താടിയെല്ല് പൊട്ടി മൃഗത്തെ പോലെ ചങ്ങലയിൽ... സിദ്ധീഖ് കാപ്പന് വേണ്ടി ചീഫ് ജസ്റ്റിസിന് 11 എംപിമാരുടെ കത്ത്...

യു.എ.പി.എ കേസ് ചുമത്തി ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം നെട്ടോട്ടമോടുകയാണ്.
ഈ വിഷയത്തിൽ ഉത്തർപ്രദേശ് പൊലീസിൻ്റെ കസ്റ്റഡിയിൽ കഴിയുന്ന സിദ്ധീഖ് കാപ്പൻ്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് കടുത്ത പ്രമേഹ രോഗമുള്ള അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഇപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ. വി. രമണയ്ക്ക് പതിനൊന്ന് എം.പിമാർ സംയുക്തമായി കത്ത് നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ മഥുര മെഡിക്കൽ കോളേജിൽ കൊവിഡ് പൊസീറ്റിവായ ചികിത്സയിൽ കഴിയുന്ന സിദ്ധീഖ് കാപ്പൻ്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നതെന്നും കത്തിൽ എംപിമാർ ചൂണ്ടിക്കാട്ടുന്നു.
സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കൽ പോലും തീർപ്പാക്കിയിട്ടില്ല.
സിദ്ദീഖ് കാപ്പൻ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിനായാണ് ഹാത്രാസിലേയ്ക്ക് പോയത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബർ 5 നാണ് അദ്ദേഹം മഥുരയിൽ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ ഇക്കാര്യം പുനഃപരിശോധിക്കണം.
എം.പിമാരായ കെ. സുധാകരൻ, കെ മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി. കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എൻ. കെ പ്രേമചന്ദ്രൻ, പി വി അബ്ദുൽ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച് സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും ഭാര്യ റൈഹാന പറഞ്ഞിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സിദ്ധീക്ക് കാപ്പൻ യുപിയിലെ മഥുര ആശുപത്രിയിൽ ചികിൽസയിലാണെന്നാണ് റൈഹാന പറയുന്നത്.
നാല് ദിവസമായി സിദ്ധീക്ക് കാപ്പൻ ഭക്ഷണം പോലും കഴിച്ചിട്ടില്ല. നിലത്ത് വീണു താടി പൊട്ടിയ അവസ്ഥയിലാണ്. താടിക്ക് പരിക്കുള്ളത് കൊണ്ട് ഒന്നും കഴിക്കാനും കഴിയുന്നില്ല. ശൗചാലയത്തിൽ പോകാൻ പോലും അനുവദിക്കാതെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കാൻ ഒരു ബോട്ടിൽ ആണ് കൊടുക്കുന്നത്. ആശുപത്രിയേക്കാൾ ഭേദം ജയിലാണെന്നും റൈഹാനത്ത് പറഞ്ഞു.
കാപ്പന് മികച്ച ചികിത്സ ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി അനുകൂല സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം കഴിയുന്നത്.
അതേസമയം, സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് കുടുംബം കത്തയച്ചിരുന്നു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഫോണിൽ വിളിക്കുകയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ടെന്ന് പി.വി അബ്ദുൽ വഹാബ് അറിയിച്ചിട്ടുമുണ്ട്.
ഹത്രാസ് ദലിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിടത്തേക്ക് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പന് ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഒരിക്കൽ മാത്രമാണ് സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത്. രോഗിയായ അമ്മയെ കാണാൻ അഞ്ച് ദിവസത്തേക്കായിരുന്നു ജാമ്യം.
https://www.facebook.com/Malayalivartha


























