ഏഴ് വർഷത്തെ ദാമ്പത്യം തുടരാൻ തീരുമാനിച്ചു: കുടുംബ കോടതിയിൽ ഒരു മണിക്കൂർ കൗൺസിലിങ്ങിന് ശേഷം, വാഷ്‌റൂമിലേക്ക് പോയ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി ഭർത്താവ്
കുടുംബ കോടതിയിൽ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി ഭർത്താവ്. കര്‍ണാടകയിലെ ഹിസ്സാനില്‍ ശനിയാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര (28)യെയാണ് ഭര്‍ത്താവ് ശിവകുമാര്‍ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൗൺസിലിംഗ് സെക്ഷനിൽ , അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഏഴ് വർഷത്തെ ദാമ്പത്യം തുടര്‍ന്ന് പോകാൻ തീരുമാനമെടുത്ത് മിനിറ്റുകൾക്കുള്ളിലാണ് കൊലപാതകം നടന്നത്. ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഒരു മണിക്കൂർ കൗൺസിലിങ്ങിന് ശേഷം വാഷ്‌റൂമിലേക്ക് പോയ ചിത്രയെ ഭർത്താവ് ശിവകുമാർ കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നു. ധമനികൾ മുറിഞ്ഞ് രക്തം വാര്‍ന്നു പോയിക്കൊണ്ടിരുന്ന യുവതിയെ ജീവനക്കാർ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ കോടതിയിലുണ്ടായിരുന്ന ആളുകളും പോലീസും ചേർന്ന് കൈകാര്യം ചെയ്ത് കീഴ്പ്പെടുത്തുകയായിരുന്നു.
ശിവകുമാറിനെതിരെ 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കോടതി സമുച്ചയത്തിനുള്ളിൽ ഇയാൾ എങ്ങനെ ആയുധം കടത്തിയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. "സംഭവം നടന്നത് കോടതി പരിസരത്താണ്. അയാൾ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. കുറ്റകൃത്യം ചെയ്യാൻ ശിവകുമാര്‍ ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. കൗൺസിലിങ്ങിന് ശേഷം എന്താണ് സംഭവിച്ചതെന്നും കോടതിക്കുള്ളിൽ ആയുധം എങ്ങനെ എത്തിച്ചുവെന്നും അന്വേഷിക്കും.
ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ടെന്നും ഹാസനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹരിറാം ശങ്കർ പറഞ്ഞു. ശിവകുമാറിനെതിരെ മുമ്പ് ഗാർഹിക പീഡനത്തിന്റെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ച് ജീവിക്കാൻ കൗൺസിലിംഗ് നൽകിയിരുന്നെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha