'നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്...' ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്...ആളുകളുടെ ജീവൻ അപകടത്തിലാകും എന്ന് ഭീഷണി മുഴക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്...രാജ്യം അതീവ ജാഗ്രതയിൽ...

എയർ ഇന്ത്യ യാത്രക്കാർക്ക് എതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. അതിൽ നവംബർ 19ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവൻ അപകടത്തിലാകും എന്ന് ഭീഷണി മുഴക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്."നവംബർ 19ന് എയർ ഇന്ത്യ വഴി പറക്കരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തിൽ ഉപരോധങ്ങൾ ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്, അല്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും" സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പന്നൂൻ പറയുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേര് മാറ്റുമെന്നും പന്നൂൻ അവകാശപ്പെട്ടു.
ക്രിക്കറ്റ് ലോകകപ്പിന്റെ അവസാന മത്സരം നടക്കുന്ന അതേ ദിവസം തന്നെയാണ് ഖാലിസ്ഥാനി ഭീകരൻ ഉയർത്തിക്കാട്ടിയതെന്നതും ശ്രദ്ധേയമാണ്.ഒക്‌ടോബർ 10ന്, യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിഖ് ഫോർ ജസ്‌റ്റിസ് (എസ്‌എഫ്‌ജെ) തലവനായ പന്നൂൻ, ഇന്ത്യയിലും സമാനമായ സാഹചര്യം ഉണ്ടാവാതിരിക്കാൻ ഇസ്രയേൽ-പലസ്‌തീൻ യുദ്ധത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തിയിരുന്നു."പഞ്ചാബ് മുതൽ പലസ്‌തീൻ വരെ നിയമവിരുദ്ധ അധിനിവേശത്തിന് കീഴിലുള്ള ആളുകൾ പ്രതികരിക്കും.അക്രമം അക്രമത്തിന് കാരണമാകുന്നു" പന്നൂൻ മുൻപ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.അമൃത്‌സറിൽ ജനിച്ച പന്നൂൻ 2019 മുതൽ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും വളർത്തുന്നതിലും, പഞ്ചാബിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും തന്റെ ഭീഷണികളും, മറ്റ് കുതന്ത്രങ്ങളും വഴി ഭയവും ഭീകരതയും പ്രചരിപ്പിക്കുന്നതിലും ഇയാൾ കൃത്യമായ പങ്ക് വഹിച്ചതായി ആരോപിക്കപ്പെടുന്നു. 2021 ഫെബ്രുവരി 3ന് പ്രത്യേക എൻഐഎ കോടതി പന്നൂനെതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു."ഈ നവംബർ 19-ന് ലോകകപ്പ് ടെറർ കപ്പിന്റെ ഫൈനലും നടക്കുന്നുണ്ട്" ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനലിനെ പരാമർശിച്ച് പന്നൂൻ പറയുന്നു. അന്ന്, ഇന്ത്യ സിഖ് സമുദായത്തെ അടിച്ചമർത്തുന്നതിന് ലോകം സാക്ഷിയാകും, ഒരിക്കൽ പഞ്ചാബ് സ്വാതന്ത്ര്യം നേടിയാൽ വിമാനത്താവളത്തിന്റെ പേര് ഷാഹിദ് ബിയാന്ത് ഷാഹിദ് സത്വന്ത് സിംഗ് ഖാലിസ്ഥാൻ എയർപോർട്ട് എന്ന് മാറ്റുമെന്നും പുന്നൂൻ പറഞ്ഞു. 1984 ഒക്‌ടോബർ 31-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ദില്ലിയിലെ വസതിയിൽ വച്ച് കൊലപ്പെടുത്തിയ അംഗരക്ഷകരായിരുന്നു ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും.പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഖലിസ്ഥാൻ ഹിതപരിശോധനയിലൂടെ ആരംഭിച്ചുകഴിഞ്ഞുവെന്നും ഇന്ത്യൻ ടാങ്കുകൾക്കും പീരങ്കികൾക്കും അതിന്റെ സാക്ഷാത്കാരത്തെ തടയാനാവില്ലെന്നും പന്നൂൻ പറഞ്ഞു.
ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിലും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചു ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ പന്നൂൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.ഖലിസ്ഥാന്‍ ഭീകരവാദികളുമായി ബന്ധമുള്ള ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് എൻ.ഐ.എ. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി എൻ.ഐ.എ. റെയ്ഡ് നടത്തിയിരുന്നു. ആറ് സംസ്ഥാനങ്ങളിൽ 51 ഇടങ്ങളിലായിട്ടാണ് റെയ്ഡ്. ലോറൻസ്, ബംബിഹ, അർഷ് ദല്ല തുടങ്ങിയ ഗുണ്ടാ നേതാക്കളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.പഞ്ചാബ്, രാജസ്ഥാൻ, ഹരിയാണ, ഉത്തരാഖണ്ഡ്, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എൻഐഎയുടെ റെയ്ഡ്. ഗുണ്ടാ സംഘങ്ങളുമായി ഹവാല ഇടപാട്, ഖലിസ്ഥാൻ ബന്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് ലഭിക്കുന്ന വിവരം.ഇപ്പോൾ പുറത്തു വന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ പോലീസ് സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























