സാമ്പത്തികമായി പിന്നോക്കം നിന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു:- മൂന്നാം ദിവസം മൂത്ത മകളെയും, ഭർത്താവിനെയും വെട്ടിക്കൊലപ്പെടുത്തി പിതാവും, സംഘവും...

തമിഴ് നാട്ടിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മാരി സെൽവം (23), കാർത്തിക (21) എന്നിവരാണ് അരുംകൊലയ്ക്ക് ഇരയായത്. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം നടത്തിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെയാണ് ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേയ്‌ക്കെത്തിയ സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും തൂത്തുക്കുടി എസ്‌പി പറഞ്ഞു. ഇരുവരും ഒരേ ജാതിയിൽ നിന്നുള്ളവരാണെന്നും മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം ആയതിനാലാണ് കാർത്തികയുടെ കുടുംബം ഇവരുടെ വിവാഹത്തെ എതിർത്തിരുന്നതെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 30ന് മാരിയും കാർത്തികയും കോവിൽപ്പെട്ടി സ്റ്റേഷനിൽ എത്തിയിരുന്നു.
തുടർന്ന് പ്രദേശത്തെ ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ യുവതിയുടെ അമ്മാവൻ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷിപ്പിംഗ് കമ്പനിയിലാണ് കൊല്ലപ്പെട്ട മാരിസെൽവം ജോലി ചെയ്‌തിരുന്നത്. സംഘം കൃത്യത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു. ദമ്പതികളെ കൊലപ്പെടുത്തിയ വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് മോട്ടോർ ബൈക്കുകളിലായി ദമ്പതികളുടെ വീട്ടിലെത്തിയ ആറുപേരെങ്കിലും കൊലപാതകത്തിൽ പങ്കാളികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് ബാലാജി, റൂറൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുരേഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോവിൽപട്ടി സ്വദേശികളായ മാരിസെൽവവും കുടുംബവും അടുത്തിടെ മുരുകേശൻ നഗറിലേക്ക് താമസം മാറിയിരുന്നു.
കാർത്തികയുടെ പിതാവ് മുത്തുരാമലിംഗവും ബന്ധുക്കളും ഇവരുടെ പ്രണയത്തെ ശക്തമായി എതിർത്തിരുന്നു, കാർത്തിക വീട് വിട്ടിറങ്ങി 3 ദിവസം മുമ്പ് മാരി സെൽവത്തെ വിവാഹം കഴിക്കുകയായിരുന്നു. ഇതിന് രണ്ട് ദിവസം മുമ്പ് മുത്തുരാമലിംഗവും കൂടെയുണ്ടായിരുന്ന ചിലരും മുരുകേശൻ നഗറിലെ മാരി സെൽവത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ദമ്പതികളെ ഇന്നലെ കൊലപ്പെടുത്തിയതും. കൊലപാതകവുമായി ബന്ധപ്പെട്ട് കാർത്തികയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. വൈകിട്ട് ആറു മണിയോടെയാണ് മാരി സെൽവത്തിന്റെ മാതാപിതാക്കൾ ജോലിക്ക് പോയത്.
ദമ്പതികൾ തനിച്ചാണെന്ന് മനസിലായ സംഘം ഈ സമയത്ത് വീട്ടിൽ അരിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി നവ ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികളുടെ നിലവിളി കേട്ട് സമീപത്തുള്ളവർ ഓടിയെത്തിയപ്പോഴേയ്ക്കും അക്രമിസംഘം രക്ഷപെട്ടു.
ഉടൻ സിപ്‌കോട്ട് പോലീസ് സ്‌റ്റേഷനിൽ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. മുത്തുരാമലിംഗത്തിന്റെ മൂന്ന് പെൺമക്കളിൽ മൂത്ത മകളാണ് കാർത്തിക.
https://www.facebook.com/Malayalivartha



























