തീവ്രവാദ കേസുകളില്‍ മാത്രം വധശിക്ഷ നല്‍കാമെന്ന് ദേശീയ നിയമ കമ്മിഷന്‍; എന്നാല്‍ ഭാവിയില്‍ തൂക്കിക്കൊല്ലുന്നത് നിറുത്തലാക്കണം

തീവ്രവാദ കേസുകളില്‍ മാത്രം വധശിക്ഷ നല്‍കാമെന്നും ഭാവിയില്‍ തൂക്കിക്കൊല്ലുന്നത് നിറുത്തലാക്കണമെന്നും ശുപാര്‍ശ ചെയ്യുന്ന കരട് റിപ്പോര്‍ട്ട് ദേശീയ നിയമ കമ്മിഷന്‍ തയ്യാറാക്കി. ഇതോടെ രാജ്യത്ത് ഏറെക്കാലമായി നടന്നു വരുന്ന ചര്‍ച്ചയ്ക്കാണ് കമ്മിഷന്‍ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കരട് കമ്മീഷന്‍ അംഗങ്ങള്‍ക്കു വിതരണം ചെയ്തിട്ടുണ്ട്. വിരമിച്ച ജഡ്ജി ജസ്റ്റിസ് എ.പി.ഷായുടെ നേതൃത്വത്തിലുള്ള ഏഴംഗ മുഴുവന്‍ കമ്മിഷനാണ് ശുപാര്‍ശ തയ്യാറാക്കിയത്. കമ്മിഷനില്‍ നാല് പാര്‍ട്ട് ടൈം അംഗങ്ങള്‍ കൂടിയുണ്ട്. എത്രയും വേഗം തന്നെ വധശിക്ഷ നിറുത്തലാക്കണമെന്ന് 272 പേജുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയടക്കമുള്ള 59 രാജ്യങ്ങളിലാണ് വധശിക്ഷ നിലവിലുള്ളത്. കഴിഞ്ഞമാസം മുപ്പതിന് യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ വധശിക്ഷയ്‌ക്കെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കമ്മിഷനിലെ പതിനൊന്നു പേരും നിലപാട് വ്യക്തമാക്കിയ ശേഷം റിപ്പോര്‍ട്ട് ഈ ആഴ്ച അവസാനമോ തിങ്കളാഴ്ചയോ സര്‍ക്കാരിന് സമര്‍പ്പിക്കും. വധശിക്ഷ നിറുത്തലാക്കുന്നതിനോട് എല്ലാ അംഗങ്ങളും യോജിക്കാനിടയില്ല.
വധശിക്ഷ നല്‍കിയതു കൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ല. ജീവപര്യന്തം ശിക്ഷയെക്കാള്‍ എന്തെങ്കിലും മേന്മ വധശിക്ഷയ്ക്കില്ല. ശിക്ഷ വിധിക്കുന്നത് ജഡ്ജിമാരുടെ മനോധര്‍മത്തെ ആശ്രയിച്ചുമിരിക്കുന്നുവെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍നിന്നുള്ള രണ്ട് വധശിക്ഷ കേസുകളിലാണ് ഈ വിഷയം പഠിക്കാന്‍ നിയമകമ്മിഷനെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ കൊല്ലം മെയില്‍ നിയമ കമ്മിഷന്‍ ഈ വിഷയത്തില്‍ ഒരു സമീപനരേഖ പുറത്തിറക്കിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നത് സുവ്യക്തമായി വ്യാഖ്യാനിക്കണമെന്ന അഭിപ്രായമാണ് നിയമകമ്മിഷന്‍ നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നത്. എം.പിമാരായ ശശി തരൂര്‍, കനിമൊഴി തുടങ്ങിയവര്‍ വധശിക്ഷയെ ശക്തമായി എതിര്‍ത്തപ്പോള്‍, ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി വധശിക്ഷ തുടരണമെന്ന് അഭിപ്രായപ്പെട്ടു. ആഗസ്ത് 31ന് നിയമകമ്മിഷന്റെ കാലാവധി പൂര്‍ത്തിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























