കവരത്തി പൊലീസിന് മുന്നിൽ നേരിട്ടെത്തി ഐഷ സുൽത്താന... രാജ്യദ്രോഹം നിലനിൽക്കുമോ? പോലീസിന്റെ ആ ചോദ്യം!
താൻ രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ചലച്ചിത്രപ്രവർത്തക ഐഷ സുൽത്താന തറപ്പിച്ച് പറയുന്നുണ്ടെങ്കിലും കോടതിയും പോലീസും അതൊക്കെ കണക്കിലെടുക്കുമോ, അതോ ഐഷയെ അറസ്റ്റ് ചെയ്യുമോ എന്ന സംശയമായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസത്തെ കോടതി നിർദ്ദേശപ്രകാരം ഉടൻ ഒരു അറസ്റ്റ് ഉണ്ടാവില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. ഇപ്രകാരം തന്നെ അറസ്റ്റ് ചെയ്യില്ലാ എന്ന വിശ്വാസത്തോടെയാണ് ചലച്ചിത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ അയ്ഷ സുൽത്താന കവരത്തി പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായത്.
അഭിഭാഷകന് ഒപ്പമാണ് അയ്ഷ സുൽത്താന കവരത്തി പൊലീസിന് മുമ്പാകെ ഹാജരായിരിക്കുന്നത്. 'സേവ് ലക്ഷദ്വീപ്' സമരത്തിന്‍റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷൻ ചർച്ചയിൽ 'ബയോ വെപ്പൺ' പരാമർശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് അയ്ഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച അയ്ഷ സുൽത്താനയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 20-നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ച ശേഷമായിരുന്നു കോടതി അയ്ഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം നൽകിയത്. ഒരാഴ്ചത്തേക്കാണ് അയ്ഷയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്.
ഒരു ടെലിവിഷൻ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച 'ബയോ വെപ്പൺ' ആണെന്നായിരുന്നു അയ്ഷ സുൽത്താന പറഞ്ഞത്. എന്നാൽ പ്രസ്താവന പിൻവലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു.
ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും,
അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ അയ്ഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്.
എന്നാൽ ബിജെപി അധ്യക്ഷന്‍റെ ഈ പരാതിക്കെതിരെ ലക്ഷദ്വീപിലെ ബിജെപിയിൽത്തന്നെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിലും പരാതിയിലും പ്രതിഷേധിച്ച് പന്ത്രണ്ടിലധികം പ്രവർത്തകർ പാർട്ടി വിടുകയും ചെയ്തിരുന്നു.
കേസിൽ അറസ്റ്റ് ചെയ്താൽ ഐഷക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നീതി പീഠത്തിൽ തനിക്ക് പൂർണ വിശ്വാസം ഉണ്ടെന്നും സത്യം മനസ്സിലാക്കുമെന്നും താൻ പ്രതീക്ഷിക്കുന്നതായി ഐഷ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ലക്ഷദ്വീപിനു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും ഒരടി പോലും പിന്നോട്ടു പോകില്ലെന്നും ഐഷ വ്യക്തമാക്കി.
ഇതിനിടെ ഒരാഴ്ചത്തെ സന്ദർശനത്തിന് ലക്ഷദ്വീപിലെത്തിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ ഖോഡാ പട്ടേൽ ദില്ലിയിലേക്ക് മടങ്ങി. ദ്വീപിലെ ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായാണ് അഡ്മിനിസ്ട്രേറ്ററെ ദില്ലിക്ക് വിളിപ്പിച്ചതെന്നാണ് സൂചന.
https://www.facebook.com/Malayalivartha