ അടിയന്തിരാവസ്ഥ കാലത്ത് പുലര്‍ത്തിയിരുന്ന നിലപാടാണ് ഈ വെളിപ്പെടുത്തലോടെ പുറത്തുവന്നിരിക്കുന്നത്. സഞ്ജയ് ഗാന്ധിയുടെ എല്ലാ നടപടികള്‍ക്കും കൂട്ടുനില്‍ക്കുകയാണ് മനേക ചെയ്തതെന്നും ഒന്നും അറിഞ്ഞിരുന്നില്ലെന്ന് സ്ഥാപിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. അടിയന്തിരാവസ്ഥയെ എതിര്‍ത്ത ബിജെപിക്ക് ഒപ്പമാണ് മനേക ഇപ്പോള്‍.
നിര്‍ബന്ധിത വന്ധ്യംകരണമുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സഞ്ജയ് ഗാന്ധി മാത്രമാണ് ഉത്തരവാദിയെന്നും ധവാന്‍ പറയുന്നു. പല കാര്യങ്ങളും ഇന്ദിര പോലും അറിഞ്ഞിരുന്നില്ല. മാരുതി പദ്ധതിക്കായി സഞ്ജയ് ഭൂമിയേറ്റെടുത്തതുപോലും ഇന്ദിര അറിയാതെയാണ്. ഇന്ദിരാ ഗാന്ധിയെ ഒരിക്കല്‍ അത്താഴത്തിനിടെ ആറു തവണ സഞ്ജയ് അടിച്ചുവെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്ത തെറ്റാണെന്നും ധവാന്‍ പറഞ്ഞു. വഴിവിട്ട് തീരുമാനങ്ങളെടുത്തിരുന്നെങ്കിലും സഞ്ജയ് ഇന്ദിരയെ ബഹുമാനിച്ചിരുന്നു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേയാണ് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തുകയെന്ന ആശയം ഇന്ദിരാഗാന്ധിക്ക് നല്‍കിയതെന്ന് ധവാന്‍ വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി തന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും സുപ്രീം കോടതി അതിന് ഉപാധികളോടെ സ്‌റ്റേ അനുവദിക്കുകയും ചെയ്തപ്പോള്‍, ഇന്ദിര തന്റെ രാജിക്കത്ത് തയ്യാറാക്കിയതാണ്. എന്നാല്‍, അത് ഒപ്പുവെക്കപ്പെട്ടില്ലെന്ന് മാത്രം.
ഇന്ദിരയുടെ മന്ത്രിസഭയില്‍ സ്വരണ്‍ സിങ് മാത്രമാണ് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തുന്നതിനെ ചോദ്യം ചെയ്തത്. ശേഷിച്ചവരെല്ലാം അതിനെ അനുകൂലിച്ചു. 15 മിനിറ്റുമാത്രമാണ് കാബിനറ്റ് യോഗം നീണ്ടുനിന്നത്. ജഗ്ജീവന്‍ റാമിന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ ഇന്ദിരയോട് രാജിവെക്കേണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് രാജിക്കത്ത് ഒഴിവാക്കിയതെന്നും ധവാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























