ശബ്ദം തിരിച്ചടിച്ചാല്‍ കെ സുരേന്ദ്രന്‍ ഔട്ട്! ബിജെപിയിൽ വീണ ബോംബ് പൊട്ടുമോ ചീറ്റുമോ?
ആ ശബ്ദം സാക്ഷാല്‍ സുരേന്ദ്രന്റേതുതന്നെയെന്ന് ശാസ്ത്രീയ പരശോധനയില്‍ തെളിഞ്ഞാല്‍ ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന് പണിയാകും. പണി പോകും എന്നു മാത്രമല്ല, വരുംകാല ഇലക്ഷനില്‍ മത്സരിക്കാന്‍ പോലുമാകാത്ത സ്ഥിതിയും ബിജെപി നേതാവ് സുരേന്ദ്രന് വന്നേക്കാം.
തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പരിധിയില്‍ കേസ് വന്നാല്‍ കെ സുരേന്ദ്രന്‍ അകത്തുപോകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. എന്തായാലും വിജയദശമിയും സരസ്വതിയുമൊക്കെ വരുംദിവസങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്റെ ഭാവി തകര്‍ക്കുമോ എന്നാണ് കണ്ടറിയാനുള്ളത്.
എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തുന്നത്.
വിവാദപരമായ സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രന്‍, ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദപരിശോധനയുടെ ഫലം പുറത്തുവരാന്‍ അധികം ദിവസങ്ങള്‍ വേണ്ടിവരില്ല.
കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിശോധിച്ച ശബ്ദത്തിന്റെ ഫലം വൈകാകെ പുറത്തുവരികയാണ്. പ്രസീത തിങ്കളാഴ്ച രാവിലെ പത്തരയോടെയും സുരേന്ദ്രന്‍ പന്ത്രണ്ടരയോടെയുമാണ് സ്റ്റുഡിയോയില്‍ എത്തി ശബ്ദസാമ്പിളുകള്‍ നല്‍കിയിരിക്കുന്നു.
വയനാട് ജില്ലാ ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ പരിഗണിച്ച ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശബ്ദസാംപിളുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടത്. കോഴക്കേസില്‍ ആരോപണം ഉന്നയിച്ച പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍സംഭാഷണം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പുറത്തായിരുന്നു. ഇതില്‍ ഇരുവരും പറയുന്ന അതേ വാചകങ്ങള്‍തന്നെ സ്റ്റുഡിയോയില്‍വെച്ച് അഞ്ചുതവണ പറയിപ്പിച്ചു റെക്കോഡ് ചെയ്യുകയായിരുന്നു.
മൂന്നു മിനിറ്റുവീതം ദൈര്‍ഘ്യമുള്ള ഫയലുകളായാണ് സ്റ്റുഡിയോയില്‍ വിഗദ്ധരുടെ സാന്നിധ്യത്തില്‍ റെക്കോഡു ചെയ്തിരക്കുന്നത്. ഇവ രണ്ടു സി.ഡി.യിലാക്കി ഒരെണ്ണം പോലീസിനും മറ്റൊന്ന് കോടതിക്കും കൈമാറിയിട്ടുണ്ട്.വയനാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തിലായിരുന്നു ശബ്ദറിക്കാര്‍ഡിംഗ് നടപടികള്‍.
ഏതന്വേഷണവും നേരിടുമെന്നും പിണറായി വിജയന്റെ പോലീസാണെന്നറിഞ്ഞിട്ടും അന്വേഷണങ്ങളോടു സഹകരിക്കുന്നത് സത്യത്തോടുള്ള വിശ്വാസംകൊണ്ടാണെന്നും കെ സുരേന്ദ്രന്‍ പ്രസ്താവിച്ചിട്ടുണ്ട്.
കേസില്‍ ബി.ജെ.പി.ക്കോ തനിക്കോ എതിരായ ഒരു കാര്യവും നിലനില്‍ക്കില്ലെന്നുമാണ് നിലപാട്. ഇപ്പോള്‍ ശബ്ദം പരിശോധിക്കാന്‍ പറഞ്ഞു, നാളെ രക്തം പരിശോധിക്കാന്‍ പറഞ്ഞാലും കൊടുക്കുമെന്നുമാണ് സുരേന്ദ്രന്റെ അവകാശ വാദം.പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നതിന് പിന്നാലെയാണ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പത്ത് ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയില്‍വച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയതായാണ് പ്രസീതയുടെ ആരോപണം. കെ. സുരേന്ദ്രനുമായുള്ള ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു.
കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പ്രസീത മുന്‍പ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജാനു ചോദിച്ചത് 10 കോടി രൂപയാണെന്നും പ്രസീത ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച സികെ ജാനു, തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നുമാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കെ.സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാര്‍ച്ച് ആറിനാണ് സികെ ജാനുവിന് പണം നല്‍കിയതെന്ന് പ്രസീത പറയുന്നു. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രന്‍ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനല്ലെന്നും വ്യക്തിപരമായാണ് നല്‍കിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
എന്‍ഡിഎ വിട്ട് ഇടതുപക്ഷത്തേക്ക് പോയ ജാനു, ഈ സമയത്ത് നേതാക്കളോട് പണം വാങ്ങിയെന്നും, അത് കൊടുക്കാതെ തിരികെ എന്‍ഡിഎയിലേക്ക് വരാനാവില്ലെന്നുമായിരുന്നു ജാനു പറഞ്ഞത്. അതിന് വേണ്ടിയായിരുന്നു പത്ത് ലക്ഷം രൂപ വാങ്ങിയത്. ഇതിന് ശേഷവും സി കെ ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയെന്നും ആരോപണം നിലവിലുണ്ട്.
സി കെ ജാനു മുഖംമൂടി മാത്രമാണെന്നും ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ് അവര്‍ ചെയ്തതെന്നുമാണ് പ്രസീതയുടെ ആരോപണം.
https://www.facebook.com/Malayalivartha