പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് മദ്രസാ പ്രഥമാദ്ധ്യാപകനെ തല്ലിക്കൊന്നതിനെ തുടര്‍ന്ന് മണിപ്പൂരില്‍ സംഘര്‍ഷം

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് മദ്രസയിലെ പ്രഥമാദ്ധ്യാപകനെ തല്ലിക്കൊന്ന സംഭവത്തില്‍ മൃതദേഹം കബറടക്കാന്‍ മുസ്ലീം സംഘടന തയ്യാറാകാത്തതിനെ തുടര്‍ന്ന് മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ദാദ്രിയിലേതിന് സമാനമായി തിങ്കളാഴ്ച നടന്ന സംഭവത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച സംസ്ഥാന വ്യാപക ബന്ത് നടക്കും. ബാബു എന്ന മുല്ലാ ഹസ്മത് അലി(55)യെയാണ് മോഷണ ആരോപണത്തെതുടര്‍ന്ന് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
ഖുമ്മല്ലംബം ബ്രോജന്‍ എന്നയാളുടെ തൊഴുത്തില്‍ നിന്ന് കാണാതായ പശുക്കുട്ടിയെ അദ്ധ്യാപകനൊപ്പം കണ്ടെന്നാരോപിച്ചാണ് ആക്രമണമുണ്ടായത്. മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമീപത്തെ ഇരില്‍ബര്‍ഗ് പൊലീസ് സ്‌റ്റേഷനിലാണ് പശുക്കുട്ടിയുള്ളത്.
സന്മനസുള്ളയാളായിരുന്നു ബാബുവെന്നും ചെയ്യാത്ത കുറ്റത്തിനാണ് ആക്രമണമുണ്ടായതെന്നും ബാബുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് രൂപീകരിച്ച സംയുക്ത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുല്ലാ രജാവുദ്ദീന്‍ പറഞ്ഞു. കൊലപാതകികള്‍ ആരെന്നറിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. നീതി നടപ്പാകും വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ഭൂരിപക്ഷമുള്ള ഇംഫാലിന്റെ കിഴക്കന്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാക്കിയതായി ഒരു ജില്ലാ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഘര്‍ഷം നടന്ന പ്രദേശത്തെ ഇരില്‍ബര്‍ഗ് പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനും ശ്രമം നടന്നു. ജനസംഖ്യയുടെ 8.32 ശതമാനം മുസ്ലീങ്ങളുള്ള മണിപ്പൂരില്‍ വംശീയവിഭാഗത്തിന്റെ ആധിപത്യമുള്ള കിഴക്കന്‍ ഇംഫാല്‍, തൗബല്‍ ജില്ലകളിലാണ് സംഘര്‍ഷസാദ്ധ്യത കൂടുതലുള്ളത്. മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന്റെ തട്ടകം കൂടിയാണ് തൗബല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























