രാജ്യത്തിന്‍റെ സംസ്‌കാരം വിളിച്ചോതുന്ന സ്വീകരണം!!! ഒഡിഷയിലെ പുരിയിലുള്ള കൊണാർക്ക് സൂര്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകയ്‌ക്ക് മുന്നില്‍ വച്ച് ഹസ്‌തദാനം; പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ വിവിഐപികളെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അങ്ങനെ നമ്മുടെ രാജ്യം കാത്തിരുന്ന ജി20 ഉച്ചകോടിക്ക് തുടക്കമായിരിക്കുകയാണ്. ക്ഷണപ്രകാരം ഇന്ത്യയിലേക്ക് വന്ന നേതാക്കന്മാരെ പ്രധാനമന്ത്രി സ്വീകരിക്കുകയും ചെയ്തു. രാജ്യത്തലവന്‍മാരെയും വിശിഷ്‌ടാതിഥികളേയും രാജ്യത്തിന്‍റെ സംസ്‌കാരം വിളിച്ചോതുന്ന സ്വീകരണം നല്‍കിയാണ് ഇന്ത്യ വരവേറ്റത് . രാവിലെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ വിവിഐപികളെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി.
ഒഡിഷയിലെ പുരിയിലുള്ള കൊണാർക്ക് സൂര്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകയ്‌ക്ക് മുന്നില്‍ വച്ചാണ് പ്രധാനമന്ത്രി ഇവരെ ഹസ്‌തദാനം ചെയ്‌ത് വരവേറ്റത്. നരസിംഹദേവന്‍ ഒന്നാമന്‍ രാജാവിന്‍റെ കാലത്ത് 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ചരിത്ര നിര്‍മ്മിതിയാണ് പുരിയിലെ കൊണാർക്ക് ക്ഷേത്രം.
ഈ ക്ഷേത്രം , യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ വാസ്‌തുവിദ്യയുടെ അടയാളങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന കൊണാര്‍ക്കിലെ ക്ഷേത്രം വലിയ രഥാകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
രഥാകൃതിയിലുള്ള ഈ ക്ഷേത്രത്തിലെ 24 ചക്രങ്ങളാണ് കൊണാര്‍ക്ക് വീല്‍ എന്നറിയപ്പെടുന്നത്. ജി20 ഉച്ചകോടിക്കായി രാജ്യത്തലവന്‍മാരും ക്ഷണിതാക്കളും രാജ്യതലസ്ഥാനത്തേക്ക് എത്തുന്ന കാഴ്ചകൾ നാം കണ്ടു . സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജി20ക്കായി ദില്ലിയിൽ എത്തി. യു എൻ സെകട്ടറി ജനറൽ അന്‍റേണിയോ ഗുട്ടറസ് ഭാരത് മണ്ഡപത്തിൽ എത്തി.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദ്‌നോം ഗബ്റേസിസ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്പെയിൻ ഉപരാഷ്ട്രപതി നാദിയ കാൽവിനോ, യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ തുടങ്ങിയവരെല്ലാം ഉച്ചകോടിക്കായി ദില്ലിലെത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























