12 ദിവസത്തിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛനും അമ്മയും മകനും മരുമകളുടെ വേര്പാടിന് പിന്നാലെ ആറ് വയുസും എട്ട് വയസുമുള്ള രണ്ട് പെണ്‍കുട്ടികള്‍ അനാഥരായി, രോഗം പടർന്നത് മുത്തച്ഛനിൽ നിന്ന്
ഒരു കുടുംബത്തിലെ നാല് പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. രോഗം ബാധിച്ച് 12 ദിവസത്തിനിടെയാണ് നാല് കുടുംബാംഗങ്ങള്‍ മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഞെട്ടൽ മാറാതെ പ്രദേശവാസികൾ.
അച്ഛനും അമ്മയും മകനും മരുമകളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഇതിനുപിന്നാലെ ആറ് വയുസും എട്ട് വയസുമുള്ള രണ്ട് പെണ്‍കുട്ടികള്‍ അനാഥരായിരിക്കുകയാണ്. ഇവരുടെ മുത്തച്ഛനായ ദുര്‍ഗാപ്രസാദിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ഐസോലേഷനില്‍ കഴിഞ്ഞെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏകദേശം ഒരാഴ്ച പിന്നിട്ടപ്പോള്‍ ദുര്‍ഗാപ്രസാദിന്റെ മകന്‍ അശ്വിനും കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. ഇതിന് പിന്നാലെ ദുര്‍ഗാപ്രസാദിന്റെ ഭാര്യയും കൊറോണ മൂലം മരിച്ചു. ഏറ്റവും ഒടുവിലായി മെയ് 7ന് അശ്വിന്റെ ഭാര്യയും രോഗം ബാധിച്ച് മരിച്ചതോടെ ഇവരുടെ കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ ആ കുടുംബത്തില്‍ അവശേഷിക്കുന്നത്. ഇവരെ ബറെയ്‌ലിയിലുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, രാജ്യത്ത് കോവിഡ് കണക്കുകള്‍ ആശ്വാസത്തിന് വകനല്‍കാതെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 4120 പേര്‍ മരിക്കുകയും ചെയ്തു. രോഗമുക്തി നേടിയത് 3,52,181 പേര്‍. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 2,37,03,665 ആയി ഉയർന്നിരിക്കുകയാണ്. 2,58,317 പേരാണ് ആകെ മരിച്ചത്. നിലവില്‍ 37,10,525 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.
ഇതുകൂടാതെ മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് -46,781. 43,529 രോഗികളുമായി കേരളം രണ്ടാമതാണ് നിൽക്കുന്നത്. കര്‍ണാടകയില്‍ 39,998ഉം തമിഴ്നാട്ടില്‍ 30,355ഉം രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലും യു.പിയിലും കോവിഡ് നിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസത്തിനിടയാക്കുന്നു. ഡല്‍ഹിയില്‍ 13,287 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. യു.പിയില്‍ 18,125 പേര്‍ക്കാണ് രോഗബാധ.
https://www.facebook.com/Malayalivartha