ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ്ടും അപകടം... 8 പേർ മരിച്ചു... 384 പേരെ സൈന്യം രക്ഷപ്പെടുത്തി...

ഉത്തരാഖണ്ഡിൽ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. നിതി താഴ് വരയ്ക്ക് സമീപം വെള്ളിയാഴ്ച മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍പെട്ട് കാണാതായ എട്ട് പേരുടെ മൃതദേഹം സൈന്യം കണ്ടെത്തി. ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമാണ് സംഭവം. അതിര്‍ത്തി പ്രദേശത്തെ റോഡുകളുടെ നിര്‍മാണ-അറ്റകുറ്റ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് വൈകുന്നേരം ഉണ്ടായ അപകടത്തില്‍ പെട്ടത്.
ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) ക്യാംപിൽ ജോലി ചെയ്തിരുന്ന 384 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി സൈനിക വക്താവ് അറിയിച്ചു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൈന്യം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
പ്രതികൂല കാലാവസ്ഥ രാത്രിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി മാറിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടർന്നെങ്കിലും രാത്രി വൈകി കാലാവസ്ഥ മോശമായതിനാൽ നിർത്തിവച്ചിരുന്നു.
ഇന്നു രാവിലെ വീണ്ടും ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാസേന താഴ് വരയിൽ തിരച്ചില്‍ തുടരുന്നത്. റിഷി ഗംഗാ നദിയിലെ ജലനിരപ്പ് രണ്ടടി ഉയർന്നതായി ദേശീയ ദുരന്ത പ്രതികരണ സേന വൃത്തങ്ങൾ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടു കൂടിയാണ് ഹിമപാതം ഉണ്ടായതെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഉത്തരാഖണ്ഡിലെ സുംന – റിംഖിം റോഡിൽ സുംനയ്ക്കു 4 കിലോമീറ്റർ മുൻപായാണ് അപകടം ഉണ്ടായത്.
അപകടമുണ്ടായ സ്ഥലത്ത് ഒരു ബി.ആര്‍.ഒയും രണ്ട് തൊഴിലാളി ക്യാംപുകളും സ്ഥിതി ചെയ്യുന്നതായി വാര്‍ത്താക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയും മഞ്ഞും അനുഭവപ്പെട്ടിരുന്നു.
അപകടമുണ്ടായ ഉടനെ തന്നെ സൈന്യം സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ സൈനിക ക്യാപിലേക്ക് മാറ്റി. തൊഴിലാളി ക്യാംപുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.
അപകടസ്ഥലത്തേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങളില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനാല്‍ കൂടുതല്‍ രക്ഷാസേനാ സംഘങ്ങളുടെ നീക്കത്തിനു തടസ്സമുണ്ടാക്കി. ഈ പാതകളിലെ തടസ്സം നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്.
കാലാവസ്ഥ പ്രതികൂലമായത് വെള്ളിയാഴ്ചത്തെ രക്ഷാപ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയിരുന്നു. ആദ്യം 55 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. കൂടുതല്‍ പേരം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബി.ആര്‍.ഒയും ജില്ലാ അധികൃതരുമായും നിരന്തരം സമ്പര്‍ക്കം തുടരുകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകടവിവരം ധരിപ്പിച്ചതായും റാവത്ത് അറിയിച്ചു. എല്ലാ വിധ സഹായവും നല്‍കുമെന്ന് അമിത് ഷായും അറിയിച്ചിട്ടുണ്ട്.
ജോഷിമഠിൽനിന്നുള്ള ബോർഡർ റോഡ്സ് ടാസ്ക് ഫോഴ്സും റോഡുകൾ ശരിയാക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും 6–8 മണിക്കൂറുകൾക്കുള്ളിൽ പൂർണമായി തടസ്സങ്ങൾ നീങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ സൈന്യം അറിയിച്ചു. രണ്ടു മാസങ്ങൾക്കു മുൻപാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധിപ്പേർ മരിച്ചത്.
https://www.facebook.com/Malayalivartha


























