വിവാദമായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെ ചൊല്ലി സംഘര്‍ഷം ഉണ്ടായ ദില്ലി ജെഎന്‍യു ക്യാംപസില്‍ വൈദ്യുതി പുനസ്ഥാപിച്ചത് മൂന്നര മണിക്കൂറിനുശേഷം...

ജെഎന്‍യു വിദ്യാര്‍ഥികളെ അധികൃതര്‍ കൊല്ലാനായി എറിഞ്ഞു നല്‍കിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിഷയത്തില്‍ അധികൃതര്‍ മറുപടി നല്‍കണം. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയും വേണം. ജെഎന്‍യു ക്യാമ്പസിന് പുറത്ത് പൊലീസ് വിന്യാസം ശക്തമാക്കി.
പത്തിലധികം പൊലീസ് വാഹനങ്ങളാണ് ക്യാമ്പസിന് പുറത്തെത്തിയിട്ടുള്ളത്. സംഘര്‍ഷ സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ പൊലീസ് ഉണ്ടായിരുന്നില്ല. നേരത്തെയുണ്ടായിരുന്ന പൊലീസുകാരെ അവിടെ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.
ലാപ്പ്‌ടോപ്പിലും മൊബൈല്‍ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെന്ററി കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കല്ലേറിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി.
വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ കല്ലെറിഞ്ഞവരെ തിരിച്ചറിയാനായിട്ടില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വിദ്യാര്‍ഥി സംഘടനകള്‍ പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഇതിന് സര്‍വകലാശാലാ അധികൃതര്‍ അനുമതി നിഷേധിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നപക്ഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിന് പിന്നാലെ കാമ്പസില്‍ ഒരിടത്ത് ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളിലും ലാപ് ടോപ്പുകളിലുമായി കാണുകയായിരുന്നു. അതിനിടെയാണ് കല്ലേറുണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ക്യാമ്പസിലെ സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടത്.
https://www.facebook.com/Malayalivartha