സമയക്കുറവ് കൊണ്ട് ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല

സുപ്രീം കോടതി ഇന്ന് എസ്.എന്‍.സി ലാവ്‌ലിൻ കേസ് പരിഗണിക്കാൻ ഇരിക്കുകയായിരുന്നു. എന്നാൽ വീണ്ടും പഴയ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല.കേസ് ലിസ്റ്റ് ചെയ്തിരുന്നു. പക്ഷേ സമയക്കുറവ് കൊണ്ട് പരിഗണനയ്ക്ക് കേസ് എത്തിയില്ല.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിക്കാനിരുന്നത് . കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തി. പക്ഷേ സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.
2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി നിരവധി തവണയാണ് കേസ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതിലൂടെ 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹർജിയും വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
https://www.facebook.com/Malayalivartha



























