അധികാരികൾ കണ്ണു തുറന്നില്ല, 81 ദിവസം നീണ്ട സമരത്തിനൊടുവിൽ സമരഭൂമിയിൽ മരണത്തിന് കീഴടങ്ങി സമരനായിക, പ്രതിഷേധ സ്ഥലത്ത് അമ്മയ്ക്ക് ചായയുമായെത്തിയ മകൻ കണ്ടത് അമ്മയുടെ തണുത്ത് വിറങ്ങലിച്ച ജീവനറ്റ ശരീരം, ജില്ലാ ഭരണകൂടമാണ് അമ്മയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് മകൻ
81 ദിവസമായി സമരം നടത്തി വന്നിരുന്ന സ്ഥലത്ത് സമരനായികയ്ക്ക് ദാരുണാന്ത്യം.തന്റെ ഗ്രാമത്തിലേയ്ക്ക് ഒരു റോഡും അഴുക്കുചാൽ സംവിധാനവും ആവശ്യപ്പെട്ട് റാണി ദേവി എന്ന സ്ത്രീ നടത്തിവന്നിരുന്ന പ്രതിഷേധമാണ് ദുരന്തത്തിൽ കലാശിച്ചത്. പ്രതിഷേധത്തിന്‍റെ 81ാം ദിവസമാണ് ആഗ്ര സ്വദേശിനിയായ റാണി ദേവി മരണത്തിന് കീഴടങ്ങിയത്.
ഉത്തർപ്രദേശിലെ മാൽപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ വികാസ് നഗറിൽ താമസിക്കുന്ന റാണി ദേവി (48) ആയിരുന്നു കഴിഞ്ഞ ഒക്ടോബർ 13 മുതൽ സിറോളി-ധനോലി റോഡിലെ സമരസ്ഥലത്ത് സ്ഥിരമായി പ്രതിഷേധിച്ചിരുന്നത്.ഞായറാഴ്ച സമരസ്ഥലത്തായിരുന്നു റാണിദേവിയുടെ അന്ത്യം. റാണിയുടെ ഒപ്പം സമരപന്തലില്‍ ഉറങ്ങുകയായിരുന്ന മറ്റൊരു സ്ത്രീയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രിയിൽ സമരപന്തലിൽ ഉറങ്ങിയ റാണി ദേവി ഞായറാഴ്ച പുലർച്ചെ ഉണർന്നില്ല. ഞായറാഴ്ച രാവിലെ പതിവു പോലെ അവരുടെ മകൻ ചായയുമായി എത്തിയപ്പോഴാണ് റാണി ദേവി മരിച്ച വിവരം അറിയുന്നത്. റാണിയുടെ ശരീരം തണുത്ത് വിറങ്ങലിച്ച അവസ്ഥയിലായിരുന്നു. ഉടനെ തന്നെ ഡോക്ടറെ വിളിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
റാണി ദേവിയുടെ മരണത്തിന് ജില്ലാ ഭരണകൂടം മാത്രമാണ് ഉത്തരവാദിയെന്ന് മകൻ ആരോപിച്ചു. റാണിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായവും മറ്റ് സർക്കാർ പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങളും നൽകാൻ ശ്രമിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ 81 ദിവസമായി ഈ പ്രദേശത്തെ ആളുകള്‍ സമരത്തിലാണ്. ഗ്രാമത്തിലേയ്ക്ക് ഒരു റോഡും ഡ്രെയിനേജ് സംവിധാനവും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ സമരം.
https://www.facebook.com/Malayalivartha