കാവേരി നദിയില്‍ നിന്ന് ഇനി ജലം നല്‍കില്ല;തമിഴ്‌നാടിനെ വെല്ലുവിളിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍,എംകെ സ്റ്റാലിന്‍ കര്‍ണാടക ഭരണകൂടത്തിനെതിരെ തിരിയുന്നു,നദിയിലെ ജലത്തിന് അവകാശമുണ്ടായിട്ടും കേരളത്തിനും പരിഗണന കിട്ടുന്നില്ല,കേരള സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും

കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കാനാകില്ല. എംകെ സ്റ്റാലിനോട് കടുപ്പിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കര്‍ണാടക. കാവേരി നദീജല വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളിലും പ്രതിഷേധം ആളിക്കത്തി നില്‍ക്കേേുമ്പാഴാണ് ശിവകുമാറിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതോടെ തമിഴകത്ത് കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുന്നു. വെള്ളത്തില്‍ മുറിവേറ്റ് സ്റ്റാലിന്‍. കാവേരി നദിയിലെ ജലത്തിന് അവകാശമുണ്ടായിട്ടും കേരളത്തിന് വേണ്ട പരിഗണന പോലും കിട്ടുന്നില്ല. പിണറായി സര്‍ക്കാര്‍ കാവേരി നദീജല വിഷയത്തില്‍ മൗനത്തിലാണ്. തമിഴ്‌നാടിന് വെള്ളം നല്‍കില്ലെന്ന് കടുപ്പിച്ചിരിക്കുകയാണ് ശിവകുമാര്‍. സ്റ്റാലിന് ഇത് നിര്‍ണായക വിഷയമാണ്. കാവേരി വിഷയത്തില്‍ വീണ്ടും തമിഴ്‌നാട്-കര്‍ണാടക പോര് മുറുകുന്നു.
കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ കര്‍ണാടകയ്ക്ക് സാധിക്കില്ലെന്ന് ശിവകുമാര്‍. നദിയില്‍ മതിയായ വെള്ളമില്ലാത്തതിനാലാണ് തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിദിനം 2,600 ക്യൂസെക്‌സ് തോതില്‍ വെള്ളം നവംബര്‍ ഒന്നുമുതല്‍ 15 ദിവസത്തേക്ക് കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് നല്‍കാന്‍ സി.ഡബ്ല്യു.ആര്‍.സി കര്‍ണാടകയോട് തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. കൃഷ്ണരാജ സാഗര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. തമിഴ്‌നാടിനായി വെള്ളം നല്‍കാനുള്ള ശേഷി ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. നിലവില്‍ കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്നും കബനി അണക്കെട്ടില്‍ നിന്നും 815 ക്യൂസെക്‌സ് വെള്ളം സ്വാഭാവികമായി തമിഴ്‌നാട്ടിലേക്ക് ഒഴുകുന്നുണ്ട്', ജലവിഭവ വകുപ്പ് മന്ത്രി കൂടിയായ ശിവകുമാര്‍ പറഞ്ഞു.
കാവേരി നദീതടത്തില്‍ ഏകദേശം 51 ടി.എം.സി. വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. ഇത് കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യമാണ്. തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിപ്പിക്കാന്‍ വലിയ തോതില്‍ മഴ പെയ്യണമെന്ന് നമുക്കെല്ലാവര്‍ക്കും ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 16 മുതല്‍ 31 വരെ പ്രതിദിനം 3,000 ക്യൂസെക്‌സ് വെള്ളം കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് നല്‍കാന്‍ ഈ മാസം ആദ്യം സി.ഡബ്ല്യു.ആര്‍.സി കര്‍ണാടകയോട് നിര്‍ദ്ദേശിച്ചിരുന്നു. അതിന് മുന്‍പ് ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയും 3,000 ക്യൂസെക്‌സ് വെള്ളം നല്‍കാനും സി.ഡബ്ല്യു.ആര്‍.സി നിര്‍ദ്ദേശിച്ചിരുന്നു. വെള്ളം നല്‍കാനാകില്ലെന്ന് ശിവകുമാര്‍ പ്രഖ്യാപിച്ചിരിക്കെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്ത് നടപടി സ്വീകരിക്കും എന്ന് കാത്തിരുന്ന് കാണണം. കാവേരി വിഷയത്തില്‍ കര്‍ഷകര്‍ പൊള്ളി നില്‍ക്കുമ്പോള്‍ സ്റ്റാലിനും കര്‍ണാടകയോട് കടുപ്പിക്കുക തന്നെ ചെയ്യും. കാരണം സ്റ്റാലിന്‍ സര്‍ക്കാരിനെ പൊള്ളിക്കുന്ന വിഷയം തന്നെയാണ് നദീ തര്‍ക്കം. സ്റ്റാലിന്‍ സര്‍ക്കാരിനെ മാത്രമല്ല തമിഴക ഭരണകൂടങ്ങളെ എക്കാലത്തും പൊള്ളിച്ചിട്ടുള്ള വിഷയമാണ് കാവേരി.
കര്‍ണാടകയില്‍ കന്നട രക്ഷണവേദികയും തമിഴ്‌നാട്ടില്‍ ദ്രാവിഡ കക്ഷികളും കാവേരി പ്രശ്‌നം തെരുവിലിട്ട് ആളിക്കത്തിക്കും. വെള്ളത്തിന്റെ വില നല്ലവണ്ണം അറിയുന്ന സംസ്ഥാനങ്ങളാണ് കര്‍ണാടകയും തമിഴ്‌നാടും. അതുകൊണ്ടുതന്നെ ഇരു സംസ്ഥാനങ്ങള്‍ക്കും കാവേരി എന്നും രാഷ്ട്രീയ അജന്‍ഡയാകാറുമുണ്ട്. കാവേരി നദീജല പ്രശ്‌നം സംബന്ധിച്ച് ട്രൈബ്യൂണല്‍ ഉള്‍പ്പടെയുള്ള കോടതിവിധികള്‍ വരുന്ന സമയത്തെല്ലാം ഇത് പതിവായിരുന്നു. നദീസംഘര്‍ഷം പ്രാദേശികവംശീയ കലാപത്തോളം ചെന്നെത്തിയിട്ടുണ്ട്. ബംഗളൂരു നഗരത്തിലും മറ്റുമുള്ള തമിഴ് വംശജരുടെ കടകമ്പോളങ്ങള്‍ വ്യാപകമായ തോതിലാണ് അക്രമത്തിനും കൊള്ളിവയ്പിനും ഇരയായിട്ടുള്ളത്. കുടക് ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരിയില്‍ നിന്നാരംഭിച്ച് തമിഴ്‌നാട്ടിലെ പൂപുഹാര്‍ അഴിമുഖത്തില്‍ ഒഴുകിയെത്തുന്ന കാവേരി 802 കിലോമീറ്റര്‍ നീളമുള്ള അന്തര്‍ സംസ്ഥാന നദിയാണ്. 87,906 ച.കിലോമീറ്ററാണതിന്റെ നീര്‍വാര്‍ച്ചാ പ്രദേശം.വൃഷ്ടി പ്രദേശത്തിന്റെ 42.2 ശതമാനം കര്‍ണാടകത്തിലും,54.3 ശതമാനം തമിഴ്‌നാട്ടിലും, 3.5 ശതമാനം കേരളത്തിലുമാണ്. ഒരുവര്‍ഷം കാവേരിയിലൂടെ ഒഴുകുന്ന 790 ടി.എം.സി ജലത്തിന്റെ 14 ശതമാനം കേരളത്തില്‍ നിന്നും,53.8 ശതമാനം കര്‍ണാടകയില്‍ നിന്നും 31.9 ശതമാനം തമിഴ്‌നാട്ടില്‍ നിന്നും സ്വരൂപിക്കുന്നു. നാമനാത്രമാണ് പോണ്ടിച്ചേരിയുടെ വിഹിതം. 2007ലെ കാവേരി നദീജല ട്രൈബ്യൂണലിന്റെ വിധിപ്രകാരം 419 ടി.എം.സി ജലം തമിഴ്‌നാടിനും, 270 ടി.എം.സി കര്‍ണാടകത്തിലും, 30 ടി.എം.സി കേരളത്തിനും അവകാശപ്പെട്ടതാണ്.
ചോളരാജാക്കന്മാര്‍ കാവേരിക്കു കുറുകെ അണകെട്ടുന്നതോടെ തുടങ്ങുന്നു ഈ തര്‍ക്കം. കാവേരി ജലം ഉപയോഗിച്ച് തഞ്ചാവൂരിനെ തമിഴ്‌നാടിന്റെ നെല്ലറയാക്കിയത് ചോളരാജാക്കന്മാരായിരുന്നു. തലക്കാട് ഭരിച്ച ഗംഗന്മാര്‍, ബോലൂരിലെ ഹൊയ്‌സാലര്‍, ഹൈദരലിടിപ്പുസുല്‍ത്താന്‍, മൈസൂരിലെ വൊഡയാര്‍ രാജാക്കന്മാര്‍, കൊടകിലെ പ്രഭുക്കള്‍, തഞ്ചാവൂരിലെ ചോളര്‍, മറാത്താ രാജാക്കന്മാര്‍ മധുരയിലെ പാണ്ഡ്യര്‍, നായ്ക്കര്‍ എന്നിവരെല്ലാമായിരുന്നു ഒരുകാലത്ത് കാവേരി നദീതടത്തിന്റെ അധിപന്മാര്‍. കാവേരിയില്‍ ഇന്നു കാണുന്ന പല ജലസേചന പദ്ധതികളും ഈ രാജാക്കന്മാരുടെ കാലത്ത് രൂപം കൊണ്ടവയാണ്. 19ാം നൂറ്റാണ്ടില്‍ കാവേരി ജലസേചന പദ്ധതികള്‍ക്ക് മൈസൂര്‍ സംസ്ഥാനം തുടക്കമിട്ടതോടെയാണ് പുതിയ കാലത്തെ തര്‍ക്കത്തിന്റെ ഉത്ഭവം. ഇതേതുടര്‍ന്ന് 1892ല്‍ മദിരാശിയും മൈസൂരും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടു. പിന്നീട് വന്‍ പദ്ധതികള്‍ക്കായി 1924ല്‍ മറ്റൊരു കരാറും ഒപ്പിട്ടു. 1956ല്‍ സംസ്ഥാനങ്ങളുടെ പുനരേകീകരണത്തോടെ കാവേരി കരാര്‍ പുതുക്കണമെന്ന ആവശ്യമുയര്‍ന്നു.
തുടര്‍ന്ന് 1968ല്‍ അന്നത്തെ തമിഴ്‌നാട് പൊതുമരാമന്ത് മന്ത്രി എം കരുണാനിധി കര്‍ണാടക മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീല്‍, കേന്ദ്രജലവിഭവമന്ത്രി ഡോ.കെ,എല്‍ റാവു എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 1969 ഏപ്രില്‍ 16ന് തമിഴ്‌നാട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. 1924ലെ കരാര്‍ പാലിക്കണമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിനു ശേഷം നടത്തിയ ചര്‍ച്ചയും ഫലം കാണാതായതോടെ തര്‍ക്കം ട്രൈബ്യൂണലിന് വിടണമെന്നാവശ്യപ്പെട്ട് 1970 ഫെബ്രുവരിയില്‍ തമിഴ്‌നാട് കേന്ദ്രത്തെ സമീപിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം നടത്തിയ ചര്‍ച്ചകളില്‍ കേരളത്തെയും ക്ഷണിച്ചിരുന്നു. 1972 മെയ് 29ന് ഇന്ദിരാഗാന്ധിയുടെ നിര്‍ദേശ പ്രകാരം കേരളം, തമിഴ്‌നാട് കര്‍ണാടക മുഖ്യമന്ത്രിമാരുടെയോഗം കേന്ദ്ര ജലവിഭവ മന്ത്രി വിളിച്ചുകൂട്ടി പദ്ധതി പരിശോധനാ കമ്മിറ്റിയെ നിയോഗിച്ചു. 1973 ഓഗസ്റ്റ് നാലിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ തമിഴ്‌നാട് റിപ്പോര്‍ട്ട് നിരാകരിച്ചു. 1976 ഓഗസ്റ്റ് 27ന് കേന്ദ്ര കൃഷിജലസേചന മന്ത്രി ജഗ് ജീവന്റാം കാവേരി ജലം പങ്കിടലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. ആ സമയം തമിഴ്‌നാട് രാഷ്ട്രപതി ഭരണത്തിലായിരുന്നു. 489 ടി.എം.സി തമിഴ്‌നാടിനും, 177 ടി.എം.സി കര്‍ണാടകത്തിനും അഞ്ച് ടി.എം.സി കേരളത്തിനുമായി വെള്ളം പങ്കിടാനായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ തമിഴ്‌നാടും കര്‍ണാടകയും നിര്‍ദേശം അംഗീകരിച്ചില്ല. അന്ന് തുടങ്ങിയ പോരാണ് ഇന്നും നീളുന്നത്.
കാവേരിയുടെ 2866 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ വൃഷ്ടി പ്രദേശം. കബനി, ഭവാനി, പമ്പാര്‍ എന്നിവയാണ് കേരളത്തിലെ കാവേരിയുടെ പോഷകനദികള്‍ കബനിയില്‍ നിന്ന് 97 ടി.എം.സിയും, ഭവാനിയില്‍ നിന്ന് 35 ടി.എം.സിയും , പമ്പാറില്‍ നിന്ന് 15 ടി.എം.സിയും വെള്ളമാണ് കാവേരിയിലെത്തുന്നത്. 147 ടി.എം.സിയാണ് കേരളത്തിന്റെ സംഭാവനയെങ്കിലും ഇത് കാവേരിയുടെ ആകെ ജലത്തിന്റെ 20 ശതമാനം വരും. ഇതനുസരിച്ച് 99.8 ടി.എം.സി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ട്. എന്നാല്‍ അതുപ്രകാരമുള്ള വെള്ളം ഇതുവരെ കിട്ടിയിട്ടില്ല. കേരളം സമര്‍പ്പിച്ച വൈദ്യുത പദ്ധതികള്‍ക്ക് അനുമതിയും ലഭിച്ചിട്ടില്ല. നിര്‍മാണം ആരംഭിച്ച കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതി വെള്ളം കിട്ടാതെ പാതി വഴിയില്‍ നിലയ്ക്കുകയും ചെയ്തു. വിവിധ പദ്ധതികള്‍ക്കായി 92.9ടി.എം.സി വെള്ളമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കബനിയില്‍ 10 ജലസേചന പദ്ധതികള്‍, കുറ്റ്യാടി ഓഗ്മെന്റേഷന്‍, 225 മെഗാവാട്ടിന്റെ മാനന്തവാടി പദ്ധതികള്‍ എന്നിവയായിരുന്നിവ. 100മെഗാവാട്ട് ശേഷിയോടെ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച കുറ്റ്യാടി ഓഗ്മെന്റേഷന്‍ ജലവൈദ്യുത പദ്ധതി പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. ബാണാസുരസാഗര്‍ ഡാമില്‍ നിന്ന് തുരങ്കം വഴി കക്കയം ഡാമില്‍ അഞ്ച് ടി.എം.സി വെള്ളമെത്തിച്ച് 204 ദശലക്ഷം യൂനിറ്റ് വൈദ്യുതി അധികം ഉല്‍പ്പാദിപ്പിക്കാനുള്ളപദ്ധതിയായിരുന്നു കുറ്റ്യാടി ഓഗ്മെന്റേഷന്‍. 6.7 ടി.എം.സി വെള്ളമാണ് കബനിയില്‍ നിന്നും ഇതിനായി ആവശ്യപ്പെട്ടത്. ബാണാസുര സാഗര്‍ താഴ്‌വരയിലെ ജലസേചനകുടിവെള്ള ആവശ്യങ്ങള്‍ക്കായി 1.7 ടി.എം.സി വെള്ളവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു പദ്ധതികള്‍ക്കുമായി ട്രൈബ്യൂണല്‍ അനുവദിച്ചത് 0.89 ടി.എം.സി വെള്ളം മാത്രമായിരുന്നു. കബനിവെളളത്തെ ആശ്രയിച്ച് തയാറാക്കിയ കേരളത്തിന്റെ പദ്ധതികള്‍ ഇതോടെ ത്രിശങ്കുവിലുമായി.
https://www.facebook.com/Malayalivartha



























