തോറ്റുതുന്നംപ്പാടിയിട്ടും കലിപ്പ് തീരണില്ല, ത്രിപുരയിലും സിപിഎം തീര്‍ന്നെടാ .... സഹതാപം പോലും കാട്ടിയില്ല.

തുടര്‍ച്ചയായി വീഴുന്നതിലല്ല വീണിടത്ത് നിന്ന് എഴുന്നേല്‍ക്കുന്നതിലാണ് കഴിവ് പ്രകടിപ്പിക്കേണ്ടത്. എന്നാല്‍ സിപിഎം എവിടെയൊക്കെ വീണിട്ടുണ്ടോ അവിടെയെല്ലാം പടുകുഴിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്തത്ര ആഘാതത്തിലാണ് പതിച്ചിട്ടുള്ളത്. പശ്ചിമബംഗാളില്‍ പെട്ടിപൂട്ടി പുറത്തിറങ്ങിയ ശേഷം പാര്‍ട്ടി പതാക കെട്ടാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിനെതിരെ പടനയിച്ചപ്പോള്‍ ബിജെപിയെ പാര്‍ട്ടി അവഗണിച്ചു. അതിന്റെ ഫലം ഇതാ ത്രിപുരയില്‍ നിന്നും വന്നു കഴിഞ്ഞു. ഇനി കേരളം മാത്രമാണ് ചുവന്ന കൊടിയുള്ളത്. രണ്ടാം പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലും ഏറെക്കുറെ തീരുമാനമാകുമെന്നു തന്നെയാണ് അനുമാനിക്കുന്നത്. തുരുമ്പെടുത്ത ആശയങ്ങളും കപട ആദര്‍ശങ്ങളും ജനത്തിന് മുന്നില്‍ വിലപ്പോവില്ലായെന്ന് ത്രിപുരയും കേരളവും ഇപ്പോള്‍ തെളിയിച്ചിരിക്കുന്നു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് സഹതാപ തരംഗത്തിലാണ് ചാണ്ടി ഉമ്മന്‍ മിന്നും ജയം നേടിയതെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ ത്രിപുരയിലും പുത്രന്‍ മത്സരിച്ചിട്ട് സഹതാപ തരംഗം പോയിട്ട് ഇളംകാറ്റു പോലും വീശിയിട്ടില്ല. സിപിഎമ്മിലെ മരിച്ചവരോടു പോലും പൊതുജനം പ്രതികാരം തീര്‍ക്കുകയാണെങ്കില്‍ അത് പാര്‍ട്ടി പരിശോധിക്കുക തന്നെ വേണം. ശോഷിച്ച് ശോഷിച്ച് ഈര്‍ക്കില്‍ അവസ്ഥയിലേയ്‌ക്കെത്തി കൊണ്ടിരിക്കുന്ന സിപിഎം ഇനിയെങ്കിലും ജനങ്ങളെ വിലകല്പിക്കാന്‍ ്അണികളെ പഠിപ്പിക്കേണ്ടതാണ്. ജനകീയ മുഖമുണ്ടാകണമെന്ന് എം.എ.ബേബി പറഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയേണ്ടതാണ്.
ത്രിപുര ഉപതിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു കാരണമായി സിപിഎം പറയുന്നത് കള്ളവോട്ടാണെന്നാണ്. കള്ളവോട്ടും ബൂത്തുപിടിത്തവും തള്ളിക്കളയാന്‍ പറ്റില്ലെങ്കിലും സിപിഎമ്മിന്റെ സംഘടനാപരമായ ദൗര്‍ബല്യമാണ് ബോക്‌സാനഗറിലെയും ധന്‍പുരിലെയും വന്‍ പരാജയത്തിന്റെ പ്രധാന കാരണം. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ ബോക്‌സാനഗറില്‍ കഴിഞ്ഞ 20 വര്‍ഷം ജയിച്ചിരുന്നത് സിപിഎമ്മാണ്. ഇത്തവണ കെട്ടിവച്ച കാശുപോലും ലഭിച്ചില്ല. സിപിഎമ്മിന്റെ മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ 25 വര്‍ഷം ജയിച്ച സീറ്റായിരുന്നു ധന്‍പുര്‍.
ത്രിപുരയിലെ ന്യൂനപക്ഷ മേഖലയിലെ വിജയം ബിജെപി ആഘോഷിക്കുകയാണ്. ബോക്‌സാനഗറില്‍ ജയിച്ച തഫജല്‍ ഹുസൈന്‍ ബിജെപിയുടെ ഏക മുസ്ലിം എംഎല്‍എ കൂടിയാണ്. അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതു ബിജെപി പരിഗണിക്കുന്നുണ്ട്. ബൂത്തുപിടിത്തം ആരോപിക്കുമ്പോഴും തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. ബിജെപി ശക്തമായ പ്രചാരണം കാഴ്ചവച്ചപ്പോള്‍ ദുര്‍ബലമായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. തിരഞ്ഞെടുപ്പിന്റെ തലേന്ന് ബിജെപി അക്രമം നടത്തിയതായും ഒരു പ്രവര്‍ത്തകനു ഗുരുതരമായി പരുക്കേറ്റതായും സിപിഎം പറയുന്നു. വോട്ടെടുപ്പുദിനത്തില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും ആരോപിച്ചു. പലയിടത്തും പോളിങ് ഏജന്റുമാരെ പ്രവേശിപ്പിച്ചില്ല. തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട സിപിഎം വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കുകയും ചെയ്തു.
സിപിഎം എംഎല്‍എ ശംസുല്‍ ഹഖ് മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. മകന്‍ മിസാന്‍ ഹുസൈനെ സ്ഥാനാര്‍ഥിയാക്കിയത് സഹതാപവോട്ട് കൂടി പ്രതീക്ഷിച്ചാണ്. പക്ഷേ, ഫലം വന്നപ്പോള്‍ സിപിഎം വോട്ടുകള്‍ ഏറക്കുറെ മുഴുവന്‍ നഷ്ടപ്പെട്ടു. ബിജെപിയുടെ തഫജല്‍ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോള്‍ മിസാന്‍ ഹുസൈനു ലഭിച്ചത് 3909 വോട്ട് മാത്രം.
ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശംസുല്‍ ഹഖിന് 19,404 വോട്ട് ലഭിച്ചിടത്താണിത്. കഴിഞ്ഞ തവണ മൂവായിരത്തിലേറെ വോട്ട് നേടിയ തിപ്ര മോത്ത ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.സഹതാപ വോ്ട്ടുപോലും പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിച്ചു പോയ് എംഎല്‍എ യെ ജനം എത്രത്തോളം വെറുത്തിരുന്നുവെന്ന് സിപിഎം ചിന്തിക്കുന്നത് നന്നയാരിക്കും.
ബൂത്തുപിടിത്തമില്ലാതെ ഇത്തരത്തില്‍ പരാജയം ഉണ്ടാകില്ലെന്നാണ് മുതിര്‍ന്ന പോളിറ്റ്ബ്യൂറോ നേതാക്കള്‍ പറയുന്നത്. സിപിഎമ്മിന് ശക്തമായ കേഡര്‍ വോട്ടുകളുള്ള സ്ഥലമാണ് ബോക്‌സാനഗര്‍ എന്നും അവര്‍ പറയുന്നു. എന്നാല്‍, പരാജയം മറച്ചുവയ്ക്കാനാണ് ആരോപണമെന്നു ബിജെപി പറയുന്നു. സംസ്ഥാനത്തു മുഴുവന്‍ സിപിഎമ്മിനു കേഡര്‍ വോട്ടുകളുണ്ടായിരുന്നെന്നും ഇപ്പോള്‍ വട്ടപ്പൂജ്യമാണെന്നും ബിജെപി പറയുന്നു. കാല്‍നൂറ്റാണ്ട് ത്രിപുര തുടര്‍ച്ചയായി ഭരിച്ച സിപിഎമ്മിന്റെ വോട്ടില്‍ വലിയ പങ്കും 2018 മുതല്‍ ബിജെപിയിലേക്ക് ഒഴുകുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ തന്നെ ബിജെപിയില്‍ ചേര്‍ന്നു.
ധന്‍പുരിലും വന്‍പരാജയമാണു സിപിഎമ്മിനുണ്ടായത്. 5 തവണ മണിക് സര്‍ക്കാരിനെ ജയിപ്പിക്കുകയും 40 വര്‍ഷം സിപിഎം സ്ഥാനാര്‍ഥി മാത്രം ജയിക്കുകയും ചെയ്ത മണ്ഡലം പാര്‍ട്ടിയുടെ കുത്തകയായാണു കരുതിയിരുന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കാണ് ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ജയിച്ചത്. മണിക് സര്‍ക്കാരിനെതിരെ പോരാടുക എന്നതിനപ്പുറം മുഖ്യമന്ത്രിക്കസേരയും പ്രതിമ ഭൗമിക്കിന്റെ മനസ്സിലായുണ്ടായിരുന്നു. എന്നാല്‍, മണിക് സര്‍ക്കാര്‍ മത്സരിച്ചില്ല. ബിജെപി മുഖ്യമന്ത്രിയായി മണിക് സാഹയെ തിരഞ്ഞെടുത്തതോടെ അവര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു ഡല്‍ഹിയിലേക്കു മടങ്ങി.
ഉപതിരഞ്ഞെടുപ്പില്‍ 70.35% വോട്ട് ബിജെപിയുടെ ബിന്ദു ദേബ്‌നാഥ് നേടിയപ്പോള്‍ രണ്ടാം വട്ടം സിപിഎം ടിക്കറ്റില്‍ മത്സരിച്ച കൗശിക് ചന്ദ്ര നേടിയത് 26.12% മാത്രം. കഴിഞ്ഞ തവണ 15,645 വോട്ട് ലഭിച്ച കൗശികിന് ഇത്തവണ ലഭിച്ചത് 11,146 വോട്ട് മാത്രം. കോണ്‍ഗ്രസ് 2 മണ്ഡലത്തിലും സിപിഎമ്മിനുവേണ്ടി പ്രചാരണം നടത്തിയിരുന്നു. പരസ്യപിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും തിപ്ര മോത്ത സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത് പ്രതിപക്ഷ വോട്ടുകള്‍ വിഘടിക്കാതിരിക്കാനാണ്. എന്നിട്ടും സിപിഎമ്മിന്റെ പാര്‍ട്ടി വോട്ടുകള്‍ എവിടെ പോയി എന്ന് അന്വേഷിച്ചാല്‍ എത്തുക ബിജെപി പാളിയത്തിലേയ്ക്കായിരിക്കും.
https://www.facebook.com/Malayalivartha


























